കൊച്ചി: ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പാളികളില്‍ സ്വര്‍ണം പൊതിഞ്ഞത് സംബന്ധിച്ച് രേഖകളില്ലെന്ന വാദവുമായി സ്വര്‍ണക്കൊള്ള കേസിലെ മൂന്നാം പ്രതിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍. വാസു ഹൈകോടതിയില്‍. ജാമ്യഹരജിയിലാണ് ഈ വാദം ഉന്നയിച്ചിരിക്കുന്നത്. ഇതുകേട്ട കോടതി അങ്ങനെയെങ്കില്‍ ഈ കേസ് തന്നെ ഇല്ലല്ലോ എന്ന് മറുപടി നല്‍കി. ഇതു സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കിയ ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.

2019ല്‍ കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ശിപാര്‍ശ വന്നപ്പോള്‍ വാസു ദേവസ്വം കമീഷണറായിരുന്നു. ചെമ്പുപാളികളെന്നാണ് ശിപാര്‍ശയില്‍ പറഞ്ഞിരുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കാന്‍ ബോര്‍ഡിനോട് നിര്‍ദേശിക്കുക മാത്രമാണ് ഹരജിക്കാരന്‍ ചെയ്തതെന്ന് അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, 2010 മുതല്‍ പദവിയിലിരിക്കുന്ന വാസുവിന് സ്വര്‍ണം പൊതിഞ്ഞിരുന്ന കാര്യം അറിവുള്ളതല്ലേയെന്നും ജാഗ്രത കാട്ടേണ്ടിയിരുന്നില്ലേയെന്നും കോടതി ചോദിച്ചു. തുടര്‍ന്നാണ് സ്വര്‍ണം പൊതിഞ്ഞതിന് തെളിവില്ലെന്ന വാദം ഉന്നയിച്ചത്. ഒക്ടോബര്‍ 23 മുതല്‍ റിമാന്‍ഡിലാന്നെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.

കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന വാസു നിര്‍ദേശം നല്‍കിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വാസുവിനെ കേസില്‍ പ്രതിയാക്കിയിരുന്നത്. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയെന്നും അങ്ങനെ വലിയ സ്വര്‍ണക്കൊള്ളയ്ക്ക് വഴിയൊരുക്കിയെന്നുമാണ് എന്‍.വാസുവിനെതിരായ കേസ്. എന്നാല്‍ അത് സ്വര്‍ണം പൊതിഞ്ഞതുതന്നെയാണെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയിലെടുത്ത നിലപാട്. എന്നാല്‍ കട്ടിളപ്പാളി സ്വര്‍ണ്ണം പൊതിഞ്ഞിരുന്നുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. അതേസമയം എന്‍ വാസുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി.

അതേസമയം സ്വര്‍ണ കവര്‍ച്ച കേസില്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്.ഐ.ടി കസ്റ്റഡിയില്‍ വിട്ടുനല്‍കി കോടതി. രണ്ട് ദിവസത്തേക്ക് ആണ് കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സി.എസ്. മോഹിത് കസ്റ്റഡി അനുവദിച്ചത്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.ഐ.ടി കസ്റ്റഡി ആവശ്യപ്പെട്ടത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ കട്ടിളപ്പാളി സ്വര്‍ണം കവര്‍ന്ന കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം കവര്‍ന്ന കേസിലുമാണ് കസ്റ്റഡിയില്‍ വിട്ടത്.

ചോദ്യം ചെയ്യലിന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ ഇരുവരെയും ചൊവ്വാഴ്ച വൈകീട്ട് നാലിന് കോടതിയില്‍ ഹാജരാക്കും. ഫേസ് ലോക്ക് ഉപയോഗിക്കുന്ന മുരാരി ബാബുവിന്റെ ഫോണ്‍ തുറന്ന് പരിശോധിക്കുന്നത് ഉള്‍പ്പെടെ ഈ കസ്റ്റഡി കാലയളവില്‍ പ്രത്യേക അന്വേഷണ സംഘത്തിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

അതേസമയം, കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ പ്രതിയായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി. സുധീഷ് കുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ഉദ്യോഗസ്ഥന്റെ ചുമതല നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നാണ് സുധീഷ് കുമാര്‍ ജാമ്യാപേക്ഷയില്‍ വാദിച്ചത്. എന്നാല്‍, ഇദ്ദേഹത്തിന് സ്വര്‍ണക്കൊള്ളയില്‍ വ്യക്തമായ പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദമുയര്‍ത്തുകയായിരുന്നു.