- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ദിവ്യ മരിച്ചു കിടക്കുന്നത് കണ്ടതായി തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത് അമ്മൂമ്മ ശാന്ത; ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ സംശയം ജനിപ്പിച്ച കഴുത്തിലെ കറുത്ത പാട്; ആണ്‍സുഹൃത്തിന്റെ ബൈക്കില്‍ യാത്ര ചെയ്ത ഭാര്യയെ സംശയിച്ച് കൊലപാതകം; കഴുത്തില്‍ കുരുക്കിയ കറുത്ത ചരട് കുളത്തില്‍ നിന്ന് കണ്ടെത്തി പൊലീസ്
കഴുത്തില്‍ കുരുക്കിയ കറുത്ത ചരട് കുളത്തില്‍ നിന്ന് കണ്ടെത്തി പൊലീസ്
തൃശൂര്‍: തൃശൂര്‍ വരന്തരപ്പിള്ളിയില്‍ ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും പ്രതിയുമായ കുഞ്ഞുമോന്റെ നിര്‍ണായക മൊഴി. തെളിവെടുപ്പിനിടെ തൊട്ടടുത്ത കുളത്തില്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കറുത്ത ചരട് കണ്ടെത്തി. പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. ആണ്‍സുഹൃത്തിന്റെ ബൈക്കില്‍ യാത്ര ചെയ്യുന്നത് കണ്ട ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുഞ്ഞുമോന്റെ മൊഴി.
കേസില്‍ പീച്ചി കണ്ണാറ സ്വദേശി തെങ്ങലാന്‍ വീട്ടില്‍ കുഞ്ഞിമോന്‍ (49) നെയാണ് വരന്തരപ്പിള്ളി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നത്. വരന്തരപ്പിള്ളി കൂട്ടോലിപ്പാടം സ്വദേശിനി പാറക്കവീട്ടില്‍ ദിവ്യ (35) ആണ് കൊല്ലപ്പെട്ടത്. ദിവ്യ മരിച്ചു കിടക്കുന്നത് കണ്ടതായി ഇന്നലെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത് അമ്മൂമ്മ ശാന്തയായിരുന്നു. തുടര്‍ന്ന് വരന്തരപ്പിള്ളി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു.
ദിവ്യയുടെ മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസ് സംശയാസ്പദമായി കഴുത്തില്‍ കറുത്ത പാട് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സയന്റിഫിക് ഓഫീസര്‍ ലഷ്മി നടത്തിയ പരിശോധനയില്‍ ദിവ്യയുടെ മരണം കൊലപാതകം ആണെന്ന സംശയം ബലപ്പെട്ടു. ഇതിനു ശേഷം ദിവ്യയുടെ ഭര്‍ത്താവ് പീച്ചി കണ്ണാറ സ്വദേശി തെങ്ങലാന്‍ വീട്ടില്‍ കുഞ്ഞു മോനെ ചോദ്യം ചെയ്യുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. ദിവ്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയാണെന്നും മരണം കൊലപാതകമാണെന്നും ഡോക്ടര്‍ സ്ഥിരീകരിച്ചു.
വിശദമായി ചോദ്യം ചെയ്തപ്പോള്‍ ദിവ്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി സംശയമുള്ളതിനെ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് കറുത്ത ചരട് ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തുകയായിരുന്നു. ഇന്ന് കുഞ്ഞുമോനെ തെളിവെടുപ്പിനായി ദിവ്യയെ കൊലപ്പെടുത്തിയ വരന്തരപ്പിള്ളി കുട്ടേലിപ്പാടത്തുള്ള വാടക വീട്ടിലേക്ക് കൊണ്ട് പോയിരുന്നു. കൊലപ്പെടുത്താനായി ഉപയോഗിച്ച ചരട് കുഞ്ഞുമോന്‍ പോലീസിന് കാണിച്ച് കൊടുക്കുകയും ചരട് കണ്ടെടുക്കുകയും ചെയ്തു. കൊലക്ക് ശേഷം ഇയാള്‍ ചരട് കുളത്തിലേക്ക് വലിച്ചെറിഞ്ഞിരുന്നു.
