മൂവാറ്റുപുഴ: മൂവാറ്റുപുഴ വള്ളക്കാലിപ്പടിയിലെ വീട്ടില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന എഡിസണ്‍ മാത്യു എന്ന ഐടി ഉദ്യോഗസ്ഥന്‍ ഡാര്‍ക്ക്‌നെറ്റിലൂടെ, കേരളം കേന്ദ്രീകരിച്ച് രാജ്യവ്യാപകമായി നടത്തുന്ന ലഹരിമരുന്ന് ഇടപാടിന്റെ തലവനാണെന്ന് അറിഞ്ഞ ഞെട്ടലിലാണ് പ്രദേശവാസികള്‍. എഡിസണ്‍ മാത്യു ഒന്നരവര്‍ഷംമുന്‍പുവരെ ബെംഗളൂരുവില്‍ ഐടി കമ്പനിയില്‍ ജീവനക്കാരനായിരുന്നു എന്ന കാര്യം മാത്രമാണ് സമീപവാസികള്‍ക്ക് അറിയാവുന്നത്.

മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദധാരിയായ എഡിസണ്‍ കുറച്ചുനാളായി നാട്ടിലുണ്ട്. രാവിലെ മകനെയും കൂട്ടി നഴ്സറിയില്‍പ്പോകുന്ന എഡിസണെയാണ് നാട്ടുകാര്‍ക്ക് ഏറെ പരിചിതം. വന്‍ മയക്കുമരുന്നുകച്ചവടച്ചങ്ങലയിലെ കണ്ണിയാണ് ഇയാളെന്ന വെളിപ്പെടുത്തലിന്റെ അമ്പരപ്പിലാണ് നാട്ടുകാര്‍. ശാന്തനും സൗമ്യനുമായി സംസാരിക്കുന്ന, പാവത്താനെപ്പോലെ ഒരാള്‍. പൊതുവേ അന്തര്‍മുഖനും വീട്ടിലേക്ക് ഒതുങ്ങിക്കൂടുന്നയാളും എന്നാണ് നാട്ടുകാരുടെ അഭിപ്രായം. നാട്ടുകാരടക്കം ആരും ഒരിക്കല്‍ പോലും അയാളെക്കുറിച്ചു മോശമായി സംസാരിച്ചിട്ടില്ല.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഡാര്‍ക്ക്‌നെറ്റ് മാര്‍ക്കറ്റുകളില്‍ സജീവമായ എഡിസന്‍ അതിനും നാലു വര്‍ഷം മുന്‍പെങ്കിലും ലഹരിയിടപാടുകള്‍ തുടങ്ങിയിരുന്നെന്ന് എന്‍സിബി വൃത്തങ്ങള്‍ പറയുന്നു. എറണാകുളം ജില്ലയിലെ എന്‍ജിനീയറിങ് കോളജില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം ബെംഗളൂരു, പുനെ തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ ജോലി ചെയ്തിരുന്നു. ഈ മേഖലയിലെ ഏറ്റവും മികച്ച കമ്പനികളിലായിരുന്നു ജോലി. അക്കാലത്താണ് ലഹരി ഇടപാടുകള്‍ തുടങ്ങിയത്.

തുടക്കത്തില്‍, ആവശ്യക്കാരെ കണ്ടെത്തി ചെറിയ തോതില്‍ നേരിട്ടു വില്‍പനയായിരുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി ആലുവയില്‍ ഒരു റസ്റ്ററന്റ് തുറന്നു. എന്നാല്‍ കോവിഡ് സമയത്ത് അത് അടച്ചു. പിന്നീടാണ് മൂവാറ്റുപുഴയിലെ വീട് കേന്ദ്രീകരിച്ച് വലിയ തോതില്‍ ലഹരിയിടപാടു തുടങ്ങിയത്. എഡിസന്റെ മാതാപിതാക്കളും ഭാര്യയും കുഞ്ഞുമാണ് വീട്ടിലുള്ളത്. ഇവര്‍ക്കാര്‍ക്കും ഇയാളുടെ ഇടപാടുകളെപ്പറ്റി അറിയില്ലായിരുന്നെന്നും എന്‍സിബി വൃത്തങ്ങള്‍ പറയുന്നു.

