ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെ ആകാംക്ഷയില്‍ രാജ്യത്തെ ജനങ്ങള്‍. ജിഎസ്ടി നിരക്കിലെ മാറ്റം നാളെ മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. നാല് സ്ലാബുകളായി നിന്ന ജിഎസ്ടിയെ രണ്ട് സ്ലാബുകളാക്കി മാറ്റി ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്ന നീക്കത്തിലേക്കാണ് സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. മാത്രമല്ല, സ്വാതന്ത്ര്യദിന സന്ദേശത്തില്‍, ദീപാവലിക്ക് മുന്‍പ് ഒരു ദീപാവലി സമ്മാനമായി ഒരു പ്രധാനപ്പെട്ട തീരുമാനം വരുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. ജിഎസ്ടി മാറ്റത്തെക്കുറിച്ചുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയേക്കുമെന്നുള്ള സൂചന പുറത്തുവരുന്നുണ്ട്.

മറ്റൊന്ന് എച്ച് 1 ബി വീസയില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യം കൂടിയുണ്ട്. രാജ്യം എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ്. ഭരണപരമായ ഇടപെടല്‍ ഈ വിഷയത്തിലുണ്ടാകുമോ എന്നും ആകാംക്ഷയുണ്ട്. ഇക്കാര്യമാണോ മോദി ഇന്ന് സംസാരിക്കുക എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ധൂറില്‍ ഇന്ത്യയുടെ തിരിച്ചടി വിശദീകരിക്കാനാണ് മോദി ഒടുവില്‍ രാജ്യത്തെ അഭിസംബോധന ചെയ്തത്.

ഉച്ചയോടെയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വിവരം പുറത്തുവിട്ടത്. അതേ സമയം ഏത് വിഷയത്തിലാണ് പ്രധാനമന്ത്രി അഭിസംബോധന നടത്തുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിരുന്നില്ല. നേരത്തെയും ഇതേ രീതിയില്‍ തന്നെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുള്ളത്.

എന്താണ് വിഷയമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും, ഇത് സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ജിഎസ്ടി 2.0 പരിഷ്‌കരണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുന്‍പാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.അതിനാല്‍ ഇത് ജിഎസ്ടിയെക്കുറിച്ചുള്ള പ്രഖ്യാപനമായിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് അഭ്യൂഹം.

അമേരിക്കയിലെ എച്ച് 1 ബി വിസ നിയന്ത്രണങ്ങള്‍, വാഷിംഗ്ടണുമായുള്ള താരിഫ് തര്‍ക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങളും പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.2014-ല്‍ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ശേഷം കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ അദ്ദേഹം പലപ്പോഴും രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുണ്ട്. നാളെയാണ് ജിഎസ്ടി 2.0 പരിഷ്‌കരണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. പുതിയ പരിഷ്‌കരണങ്ങള്‍ പ്രകാരം നവരാത്രി ദിനത്തില്‍ സാധനങ്ങള്‍ക്ക് വില കുറയും. ഇത് ഉത്സവകാലത്ത് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില്‍പന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. നെയ്യ്, കെച്ചപ്പ്, കാപ്പി, പനീര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങിയ നിരവധി വസ്ത്തുക്കള്‍ക്ക് വില കുറയും.

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്കാണ് പരിഷ്‌കരണം ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുക. കാറുകളുടെ നികുതി കുറച്ചതിനാല്‍ പല വാഹന നിര്‍മ്മാതാക്കളും ഇതിനകം വില കുറച്ചിട്ടുണ്ട്. നിലവില്‍ അഞ്ച് ശതമാനം, 12ശതമാനം, 18ശതമാനം, 28ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളിലാണ് ചരക്ക് സേവന നികുതി (ജിഎസ്ടി) ഈടാക്കുന്നത്.പുതിയ പരിഷ്‌കരണങ്ങള്‍ പ്രകാരം അഞ്ച് ശതമാനം , 18അഞ്ച് എന്നിങ്ങനെ രണ്ട് സ്ലാബുകളായി ഇത് മാറും. ഭൂരിഭാഗം ഉല്‍പ്പന്നങ്ങളും ഈ രണ്ട് സ്ലാബുകളിലായിരിക്കും. അതേസമയം ആഡംബര വസ്തുക്കള്‍ക്ക് 40ശതമാനം ജിഎസ്ടി ഈടാക്കും.

റഷ്യന്‍ എണ്ണ വാങ്ങുന്നതിനെ തുടര്‍ന്ന് യുഎസ് ഇന്ത്യയ്ക്കുമേല്‍ 50% തീരുവ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് എച്ച്1ബി തൊഴില്‍ വീസ ഫീസ് യുഎസ് സര്‍ക്കാര്‍ ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയത്. യുഎസ് നടപടി ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ കമ്പനികള്‍ക്കും ഇന്ത്യന്‍ ജീവനക്കാരെ ആശ്രയിക്കുന്ന ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ പോലുള്ള യുഎസ് കമ്പനികള്‍ക്കും കടുത്ത വെല്ലുവിളിയാണ്. ഈ വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പരാമര്‍ശിക്കുമോയെന്ന് വ്യക്തമല്ല.

2014ല്‍ അധികാരം ഏറ്റെടുത്തശേഷം പ്രധാന വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുള്ളത്. 2016 നവംബര്‍ 8ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചത്. 2019ല്‍ മാര്‍ച്ച് 12ന് പുല്‍വാമ തീവ്രവാദ ആക്രമണത്തെക്കുറിച്ചുള്ള നടപടികള്‍ വിശദീകരിക്കാനാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്. 2020 മാര്‍ച്ച് 24ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കാനും. 2025 മേയ് 12ന് ഓപ്പറേഷന്‍ സിന്ദൂറിന്റെ കാര്യങ്ങള്‍ വിശദീകരിക്കാനാണ് അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തതത്.

ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

ജിഎസ്ടി പരിഷ്‌കരണത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ജിഎസ്ടി മാറ്റം മാത്രമാണോ സംസാരിക്കുക അല്ലെങ്കില്‍ എച്ച്1ബി വിസയിലെ പ്രതിസന്ധികളെപ്പറ്റി സംസാരിക്കുമോയെന്ന് കോണ്‍്ഗ്രസിന്റെ ചോദ്യം. ഓപറേഷന്‍ സിന്ദൂരിലെ മൂന്നാം ട്രംപിന്റെ ഇടപെടലിനെപറ്റി മോദി പരാമര്‍ശിക്കുമോ? വഷളായി കൊണ്ടിരിക്കുന്ന ഇന്ത്യ അമേരിക്ക ബന്ധം മോദി പരാമര്‍ശിക്കുമോ? തുടങ്ങിയ ചോദ്യങ്ങളുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

മറ്റു രാജ്യങ്ങളുടെ ചെലവില്‍ സ്വന്തം വ്യാപാര താല്‍പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള യുഎസ് തന്ത്രത്തെ എതിര്‍ക്കുന്നതിന് പകരം അവ്യക്തമായ പ്രസംഗങ്ങളിലൂടെയാണ് മോദി പ്രതികരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ ഒളിച്ചോട്ടം രാജ്യത്തിന് അപമാനമാണെന്ന് കോണ്‍ഗ്രസ് വാക്താവ് ജയ്റാം രമേശ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.