ന്യൂഡല്‍ഹി: നവരാത്രി ആഘോഷത്തിന്റെ പ്രഥമ ദിവസം സൂര്യോദയത്തില്‍ രാജ്യത്ത് ജി എസ് ടി പരിഷ്‌കരണം ആരംഭിക്കുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗത്തില്‍പ്പെട്ടവര്‍ക്കും യുവജനങ്ങള്‍ക്കും വനിതകള്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം ജി എസ് ടി പരിഷ്‌കരണം ഗുണം ചെയ്യും. ജിഎസ്ടി പരിഷ്‌കരണം സേവിങ്‌സ് ഉത്സവത്തിനാണ് തുടക്കമാകുന്നതെന്നും പ്രധാനമന്ത്രി പറയുന്നു. നികുതി ഇളവിലൂടെ ലാഭിക്കുന്ന പണം സമ്പാദ്യമായി നിലനിര്‍ത്താമെന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രി പങ്കുവച്ചത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കുന്ന ജിഎസ്ടി പരിഷ്‌കരണമാണ് നടപ്പിലാകുന്നത്. ഈ പരിഷ്‌കാരം ഇന്ത്യയുടെ വികസനം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നവരാത്രിയുടെ ആദ്യ ദിവസം രാജ്യത്തെ കോടാനുകോടി വീടുകളിലേക്ക് മധുരം എത്തുകയാണ്. രാജ്യത്തെ സമസ്ത മേഖലയ്ക്കും ജിഎസ്ടി 2.0 നേട്ടമായിരിക്കും. രാജ്യത്ത് ഓരോ പ്രദേശത്തും ഓരോ നികുതി ആയിരുന്നു. വ്യത്യസ്ത നികുതി ജനങ്ങളെ പ്രയാസപ്പെടുത്തി. നികുതി ഭാരത്തില്‍ നിന്ന് രാജ്യത്തിനു മോചനം ലഭിക്കുകയാണ്. വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന പദ്ധതിയാണിത്. ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം.

ജനങ്ങള്‍ക്ക് നവരാത്രി ആശംസകള്‍ നേര്‍ന്നുകൊണ്ട് തുടങ്ങിയ മോദി ജിഎസ്ടി സേവിംഗ്‌സ് ഉത്സവത്തിന് നാളെ മുതല്‍ തുടക്കമാവും എന്ന് വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും ഈ മാറ്റം എന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ പരിഷ്‌ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും മധ്യവര്‍ഗം, യുവാക്കള്‍, കര്‍ഷകര്‍ അങ്ങനെ എല്ലാവര്‍ക്കും പ്രയോജനം ലഭിക്കും, ദൈനംദിന ആവശ്യങ്ങള്‍ വളരെ കുറഞ്ഞ ചിലവില്‍ നിറവേറ്റപ്പെടും. നികുതി ഭാരത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം ഉണ്ടാകും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൂടാതെ, പല തരം നികുതികള്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നെന്നും ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമടുത്തത്. ഒരു രാജ്യം, ഒരു നികുതിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ഈ പരിഷ്‌ക്കാരത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകളെ അഭിസംബോധന ചെയ്യുന്നു. എല്ലാ സംസ്ഥാനങ്ങളുമായും ചര്‍ച്ച നടത്തിയാണ് ഈ തീരുമാനമെടുത്തത്. നാളെ മുതല്‍ 5 %, 18 % നികുതി സ്ലാബുകള്‍ മാത്രമാണ് ഉണ്ടാവുക. 99% ശതമാനം സാധനങ്ങളും 5%സ്ലാബില്‍ വരും. അങ്ങനെ വിലക്കുറിന്റെ വലിയ ആനുകൂല്യമാണ് ജനങ്ങളിലേക്ക് എത്താന്‍ പോകുന്നത്.

രാജ്യം നാളെ മുതല്‍ പുതിയ ജിഎസ്ടി നിരക്കിലേക്ക് മാറുകയാണ്. വലിയ രീതിയില്‍ വിലക്കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിഎസ്ടി നിരക്ക് മാറ്റത്തില്‍ ബോധവത്കരണത്തിന് ഒരുങ്ങുകയാണ് ബിജെപി. നാളെ മുതല്‍ ഒരാഴ്ച ജി എസ് ടി സേവിംഗ്‌സ് വാരമായി ആചരിക്കും. നിരക്കുകളിലെ മാറ്റത്തെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും. പദയാത്രകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്. നവ മധ്യ വര്‍ഗത്തിന് ഇരട്ടി ഐശ്വര്യമാണ് ഉണ്ടാവുകയെന്നും മോദി പറഞ്ഞു.


ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി ഒക്ടോബര്‍ ആദ്യം വാരം പ്രഖ്യാപിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് ജി എസ് ടി പരിഷ്‌കരണം എന്നതും ശ്രദ്ധേയമാണ്. തെരഞ്ഞൈടുപ്പില്‍ എന്‍ഡിഎ സഖ്യം പ്രചരാണ വിഷയമാക്കി നികുതി പരിഷ്‌കരണം മാറ്റാന്‍ സാധ്യതയേറി. സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്ന നികുതി പരിഷ്‌കരണം വോട്ടെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

ജിഎസ്ടി മാറ്റം വരുമ്പോള്‍, വിലക്കുറവ് സംബന്ധിച്ച് വന്‍കിട കമ്പനികള്‍ രാജ്യവ്യാപകമായി മുന്‍ കൂട്ടി പരസ്യം നല്‍കിയിട്ടുണ്ടെങ്കിലും പുതിയ സ്റ്റോക്കുകള്‍ എത്തിയാല്‍ മാത്രമേ ചെറുകിട വ്യാപാര രംഗത്ത് വിലക്കുറവ് പ്രതിഫലിക്കുകയുള്ളു. ചരക്ക്-സേവനനികുതിനടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണമാണ് നാളെ മുതല്‍ പ്രാബല്യത്തിലാകുന്നത്. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുകയാണ്.

നികുതിയളവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാകാന്‍ നടപടികള്‍ സ്വീകരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കുറവ് സംബന്ധിച്ച് ഇന്ന് പത്രങ്ങളില്‍ വന്‍കിട കമ്പനികള്‍ പരസ്യം നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ മുതല്‍ ചോക്ലേറ്റ് നിര്‍മ്മാതാക്കള്‍ വരെ പുതിയ വിലവിവരത്തെ സംബന്ധിച്ച് പരസ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ പുതിയ സ്റ്റോക്കുകള്‍ എത്തിയാല്‍ മാത്രമേ ചെറുകിട വ്യാപാര രംഗത്ത് വിലക്കുറവ് പ്രതിഫലിക്കൂ.

ജിഎസ്ടി രാജ്യത്തിന്റെ കൂട്ടായ തീരുമാനമാണ്. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. ഇതിനു തുടര്‍ച്ചയുണ്ടാകും. എല്ലാ മേഖലയിലും മാറ്റമുണ്ടാകും. സ്‌കൂട്ടര്‍, ബൈക്ക്, കാര്‍, ടിവി തുടങ്ങി എല്ലാത്തിന്റെയും വില കുറയാന്‍ പോവുകയാണ്. വ്യാപാരികള്‍ ജിഎസ്ടി പരിഷ്‌കരണത്തില്‍ അതിയായ സന്തോഷത്തിലാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും വില കുറയും. വീട് വയ്ക്കുന്നവര്‍ക്കും ചെലവ് കുറയും. യാത്രകള്‍ക്കും ഹോട്ടലിലെ താമസത്തിനും ചെലവ് കുറയും. 99 ശതമാനം സാധനങ്ങളും 5 ശതമാനം സ്ലാബില്‍ വരും.

എല്ലാ സംസ്ഥാനങ്ങളുമായും ചര്‍ച്ച ചെയ്താണ് ഈ തീരുമാനമെടുത്തത്. നാളെ മുതല്‍ 5, 18 ശതമാനം ജിഎസ്ടി സ്ലാബുകള്‍ മാത്രമേ രാജ്യത്തുണ്ടാകൂ. പലതരം നികുതികളാണ് രാജ്യത്ത് വിലവര്‍ധനയ്ക്ക് കാരണമായിരുന്നത്. ജിഎസ്ടി ഈ പ്രതിസന്ധി പരിഹരിച്ചു. എല്ലാ വിഭാഗത്തിനും നേട്ടമുണ്ടാക്കുന്ന തീരുമാനമാണ് സര്‍ക്കാരിന്റേത്. ദേശത്തിന്റെ സമൃദ്ധിക്ക് സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണം. വിദേശ ഉത്പനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണം. ഇന്ത്യയില്‍ നിര്‍മിച്ച ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണം. എല്ലാ വീടുകളിലും കടകളിലും സ്വദേശി ഉത്പന്നങ്ങള്‍ നിറയണം.