രണ്ടു വര്‍ഷമായി, ഡാര്‍ക്ക്‌നെറ്റ് വഴി വന്‍തോതില്‍ ലഹരിമരുന്ന് എത്തിക്കുകയും അതു വീട് കേന്ദ്രീകരിച്ച് വില്‍ക്കുകയുമായിരുന്നു ഇയാളെന്നാണ് എന്‍സിബി പറയുന്നത്. കേരളത്തില്‍ ശരാശരി ഒരു വര്‍ഷം പിടികൂടുന്നത് ഏകദേശം 1000 എല്‍എസ്ഡി സ്റ്റാംപുകളാണ്. എന്നാല്‍ എഡിസണ്‍ ഒറ്റ ഇടപാടില്‍ത്തന്നെ 1000ത്തിലേറെ സ്റ്റാംപുകള്‍ എത്തിക്കാറുണ്ടായിരുന്നു. തപാലും കുറിയറും വഴി സ്വന്തം പേരിലല്ലാതെ ലഹരിമരുന്ന് എത്തിച്ചിരുന്നു. അതു കൊണ്ടുവരുന്നവരെ ബന്ധപ്പെട്ട് ഏതെങ്കിലും സ്ഥലത്തുവച്ച് പാഴ്‌സല്‍ വാങ്ങുകയായിരുന്നു പതിവ്. ഇങ്ങനെ എഡിസന്റെ പ്രവര്‍ത്തനം ഏറെക്കുറെ തനിച്ചായിരുന്നു എന്നാണ് വിവരം.

എഡിസണ്‍ ബാബുവിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പരിശോധനയ്‌ക്കെടുത്തു. മൂവാറ്റുപുഴ കോടതിയില്‍ ഏല്‍പ്പിച്ച എല്‍എസ്ഡി സ്റ്റാമ്പുകള്‍, കെറ്റാമൈന്‍ തുടങ്ങിയവയുടെ സാംപിളുകളാണ് പരിശോധനയ്ക്കായി കൈപ്പറ്റിയത്. ഇത് ഡല്‍ഹിക്ക് അയക്കും.

ക്രിപ്റ്റോ കറന്‍സിയുടെ വിവരമടങ്ങിയ ലാപ്‌ടോപ്പും എഡിസന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തിരുന്നു. ഞായറാഴ്ച തുടങ്ങിയ റെയ്ഡ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്. അതിനിടെ, എഡിസനൊപ്പം കസ്റ്റഡിയിലെടുത്ത കൂട്ടാളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ചോദ്യംചെയ്യുകയാണ്. മൂവാറ്റുപുഴ സ്വദേശിയെന്നാണ് വിവരം. കൂടുതല്‍ വിവരം പുറത്തുവിട്ടിട്ടില്ല. കേസില്‍ ഒരു യുവതിയടക്കം മൂന്നുപേരെ ചോദ്യംചെയ്തിട്ടുണ്ട്. റിമാന്‍ഡിലുള്ള എഡിസനെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുകയാണ് എന്‍സിബി.

എഡിസന്റെ 'ഡര്‍ട്ടി ബിസിനസ്'

ഡാര്‍ക്ക് വെബ്ബിലൂടെ മൂവാറ്റുപുഴ വള്ളക്കാലിപ്പടി മുളയംകോട്ടില്‍ എഡിസണ്‍ ബാബു (29) നടത്തിയത് 700-ഓളം ഇടപാട്. 'കെറ്റാമെലോണ്‍' എന്നപേരില്‍ പ്രവര്‍ത്തിച്ച രാജ്യത്തെതന്നെ ഏറ്റവുംവലിയ ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്നുവില്‍പ്പന ശൃംഖലവഴിയായിരുന്നു ഇടപാടെന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കണ്ടെത്തി. ഇയാള്‍ രണ്ടുവര്‍ഷത്തിനിടെ അഞ്ചുമുതല്‍ 10 കോടി രൂപയുടെവരെ ഇടപാടുനടത്തിയിരിക്കാമെന്ന് എന്‍സിബി സംശയിക്കുന്നു. കഴിഞ്ഞദിവസമാണ് എഡിസണെ പിടികൂടിയത്. 1127 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമൈനും 70 ലക്ഷം രൂപ മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സി, ഒരു ഹാര്‍ഡ്വേര്‍ വാലറ്റ് അടങ്ങിയ ലാപ്‌ടോപ്പ് എന്നിവ ഇയാളില്‍നിന്ന് പിടിച്ചെടുത്തു. ഡാര്‍ക്ക് നെറ്റ് ഇടപാടുകള്‍ക്കായി വീട്ടിലെ മുറിയില്‍ പ്രത്യേകസജ്ജീകരണങ്ങള്‍ ഒരുക്കിയതായും കണ്ടെത്തി. ഗൂഗിള്‍ ക്രോം ബ്രൗസറുകളോ സെര്‍ച്ച് എന്‍ജിനുകളോ ഉപയോഗിച്ച് പ്രവേശിക്കാനാകാത്തതും ടോര്‍ പോലുള്ള പ്രത്യേക ബ്രൗസറുകളും കോണ്‍ഫിഗറേഷനുകളും ആവശ്യമുള്ളതുമാണ് ഡാര്‍ക്ക് നെറ്റ്. എന്‍ക്രിപ്റ്റ്‌ചെയ്ത സന്ദേശങ്ങളാണ് ഇടപാടുകാര്‍തമ്മില്‍ നടത്തുകയെന്നതിനാല്‍ ഇതിലേക്ക് നുഴഞ്ഞുകയറുക പ്രയാസം.

