കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പിഴവുകളേറെയെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ആരോപിക്കുമ്പോള്‍ ഉയരുന്നത് സിബിഐ അന്വേഷണത്തിന്റെ പ്രസക്തി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ വിചാരണ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഈ പിഴവുകള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഈ കേസില്‍ കോടതി എടുക്കുന്ന നിലപാട് ഇനി നിര്‍ണ്ണായകമാകും. വാദങ്ങള്‍ കോടതി അംഗീകരിച്ചാല്‍ വീണ്ടും സിബിഐ അന്വേഷണമെന്ന വാദം നവീന്‍ ബാബുവിന്റെ കുടുംബം തന്നെ ഉയര്‍ത്തും. നവീന്‍ ബാബുവിനെതിരെ പ്രതിഭാഗം ഉയര്‍ത്തിയ വ്യാജ കൈക്കൂലി കേസില്‍ അന്വേഷണം നടന്നില്ല എന്നത് പ്രധാന പിഴവായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യപ്രേരണാ കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ പരിഗണിച്ചപ്പോഴാണ് ഹര്‍ജി സമര്‍പ്പിച്ചത്. ബിനാമി ഇടപാട്അന്വേഷിച്ചില്ലഹോസ്പിറ്റല്‍ ജീവനക്കാരനായ പ്രശാന്തന് പെട്രോള്‍ പമ്പ് ലൈസന്‍സിന് അപേക്ഷിക്കാന്‍ കഴിയില്ല. പ്രതി ദിവ്യയുടെ ബിനാമിയാകാം എന്ന സംശയം അന്വേഷിച്ചില്ലെന്നും ഹര്‍ജിയിലുണ്ട്. കോടതിയുടെ നിലപാടാകും ഇനി നിര്‍ണ്ണായകം. പുനരന്വേഷണം വിചാരണ കോടതി തള്ളിയാല്‍ കേസ് വീണ്ടും ഹൈക്കോടതിയില്‍ എത്തും. അപ്പോള്‍ സിബിഐ അന്വേഷണാവശ്യം വീണ്ടും സജീവമാക്കാന്‍ സാധ്യത ഏറെയാണ്.

പ്രശാന്തനില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന വ്യാജകേസ് നിര്‍മിക്കാന്‍ ശ്രമിച്ചുവെന്നത് അടക്കമുള്ള ആരോപണങ്ങള്‍ പൊതു സമൂഹത്തിലുണ്ട്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ടിന്റെ പേജ് 55ല്‍ ഈ ആരോപണത്തിന് തെളിവില്ലെന്നു പറയുന്നുണ്ട്. ശരിയായ അന്വേഷണം നടത്തിയാല്‍ വ്യാജ ആരോപണം തെളിയിക്കാന്‍ കഴിയും. പ്രശാന്തന്റെ വാദം തെറ്റാണെന്ന് തെളിയിക്കാന്‍ അന്വേഷണത്തില്‍ ശ്രമിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ. ഗീതയുടെ അന്വേഷണത്തില്‍ കൈക്കൂലി വാങ്ങിയിട്ടില്ല എന്നാണു തെളിഞ്ഞത്. പെട്രോള്‍ പമ്പിനുള്ള എന്‍ഒസി വച്ചുതാമസിപ്പിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടും മറ്റ് സാക്ഷ്യങ്ങളും അന്വേഷണ ഏജന്‍സി മൂടിവച്ചു. 43-ാം സാക്ഷിയായ പ്രശാന്തന്‍ വിദേശത്ത് ജോലി ചെയ്ത് 20 ലക്ഷം രൂപ സമ്പാദിച്ചതായി പറയുന്നു. എന്നാല്‍, അദ്ദേഹം ഒരു ലക്ഷം രൂപയ്ക്ക് ഗോള്‍ഡ് ലോണ്‍ എടുത്തതായി അവകാശപ്പെടുന്നു. ഇത് വ്യക്തമായ വിരോധാഭാസമാണ്. ഈ സാക്ഷിയുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിച്ചിട്ടില്ല. പ്രശാന്തന്‍ 12/10/2024ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു പരാതി നല്‍കിയതായി പറയുന്നു. ഈ പരാതി അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതു മൂടിവച്ചതിന്റെ കാരണം, ഈ പരാതി നവീന്‍ ബാബുവിനെക്കുറിച്ചല്ല, മറ്റുള്ളവരെക്കുറിച്ചാകാം. പ്രശാന്തന്‍ നവീന്‍ ബാബുവിന്റെ വീടിനടുത്ത് ഉണ്ടായിരുന്നതായി കാണിക്കുന്ന സിസിടിവി വീഡിയോകള്‍ എഡിറ്റ് ചെയ്തതാണ്. മുഴുവന്‍ ഫുട്ടേജ് സമര്‍പ്പിച്ചിട്ടില്ല, അതിനാല്‍ പ്രശാന്തന്റെ വാദം തെറ്റാണെന്നു തെളിയിക്കാന്‍ അന്വേഷണസംഘത്തിനു കഴിയുന്നില്ല-ഇതും കുടുംബം സംശയമായി ഉയര്‍ത്തുന്നു.