ദിവ്യ കൊല്ലപ്പെട്ടതിന് പിന്നില്‍ ഭര്‍ത്താവിന്റെ സംശയ രോഗമെന്ന് പൊലീസ് അറിയിച്ചു. ദിവ്യയെ ശനിയാഴ്ച വൈകിട്ടു നാലോടെയാണു ദിവ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെയില്‍സ് ഗേള്‍ ആയി ജോലി ചെയ്യുകയായിരുന്നു ദിവ്യ. ഭാര്യ നെഞ്ചുവേദനമൂലം മരിച്ചെന്നാണ് ബന്ധുക്കളെ പ്രതി അറിയിച്ചത്. എന്നാല്‍ ഇന്‍ക്വസ്റ്റിനിടെ പൊലീസിന് സംശയം തോന്നിയതാണ് കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്.
കുറച്ച് നാളായി ഭാര്യയെ സംശയമുണ്ടായിരുന്ന കുഞ്ഞുമോന്‍, ദിവ്യ ജോലിക്ക് പോകുമ്പോള്‍ രഹസ്യമായി പിന്‍തുടര്‍ന്നിരുന്നു. വഴി മധ്യേ ബസില്‍ നിന്നിറങ്ങിയ ദിവ്യ ആണ്‍സുഹൃത്തിന്റെ ബൈക്കില്‍ കയറി പോകുന്നത് കുഞ്ഞുമോന്‍ കണ്ടു. ഇതാണ് കുഞ്ഞുമോനെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്നു വീട്ടില്‍ കലഹമുണ്ടായി. തുടര്‍ന്നായിരുന്നു കൊലപാതകം. പൊലീസ് സ്റ്റേഷനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു ദമ്പതികള്‍.
ഭാര്യ മരിച്ചതു പനിയും അലര്‍ജിയും ശ്വാസംമുട്ടലും പിടിപെട്ടതുമൂലമാണെന്നാണു കുഞ്ഞുമോന്‍ ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചു. എന്നാല്‍, ദിവ്യയുടെ മുഖത്തും കഴുത്തിലും കണ്ടെത്തിയ പാടുകള്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന സൂചനയിലേക്കെത്തിക്കുകയായിരുന്നു. ആദ്യം ആര്‍ക്കും സംശയമുണ്ടായിരുന്നില്ലെങ്കിലും ശരീരത്തിലെ പാടുകള്‍ ദുരൂഹമെന്നു പൊലീസ് കണ്ടെത്തി. പിന്നീട് ദിവ്യയുടെ ബന്ധുക്കളും പരാതിയുമായെത്തി. കുഞ്ഞുമോനും ദിവ്യയ്ക്കും 11 വയസ്സുള്ള മകനുണ്ട്. ചോദ്യം ചെയ്യലിനിടെ കുഞ്ഞുമോന്‍ കഥകള്‍ മാറ്റിപ്പറഞ്ഞെങ്കിലും ഒടുവില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
നടപടിക്രമങ്ങള്‍ക്ക് ശേഷം കുഞ്ഞുമോനെ കോടതിയില്‍ ഹാജരാക്കും. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാര്‍ ഐ.പി.എസ് ന്റെ നിര്‍ദേശപ്രകാരം ചാലക്കുടി ഡി.വൈ.എസ്.പി. ബിജുകുമാര്‍.പി.സി യുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനോജ്.കെ.പി, എസ്.ഐ മാരായ അശോക് കുമാര്‍, പ്രദീപ് കുമാര്‍, എ.എസ്.ഐ അലീമ, എസ്.സി.പി.ഒ മാരായ മുരുകദാസ്, സലീഷ് കുമാര്‍, സജീവ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.