എഡിസന്റെ 'ഡര്‍ട്ടി ബിസിനസ്' നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) യുടെ കൊച്ചി യൂണിറ്റിന് വ്യക്തമായത് ഒന്നര മാസം മുന്‍പായിരുന്നു. വ്യക്തമായ തെളിവോടെ എഡിസണെ പിടികൂടുക എയായിരുന്നു പിന്നീടുള്ള ലക്ഷ്യം. ജൂണ്‍ 28ന് കൊച്ചി ഫോറിന്‍ പോസ്റ്റ് ഓഫിസില്‍ എത്തിയ 3 പാഴ്‌സലുകള്‍ അതിലേക്കുള്ള വഴി തുറന്നു. 280 എല്‍എസ്ഡി സ്റ്റാംപുകള്‍ അടങ്ങിയ ആ പാഴ്‌സലുകള്‍ എത്തിയത് എഡിസന്റെ പേരിലായിരുന്നു. പിറ്റേന്ന് ഞായറാഴ്ച മൂവാറ്റുപുഴയിലെ എഡിസന്റെ വീട്ടിലെത്തിയ എന്‍സിബി സംഘം ഒരു കാര്യം അറിയാനുണ്ടെന്നു പറഞ്ഞാണ് അയാളെ വീടിനു പുറത്തേക്കു വിളിച്ചത്.

വീട്ടില്‍നിന്ന് ഇറങ്ങിവന്ന എഡിസനോട് മറ്റു ചില കാര്യങ്ങള്‍ സംസാരിച്ചു തുടങ്ങിയ ഉദ്യോഗസ്ഥര്‍ പെട്ടെന്നു വിഷയം മാറ്റി. ''ഇതൊന്നുമല്ല, ഞങ്ങള്‍ക്ക് അറിയേണ്ടത് 'കെറ്റാമെലോണി'നെക്കുറിച്ചാണ്. ഇതു കേട്ട എഡിസന്‍ ഞെട്ടി ഇരുന്നുപോയി. ആ പേരിലാണ് അയാള്‍ ഡാര്‍ക്ക്‌നെറ്റില്‍ ലഹരി ഇടപാട് നടത്തിയിരുന്നത്. അതീവ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന അയാള്‍ക്ക് പിടിക്കപ്പെടില്ലെന്ന് അത്രയേറെ ഉറപ്പുണ്ടായിരുന്നു''. 'ഓപ്പറേഷന്‍ മെലോണി'നെക്കുറിച്ചുള്ള എന്‍സിബി വൃത്തങ്ങളുടെ വെളിപ്പെടുത്തലില്‍ തെളിയുന്നത് കേരളത്തില്‍ വേരുറപ്പിച്ച് രാജ്യം മുഴുവന്‍ പടരാനൊരുങ്ങിയ ഒരു പടര്‍ത്തിയ ലഹരിശൃംഖലയുടെ ചിത്രമാണ്.

വീട് റെയ്ഡ് ചെയ്തപ്പോള്‍ 847 എല്‍എസ്ഡി സ്റ്റാംപുകളും 131.66 ഗ്രാം കെറ്റാമൈനും 70 ലക്ഷം രൂപയുടെ ക്രിപ്‌റ്റോകറന്‍സിയും പിടികൂടി. പുറംലോകത്തിന് അജ്ഞമെങ്കിലും ലഹരി ഇടപാടില്‍ ഡാര്‍ക്ക്‌നെറ്റില്‍ രാജ്യത്തെ തന്നെ മുന്‍നിരക്കാരനായിരുന്നു 'ലെവല്‍ 4'ല്‍ എത്തിയ എഡിസണ്‍. ലോകത്തിലെ ഏറ്റവും വലിയ എല്‍എസ്ഡി ഇടപാടുകാരായ ഡോ.സീയൂസുമായി ബന്ധമുള്ള യുകെയിലെ ഇടനില സംഘം ഗുംഗ ഡിന്‍ ആയിരുന്നു എഡിസണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്. ഇവര്‍ യുകെയില്‍ നിന്നു തന്നെ പ്രവര്‍ത്തിക്കണമെന്നില്ലെന്നും ലോകത്ത് എവിടെ നിന്നും ഇതയച്ചിരിക്കാം എന്നുമാണ് എന്‍സിബി വൃത്തങ്ങള്‍ പറയുന്നത്.