14/10/2024ന് വിജിലന്‍സ് ഓഫീസില്‍ പ്രശാന്തന്‍ എട്ടുമിനിറ്റ് 33 സെക്കന്‍ഡ് മാത്രമേ ചെലവഴിച്ചുള്ളൂ. ഒരു പരാതി നല്‍കിയതായി തെളിവില്ല. ഈ സമയത്ത് വിജിലന്‍സ് ഉദ്യോഗസ്ഥരുമായി എന്ത് സംസാരിച്ചു എന്നതിനെക്കുറിച്ച് മൊഴി എടുത്തിട്ടില്ല. പ്രതി പി.പി. ദിവ്യയും പതിനാറാം സാക്ഷിയായ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയനുമായി നിരന്തരം ഫോണ്‍ സംവാദങ്ങളും ചാറ്റുകളും ഉണ്ടായിരുന്നു. എന്നാല്‍, പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് 14, 15 ഒക്ടോബര്‍ തീയതികളിലെ ചാറ്റുകള്‍ മാത്രമേ വാങ്ങിയിട്ടുള്ളൂ. ഇത് പ്രതിയെ സഹായിക്കുന്നതിനാണ്. കളക്ടറുടെ പ്രസ്താവനയില്‍ യാത്രയയപ്പ് നടന്ന ദിവസം വൈകുന്നേരം 6.40ന് മന്ത്രി കെ. രാജനോട് സംസാരിക്കുകയും ''കുറ്റസമ്മതം'' എന്നതിനെക്കുറിച്ച് സംസാരിച്ചതായും പറയുന്നു. എന്നാല്‍, മന്ത്രി മാധ്യമങ്ങളില്‍ ഇത് നിഷേധിച്ചിട്ടുണ്ട്. എന്നിട്ടും, മന്ത്രിയുടെ പ്രസ്താവന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കുടുംബം വിശദീകരിക്കുന്നു. ഈ വിഷയം സ്ഥിരീകരിക്കാന്‍ മന്ത്രിയുടെ മൊഴി അനിവാര്യതയാണ്. മന്ത്രിയുടെ മൊഴിയുണ്ടെങ്കില്‍ മാത്രമേ കളക്ടറുടെ വെളിപ്പെടുത്തല്‍ ശരിയാണോ എന്ന് അറിയാന്‍ കഴിയൂ. പ്രശാന്തന്‍ ഒരു ഹോസ്പിറ്റല്‍ ജീവനക്കാരനാണ്, അയാള്‍ക്ക് ഒരു പെട്രോള്‍ പമ്പ് ലൈസന്‍സിന് അപേക്ഷിക്കാന്‍ കഴിയില്ല. അയാള്‍ പ്രതിയുടെ ബെനാമിയാകാം എന്ന സംശയം അന്വേഷിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു.

നവീന്‍ ബാബുവിന്റെ സഹോദരന്‍ അഡ്വ. പ്രവീണ്‍ ബാബു ഒരു പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതി ഫൈനല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. ഇലക്ട്രോണിക് തെളിവുകളില്‍ ക്രമക്കേട് ഉണ്ട്. പലതും തിയതിയില്ലാതെയാണ് സമര്‍പ്പിച്ചിരിക്കുന്നത്. 43,16 സാക്ഷികളുടെ സിഡിആര്‍ ശേഖരിച്ചിട്ടില്ല. ഇവ ഒരു കൂട്ടുകെട്ടിനെ തെളിയിക്കാന്‍ സഹായിക്കുമെന്നും കുടുംബം നിരീക്ഷിക്കുന്നു. നവീന്‍ബാബുവിന്റെ മരണത്തില്‍ തുടക്കംമുതല്‍ കുടുംബത്തിന്റെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെയാണ് അന്വേഷണം മുന്നോട്ടു പോയതെന്ന് സഹോദരന്‍ പ്രവീണ്‍ ബാബു ആരോപിച്ചു. പെട്രോള്‍പമ്പ് അനുവദിക്കുന്നതിന് കോഴ നല്‍കിയെന്ന് പരാതിപ്പെട്ട പ്രശാന്തനെതിരെയുള്ള ആരോപണങ്ങളും അന്വേഷിച്ചിട്ടില്ല. കളക്ടറുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. കളക്ടറുടെയും പ്രശാന്തന്റെയും ഫോണുകള്‍ പരിശോധിച്ചിട്ടില്ല. നവീന്‍ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ താന്‍ കൈക്കൂലി നല്‍കിയെന്നാണ് പ്രശാന്തന്‍ പറയുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നിട്ടില്ലെന്നും കുടുംബം പറയുന്നു.