പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി പി ദിവ്യയുടെ പരസ്യമായ അപമാനിക്കലില്‍ മനംനൊന്ത്, എഡിഎം നവീന്‍് ബാബു ജീവനൊടുക്കിയതില്‍ ദുരൂഹതെയന്ന് കുടുംബം. യാത്രയയപ്പ് വേദിയില്‍ വച്ച് അപമാനിതനായ ശേഷം നവീന്‍ വീട്ടില്‍ ഭാര്യ മഞ്ജുഷയെയും രണ്ടുമക്കളെയും വിളിച്ചിരുന്നു. 'തനിക്ക് മാനസികമായിട്ട് ഒത്തിരി പ്രശ്‌നങ്ങള്‍ ഉണ്ട്. തന്നെ വേദിയില്‍ വച്ച് അപമാനിച്ചു. ദിവ്യ എന്ന പഞ്ചായത്ത് പ്രസിഡന്റ് തന്നെ അപമാനിച്ചുവെന്ന് 'വളരെ സങ്കടപ്പെട്ട് പറഞ്ഞു. പോയതൊക്കെ പോട്ടെ നാട്ടിലേക്ക് വരു എന്നായിരുന്നു ഭാര്യയുടെ മറുപടി. ആദ്യം ബസില്‍ വരാമെന്ന് പറഞ്ഞെങ്കിലും ഭാര്യ അത് വിലക്കി. മലബാര്‍ എക്‌സ്പ്രസില്‍ റിസര്‍വേഷനുള്ള സാഹചര്യത്തില്‍ ട്രെയിനില്‍ വന്നാല്‍ മതിയെന്ന് പറഞ്ഞു. 8 മണിയോടെ ട്രെയിനില്‍ കയറിയെന്ന് മെസേജ് വന്നു. രാത്രി 11.10 വരെ മക്കളുമായി സംസാരിച്ചു. അപ്പോഴും ട്രെയിനിലാണെന്നാണ് പറഞ്ഞത്. രാവിലെ 5.30 ന് ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ തന്നെ കൂട്ടാന്‍ വരണമെന്നും ഭാര്യയോടും മക്കളോടും നവീന്‍ ബാബു ആവശ്യപ്പെട്ടിരുന്നു. രാത്രി 11 മണി വരെ ട്രെയിനില്‍ ഉണ്ടായിരുന്ന ആള്‍ക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും ദുരൂഹതയുണ്ടെന്നുമാണ് അവര്‍ ആരോപിക്കുന്നത്.

കുടുബത്തെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച നാട്ടുകാരിയാണ് ഇക്കാര്യം പ്രാദേശിക ചാനലിനോട് വെളിപ്പെടുത്തിയത്. നാട്ടുകാരിയുടെ വാക്കുകള്‍ ഇങ്ങനെ:

'കഴിഞ്ഞ ദിവസം ഞാന്‍ നവീന്റെ മരണത്തോട് അനുബന്ധിച്ച് അവരുടെ വീട്ടില്‍ പോയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷയും രണ്ടു കുട്ടികളും അവിടെ ബെഡ്ഡില്‍ കിടക്കുന്നു. കാര്യങ്ങള്‍ ചോദിച്ചു. സങ്കടപ്പെട്ടിരിക്കുകയായിരുന്നു. എന്റെടുത്ത് പറഞ്ഞു, ഹസ്ബന്‍ഡ് സെന്റ് ഓഫ് കഴിഞ്ഞ ശേഷം വിളിച്ചായിരുന്നു അവരെ. വിളിച്ചിട്ടുസംസാരിച്ചു. എനിക്ക് മാനസികമായിട്ട് ഒത്തിരി പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നെ ഇതുപോലെ വേദിയില്‍ അപമാനിച്ചു. ദിവ്യ എന്ന പഞ്ചായത്ത് പ്രസിഡന്റ് എന്നെ അപമാനിച്ചുവെന്ന് വളരെ സങ്കടപ്പെട്ട് പറഞ്ഞു.

