തിരുവനന്തപുരം: എന്‍ പ്രശാന്ത് ഐഎഎസും ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എ ജയതിലകും തമ്മില്‍ കുറച്ചു കാലമായി തന്നെ അത്ര സുഖത്തിലല്ല. ജയതിലകിന്റെ അഴിമതികള്‍ തെളിവു സഹിതം പുറത്തുവിട്ടതാണ് പ്രശാന്തിനെതിരെ ജയതിലകിനുള്ള വൈരാഗ്യത്തിന് കാരണവും. എന്നാല്‍, സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി പദവിയില്‍ ഇരുന്നു കൊണ്ട് വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ജയതിലക് ഇറങ്ങിത്തിരിക്കുന്നു എന്ന ഗുരുതര ആരോപണവമാണ് ജയതിലകിനെതിരെ ഇപ്പോള്‍ ഉയരുന്നത്.

എന്‍ പ്രശാന്തിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാന അട്ടിമറിച്ചത് ജയതിലക് ചീഫ് സെക്രട്ടറി ആയതോടയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഏപ്രില്‍ മാസത്തില്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമനിച്ചതിന്റെ രേഖകള്‍ അടക്കം പുറത്തുവന്നു. ശാരദ മുരളീധരന്‍ ചീഫ് സെക്രട്ടറിയായിരുന്ന കാലത്താണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്. ജയതിലക് ചീഫ്സെക്രട്ടറിയായപ്പോള്‍ സസ്പെന്‍ഷന്‍ നീട്ടുകയായിരുന്നു. എന്‍. പ്രശാന്തിന്റ സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ചില കാരണങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു.

അദ്ദേഹത്തിന് എതിരെ ഇപ്പോള്‍ ഒരു അന്വോഷണവും പ്രഖ്യാപിച്ചിട്ടില്ലെന്നും തിരിച്ചെടുക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടികള്‍ തുടരുന്നതിന് തടസമാവില്ല തുടങ്ങിയ കാരണങ്ങളാണ് തിരിച്ചെടുക്കാനുള്ള ശുപാര്‍ഷയില്‍ റിവ്യൂ കമ്മിറ്റി നല്‍കിയത്. ഇതാണ് വസ്തുത എന്നിരിക്കവേയാണ് ക്രമ വിരുദ്ധമായി ചീഫ് സെക്രട്ടറി വീണ്ടും ഇടപെടല്‍ നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം മറികടന്ന് ചട്ടവിരുദ്ധമായ ഇടപെടലിലൂടെയാണ് ജയതിലക് ഈ നീക്കം നടത്തിയതെന്നുമാണ് ഉയരുന്ന ആരോപണം. ജയതിലകിനെതിരായ വിമര്‍ശനത്തിന്റെ പേരിലാണ് എന്‍ പ്രശാന്ത് സസ്‌പെന്‍ഷനിലായത്. ചീഫ് സെക്രട്ടറിയാണ് സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ അധ്യക്ഷന്‍. കഴിഞ്ഞ ഏപ്രില്‍ 24 ന് തന്നെ പ്രശാന്തിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനം എടുത്തിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അധ്യക്ഷയായ റിവ്യൂ കമ്മിറ്റിയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കിയത്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ബിശ്വന്ത് സിന്‍ഹയും കെആര്‍ ജ്യോതിലാലുമായിരുന്നു ആ സമിതിയിലെ മറ്റ് അംഗങ്ങള്‍.

എന്നാല്‍ ശാരദ മുരളീധരന്‍ സ്ഥാനമൊഴിയുകയും ജയതിലക് തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറിയാവുകയും ചെയ്തു. എന്‍ പ്രശാന്ത് ആരോപണം ഉന്നയിച്ചത് ജയതിലകിനെതിരെ ആണെന്നതിനാല്‍, സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ തലപ്പത്ത് ജയതിലകിന് പകരം അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെയെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തി.

എന്നാല്‍, ഇത് നടപ്പാക്കിയില്ല. ചീഫ് സെക്രട്ടറിയായി അധികാരമേറ്റ ജയതിലക് സസ്പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയില്‍ രണ്ട് അംഗങ്ങള്‍ മതിയെന്ന് ഉത്തരവിറക്കി. ഇതോടെ രാജന്‍ ഖോബ്രഗഡെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് ജയതിലകിന്റെ അദ്ധ്യക്ഷതയില്‍ പുതിയ സമിതി മേയ് അഞ്ചിന് യോഗം ചേര്‍ന്ന് എന്‍ പ്രശാന്തിന്റെ സസ്പെന്‍ഷന്‍ 180 ദിവസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചു. സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ശുപാര്‍ശ ചെയ്ത് 12-ാംദിവസമാണ് പുതിയ കമ്മിറ്റി നടപടി നീക്കിയത്. സസ്പെന്‍ഷന്‍ നീട്ടണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതിയും ആവശ്യമുണ്ട്. എന്നാല്‍, ഈ അനുമതി തേടിയതായി രേഖകളിലില്ല.

അതേസമയം, തന്റെ സസ്പെന്‍ഷന് പിന്നില്‍ എന്താണ് നടന്നതെന്ന കാര്യങ്ങള്‍ പുറത്തുവിടുമെന്ന് എന്‍. പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കി. സസ്പെന്‍ഷനുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും വിവരാവകാശ പ്രകാരം തനിക്ക് ലഭിച്ചെന്നും ആരൊക്കെ എന്തൊക്കെ എഴുതിയെന്നും ആര് ആരെ തിരുത്തിയെന്ന് പുറത്തുവരുമെന്നും പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

'സാദാ നിയമബിരുദധാരികളായ നമുക്കൊന്നും മനസ്സിലാക്കാന്‍ സാധിക്കാത്ത അതിസങ്കീര്‍ണ്ണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തില്‍ ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്നാണ്. 'ഫേസ്ബുക്കില്‍ എന്നെപ്പറ്റി നല്ലതേ എഴുതാവൂ അല്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ ഉപദ്രവിക്കും' എന്ന പ്രത്യേക പവര്‍ ' - എന്‍. പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.