തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രിമാറ്റം ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മന്ത്രി എകെ ശശീന്ദ്രനെ കൈവിട്ടു. ആരാകണം മന്ത്രി എന്നത് എന്‍സിപിയുടെ തീരുമാനമാകുമെന്ന പിണറായി വിജയന്റെ നിലപാടോടെ ഇക്കാര്യത്തില്‍ എന്‍സിപിയുടെ ദേശീയ അധ്യക്ഷന്‍ ശരത് പവാറിന് കാര്യങ്ങള്‍ എളുപ്പമായി. മുംബൈയിലെ കൂടിക്കാഴ്ചയില്‍ ശശീന്ദ്രനോട് ഒഴിയാന്‍ പവാര്‍ ആവശ്യപ്പെട്ടു. തോമസ് കെ തോമസിനെ മന്ത്രിയാക്കാനും തീരുമാനമെടുത്തു. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയുടെ നിലപാട് മാറ്റമാണ് നിര്‍ണ്ണായകമായത്. അടുത്ത കാലം വരെ എകെ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ ഇപ്പോള്‍ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് എടുത്തു. ഇതും ശരത് പവാറില്‍ സ്വാധീനം ചെലുത്തി.

എല്‍ഡിഎഫിലെ ഘടകകക്ഷിയായ എന്‍സിപിയില്‍ അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് മന്ത്രിമാറ്റം ഉണ്ടാകുന്നത്. വനം മന്ത്രി എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയും. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പകരം മന്ത്രിയാകും. പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടായേക്കും. മന്ത്രി സ്ഥാനം ഒഴിയുന്നതിനെതിരെ എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. എന്‍സിപിയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. ഇത് മനസ്സിലാക്കിയാണ് ശരത് പവാറും കുട്ടനാട്ടെ എംഎല്‍എയ്ക്ക് അനുകൂലമായത്.

ഇതോടെ ശരദ് പവാറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലും മന്ത്രിമാറ്റത്തിന് അനുകൂല തീരുമാനം ഉണ്ടായി. ശരദ് പവാറിന്റെ തീരുമാനം തോമസ് കെ. തോമസിന് അനുകൂലമായിരുന്നു. ഒരാഴ്ച കാത്തിരിക്കാന്‍ പവാര്‍ ആവശ്യപ്പെട്ടുവെന്നും തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കുമെന്നും പിസി ചാക്കോ പറഞ്ഞു. മന്ത്രിമാറ്റത്തില്‍ അന്തിമ തീരുമാനം പവാറിന്റേതാണെന്നും പി.സി.ചാക്കോ പറഞ്ഞു. സംഘടനാ കാര്യങ്ങള്‍ അടക്കം എല്ലാ വിഷയങ്ങളും ചര്‍ച്ചയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍സിപിയുടെ ജില്ലാ അധ്യക്ഷന്മാര്‍ ശശീന്ദ്രനെതിരെ നിലപാട് എടുത്തു. ഇതാണ് ശശീന്ദ്രന് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.

പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി മുംബൈയില്‍ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രിമാറ്റം സംബന്ധിച്ച് ധാരണയുണ്ടായത്. ഒരാഴ്ച കാത്തിരിക്കാന്‍ പവാര്‍ അറിയിച്ചെങ്കിലും തീരുമാനം തോമസ് കെ തോമസിന് അനുകൂലമാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാക്കണമെന്നാണ് എകെ ശശീന്ദ്രന്റെ ആവശ്യം. ഇതും അംഗീകരിക്കില്ലെന്നാണ് സൂചന. പിസി ചാക്കോയോട് തന്നെയാണ് പവാറിന് കൂടുതല്‍ താല്‍പ്പര്യം.

മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയെയും മന്ത്രി എകെ ശശീന്ദ്രനെയും തോമസ് കെ തോമസ് എംഎല്‍എയേയും പവാര്‍ വിളിപ്പിക്കുകയായിരുന്നു. ശശീന്ദ്രന്‍ രണ്ടു പിണറായി സര്‍ക്കാരിലും മന്ത്രിയായെന്നും പാര്‍ട്ടിയുടെ അവശേഷിക്കുന്ന ഒരേയൊരു എംഎല്‍എയായ തന്നെ ഇനി പരിഗണിക്കണമെന്നുമായിരുന്നു തോമസിന്റെ ആവശ്യം. ഇതിനെ ചാക്കോയും അനുകൂലിച്ചു. ഇതോടെ ജില്ലാ അധ്യക്ഷന്മാരുടെ നിലപാടും പരിശോധിച്ചു. ഒരു ജില്ലാ അധ്യക്ഷനൊഴികെ എല്ലാവരും തോമസ് കെ തോമസിന് അനുകൂലമായി. ശശീന്ദ്രന്‍ ഇനി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്. നേരത്തെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാല്‍ എംഎല്‍എ പദവി ഒഴിയുമെന്ന് ശശീന്ദ്രന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് എതിരായതു കൊണ്ട് കടുത്ത നടപടികളിലേക്ക് ശശീന്ദ്രന്‍ പോകില്ലെന്നാണ് സൂചന. അടുത്ത സഹപ്രവര്‍ത്തകരുമായി ശശീന്ദ്രന്‍ കൂടിയാലോചന നടത്തുന്നുണ്ട്. എന്‍സിപിയില്‍ താന്‍ ഒറ്റപ്പെട്ടുവെന്ന ചിന്ത ശശീന്ദ്രനെ അലട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.