ഭാര്യ അന്നേരം പറഞ്ഞത്,' നിങ്ങള്‍ നാട്ടില്‍ വാ, വന്നിട്ട് നാളെ ഇവിടെ ജോയിന്‍ ചെയ്യാം. പോയതൊക്കെ പോട്ടെ' എന്നുപറഞ്ഞ് ആശ്വസിപ്പിച്ചു. അങ്ങനെയെങ്കില്‍ ഞാന്‍ ബസിന് കയറി വരട്ടെ, എന്റെ കയ്യില്‍ ലഗേജുണ്ട്, കയറി വരാമെന്ന് നവീന്‍ പറഞ്ഞു. അന്നേരം അതുവേണ്ട റിസര്‍വേഷന്‍ എടുത്തിട്ടുണ്ടല്ലോ, എസിയാണ്, മലബാര്‍ എക്‌സപ്രസാണ്, 7.45 ഓ, 8 നോ വരും ആ വണ്ടി. അതിന് കയറി വരാന്‍ പറഞ്ഞു.അങ്ങനെ വന്നാല്‍ മതി, ബസിന് വരേണ്ട എന്നുപറഞ്ഞു. ആയിക്കോട്ടെ എന്നു പറഞ്ഞ് നവീന്‍ ലഗേജൊക്കെ തയ്യാറാക്കി വച്ച ശേഷം 8 മണിയായപ്പോള്‍ ഫോണില്‍ മെസേജ് വന്നു, ട്രെയിനില്‍ കയറി എന്നുപറഞ്ഞ് മെസേജ് വന്നുവെന്ന് പറഞ്ഞു.

8 മണിക്ക് മെസേജ് വന്ന ശേഷവും വീണ്ടും വിളിച്ചെന്ന് പറഞ്ഞു. ട്രെയിനിലാണ്, എസിയിലാണ് ഇരിക്കുന്നെ എന്നുപറഞ്ഞു. അപ്പോള്‍, കാര്യങ്ങള്‍ സംസാരിച്ചു, നിങ്ങള്‍ വെളുപ്പിനെ റെയില്‍വെ സ്റ്റേഷനില്‍ വന്നാല്‍ മതി എന്ന അഭിപ്രായവും പറഞ്ഞു. അതേസമയം, ട്രെയിനിന്റെയോ ഉള്ളിലെയോ ശബ്ദമൊന്നും കേട്ടതുമില്ല. രാത്രി 11.10 വരെയും മക്കളുമായി സംസാരിച്ചു. നിങ്ങള്‍ ഉറങ്ങിക്കോ, വെളുപ്പിനെ അഞ്ചരയാകുമ്പോള്‍ നിങ്ങള്‍ മൂന്നുപേരും കൂടി റെയില്‍വെ സ്റ്റേഷനില്‍ വരണമെന്ന് പറഞ്ഞു. ഞാനും കിടന്ന് ഉറങ്ങാന്‍ പോകുന്നുവെന്ന് കുട്ടികളോട് പറഞ്ഞു. പിന്നീട് വിളിച്ചിട്ടില്ല. ട്രെയിനില്‍ കയറിയ ആളിന് പിന്നീട് എന്തുസംഭവിച്ചുവെന്നാണ് അവര് ചോദിക്കുന്നത്. അവര്‍ക്ക് എന്തൊക്കെയോ സംശയങ്ങള്‍ ഉണ്ടെന്ന് അവര്‍ പറയുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അപമാനിച്ച ശേഷം ട്രെയിനില്‍ കയറിയ ആള്‍ക്ക് എന്തുസംഭവിച്ചു. ദുരുഹൂതയുണ്ടെന്നാണ് അവര്‍ പറയുന്നത്.

ഞങ്ങളുടെ അടുത്ത് ഇങ്ങനെ കള്ളം പറയണോ? 11 മണി വരെ ഞങ്ങളോട് പറഞ്ഞു, ട്രെയിനിലാണ്, എസിയിലാണ് എന്നുപറഞ്ഞ ആള്‍ എവിടെ പോയെന്നുംകുടുംബം ചോദിക്കുന്നു.'

അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് സഹോദരന്‍ അഡ്വ. കെ. പ്രവീണ്‍ ആരോപിച്ചു. പി.പി. ദിവ്യയുടെ ഭീഷണിയും പെട്രോള്‍പമ്പ് സംരംഭകന്‍ ടി.വി. പ്രശാന്തനുമായുള്ള ഗൂഢാലോചനയെത്തുടര്‍ന്നുണ്ടായ സംഭവവുമാണ് നവീന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ സിറ്റി പോലീസ് എസ്.എച്ച്.ഒ.ക്ക് നേരിട്ട് പരാതി നല്‍കിയത്. തുടര്‍ന്ന് ഡി.ജി.പി.ക്കും കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

അവഹേളിക്കുക എന്നതായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ലക്ഷ്യം. ആരോപണം നവീനെ വളരെ വേദനിപ്പിച്ചിട്ടുണ്ട്. ദിവ്യക്ക് കൂട്ടുനിന്ന പ്രശാന്തനെതിരേയും അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ നിയമപരമായി നീങ്ങും. മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കുന്ന കാര്യം ആലോചിക്കുമെന്നും സഹോദരന്‍ പറഞ്ഞു.