ആലപ്പുഴ: കാറിനുള്ളിൽ ആവേശം സിനിമാ മോഡൽ സ്വിമ്മിങ് പൂൾ ഒരുക്കിയ യുടൂബർ സഞ്ജു ടെക്കിക്ക് പണി കിട്ടി. വ്‌ലോഗർക്ക് എതിരെ ആറു വകുപ്പുകൾ പ്രകാരം മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. അപകടകരമായ ഡ്രൈവിങ്, സുരക്ഷിതമല്ലാത്ത വാഹനമോടിക്കൽ, റോഡ് സുരക്ഷാ ലംഘനം, ഒബ്‌സ്ട്രറ്റീവ് പാർക്കിങ്, സ്റ്റോപ്പിങ് വെഹിക്കിൾ ഇൻകൺവീനിയൻസ് ടു പാസഞ്ചർ എന്നീ വകുപ്പുകൾ ചുമത്തിയാണ് മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തിരിക്കുന്നതെന്ന് ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ രമണൻ ആർ പറഞ്ഞു. സഞ്ജുവിനെ മലപ്പുറം എം വിഡി കേന്ദ്രത്തിൽ പരിശീലനത്തിന് അയയ്ക്കാനും തീരുമാനമായി. ആശുപത്രിയിൽ നിർബന്ധിത സാമൂഹിക സേവനത്തിനും നിർദ്ദേശിക്കുകയും ചെയ്തു.

സഞ്ജു ടെക്കിയുടെയും വാഹനമോടിച്ച ആളുടേയും ലൈസൻസ് ഒരു വർഷത്തേയ്ക്ക് സസ്‌പെൻഡ് ചെയ്യുകയും വാഹനത്തിന്റെ ആർസി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.. സംഭവം വിവാദമായതിനെ തുടർന്ന് വാഹനം കൊല്ലത്തേക്ക് കടത്തിയിരുന്നു, ഇവിടുന്നാണ് വാഹനം അധികൃതർ പിടിച്ചെടുത്തത്. മലപ്പുറം എടപ്പാളിലുള്ള എംവിഡി കേന്ദ്രത്തിലേക്ക് എട്ടു ദിവസത്തെ പരിശീനത്തിന് അയക്കുമെന്നാണ് ആർടിഒ പറയുന്നത്. കൂടാതെ ട്രാഫിക് പരിശീലനവും നൽകും

സഫാരി കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. യൂട്ഊബർ വാഹനത്തിൽ സഞ്ചരിച്ചുകൊണ്ട് കുളിക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. ഇത്തരം യാത്രകൾ അത്യന്തം അപകടകരമാണെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ രമണൻ പറഞ്ഞു.

ആവേശം സിനിമയിലെ രംഗയുടെ സന്തത സഹചാരി അംബാൻ ലോറിക്ക് പിന്നിൽ ഒരുക്കിയ സ്വിമ്മിങ് പൂളിന്റെ മാതൃകയിലാണ് സഞ്ജു ടെക്കി കാറിനുള്ളിൽ പൂളൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരിക്കുന്നത്. അത്യന്തം അപകടകരമായ വിധത്തിൽ പൊതുനിരത്തിലൂടെയാണ് ഈ പൂൾ കാർ ഓടിച്ചിരുന്നത്. കാറിന്റെ പിൻഭാഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് അവിടെ സ്വിമ്മിങ് പൂൾ സെറ്റ് ചെയ്തത്. ടാർപോളിൻ വലിച്ചുകെട്ടി അതിൽ കുഴലിലൂടെ വെള്ളം നിറച്ചാണ് കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കിയിരുന്നത്.

ദേശീയ പാതയിലൂടെ ഉൾപ്പെടെയാണ് സഞ്ജുവും കൂട്ടുകാരും ഈ വാഹനമോടിച്ചത്. നിരവധി പേർ കാറിനുള്ളിലെ പൂളിൽ കുളിക്കുന്നതായും വാഹനം റോഡിലൂടെ സഞ്ചരിക്കുന്നതായും വിഡിയോയിൽ കാണാം. അതിനിടെ വാഹനത്തിലെ പൂളിനുള്ളിലെ മർദം കൊണ്ട് വാഹനത്തിന്റെ എയർ ബാഗ് പുറത്തേക്ക് വരികയും ഒടുവിൽ ബാക്ക് ഡോർ തുറന്ന് ഇവർ വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്തിരുന്നു. യൂട്യൂബിൽ മത്സരം കൂടിവരുന്നതോടെ വ്യത്യസ്തമായ വിഡിയോ ചെയ്ത് റീച്ചുണ്ടാക്കാനാണ് ഈ വിഡിയോ എടുത്തതെന്നാണ് സഞ്ജു ടെക്കി പറയുന്നത്.

സ്വിമ്മിങ് പൂൾ സജ്ജീകരിച്ച വാഹനം പൊതുനിരത്തിൽ ഓടിച്ചതോടെയാണ് നടപടിയെടുത്തിരിക്കുന്നത്. വാഹനത്തിൽ കുളിച്ചു, യാത്ര ചെയ്തു, കാർ സ്വിമ്മിങ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തു. വെള്ളം പൊതു നിരത്തിലേയ്ക്ക് ഒഴുക്കി വിട്ടു എന്നിങ്ങനെയാണ് ആർടിഒയുടെ വിശദീകരണം. എന്നാൽ വരുമാന മാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്ന് യൂട്ഊബർ സഞ്ജു ടെക്കി പറഞ്ഞു.