- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കനത്ത മഴയ്ക്കിടെ കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു; പ്രധാന റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിച്ചു; മഴക്കാലത്ത് വെള്ളം നില്‍ക്കുന്ന നെല്‍പ്പാടത്ത് മണ്ണ് പരിശോധന നടത്തിയില്ല; നിര്‍മാണ കമ്പനികള്‍ക്ക് വന്‍വീഴ്ച; ഇടിഞ്ഞ ഭാഗത്തെ റോഡ് പുനര്‍നിര്‍മിക്കണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്
റോഡ് പുനര്‍നിര്‍മിക്കണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്
മലപ്പുറം: മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയപാത 66 വീണ്ടും തകര്‍ന്നു. ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തിയുടെ ഒരുഭാഗം ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയായിരുന്നു. നേരത്തെ വലിയ രീതിയില്‍ തകര്‍ന്ന ഭാഗത്തിന് ഏതാനും മീറ്ററുകള്‍ക്ക് സമീപമാണ് പുതിയ ഭിത്തി പൊളിഞ്ഞത്. ആറുവരിപ്പാത ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നേരത്തെ പൂര്‍ണമായും ഗതാഗതം നിര്‍ത്തിവച്ചിരുന്നു. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് തകര്‍ന്ന് വീണത്. പ്രദേശത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ സര്‍വീസ് റോഡിന് വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്.
അതേ സമയം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ കമ്പനികള്‍ക്കുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കൂരിയാട് ദേശീയപാതയില്‍ സംരക്ഷണ ഭിത്തിയടക്കം തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രദേശത്ത് റോഡ് നിര്‍മിക്കുന്നതിന് മണ്ണ് പരിശോധനയടക്കം ഫപ്രദമായി നടത്തിയില്ലെന്ന് വിദഗ്ധസമിതി പറയുന്നു. നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നിര്‍മാണ കമ്പനിയടക്കമുള്ള ഏജന്‍സികള്‍ക്ക് വന്‍വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂരിയാട് മേഖലയിലെ നെല്‍പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ലെന്നും ഡിസൈനില്‍ വന്‍ തകരാറ് ഉണ്ടെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മഴ ശക്തമായാല്‍ വെള്ളം നിറഞ്ഞു കവിയുന്ന കൂരിയാട്ടെ വയലിലൂടെയാണ് തകര്‍ന്ന ആറുവരിപ്പാത കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് ഇപ്പോള്‍ വീണ്ടും സംരക്ഷണഭിത്തി തകരുന്ന സാഹചര്യമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴക്കാലത്ത് നിറയെ വെള്ളം നില്‍ക്കുന്ന വയലില്‍ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തി ആറുവരിപ്പാത നിര്‍മിച്ചത് വലിയ പിഴവാണെന്ന് നിര്‍മാണ സമയത്തുതന്നെ നാട്ടുകാര്‍ സൂചിപ്പിച്ചിരുന്നതാണ്.
കനത്ത മഴയ്ക്കിടെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് തകര്‍ന്നു വീണത്. പ്രദേശത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ സര്‍വീസ് റോഡിനു വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ വയലില്‍ ഉയര്‍ത്തിയ റോഡ് താഴ്ന്നതാണ് കൂരിയാട്ട് റോഡ് തകരാനിടയാക്കിയത്. നിലവിലെ ആറുവരിപ്പാത മാറ്റി പൈലിങ് നടത്തി തൂണുകള്‍ സ്ഥാപിച്ച് പാലം നിര്‍മിക്കണമെന്നാണ് ജനപ്രതിനിധികള്‍, സമരസമിതി, നാട്ടുകാര്‍ തുടങ്ങിയവര്‍ ആവശ്യപ്പെടുന്നത്.
നേരത്ത കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തില്‍ കടുത്ത നടപടി കേന്ദ്രം സ്വീകരിച്ചിരുന്നു. കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കേന്ദ്രം ഡീബാര്‍ ചെയ്തിരുന്നു. ഇതിനൊപ്പം പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റ് (എച്ച് ഇ സി) എന്ന കമ്പനിക്കും വിലക്കുണ്ട്. പദ്ധതിയുടെ പ്രോജക്ട് മാനേജര്‍ എം അമര്‍നാഥ് റെഡ്ഡിയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഈ മാസം 19നാണ് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്.
കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്‍ അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ഐഐടിയിലെ റിട്ട. പ്രൊഫസറുള്‍പ്പെടെയുളള മൂന്നംഗ വിദഗ്ദ സംഘം പ്രദേശം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.
കൂരിയാടിന് പുറമേ തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ ദേശീയപാതയിലും വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍ ചാവക്കാട് നിര്‍മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേല്‍പ്പാലത്തിന് മുകളില്‍ വിള്ളല്‍ കണ്ടെത്തിയത്. കാസര്‍കോട് ദേശീയപാത നിര്‍മാണം നടക്കുന്ന മാവുങ്കാല്‍ കല്യാണ്‍ റോഡിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്. കണ്ണൂരില്‍ ദേശീയപാതയ്ക്ക് സമീപം തളിപ്പറമ്പ് കുപ്പത്താണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്.