നെടുമ്പാശ്ശേരി: കുവൈത്തിൽ തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നെടുമ്പാശ്ശേരിയിൽ പൊതുദർശനത്തിനും വെച്ചു. ഇന്ന് രാവിലെ പത്തരയോടെ നെടുമ്പാശ്ശേരിയൽ എത്തിച്ച മൃതദേഹം മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് വിമാനത്താവളത്തിൽ തന്നെ പൊതുദർശനം നടത്തുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ അടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കളും സ്ഥലത്ത് എത്തിയിരുന്നു.

പൊതുദർശനം പൂർത്തിയാക്കിയ ശേഷം അതാത് ജില്ലകളിലേക്കുള്ള മൃതദേഹങ്ങൾ ജില്ല ഭരണകൂടങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് ആംബുലൻസുകളിൽ വീടുകളിലേക്ക് മൃതദേഹം എത്തിക്കുകയാണ്. കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്‌നാട്ടിലെ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും മൃതദേഹങ്ങളും കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങളും തമിഴ്‌നാട്, കർണാടക സർക്കാർ പ്രതിനിധികൾ ഏറ്റുവാങ്ങി. ഓരോ ആംബുലൻസിനും അകമ്പടിയായി പൊലീസിന്റെ പൈലറ്റ് വാഹനങ്ങളുമുണ്ട്.

തമിഴ്‌നാട്, കർണാടക സ്വദേശികളുടെ മൃതദേഹങ്ങൾ കൊണ്ടുപോകാൻ പ്രത്യേക ആംബുലൻസുകൾ എത്തിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്വദേശികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ സംസ്ഥാന ന്യൂനപക്ഷ, പ്രവാസിക്ഷേമ മന്ത്രി കെ.എസ്. മസ്താനും എത്തി. മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം രാവിലെ അഞ്ചു മണിയോടെയാണ് കുവൈത്തിൽ നിന്നും പുറപ്പെട്ടത്. 23 മലയാളികളുടെ കൂടാതെ തമിഴ്‌നാട് 7, ആന്ധ്രാപ്രദേശ് 3, യു.പി 3, ഒഡീഷ 2, ബിഹാർ 1, പഞ്ചാബ് 1, കർണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാൾ 1, ജാർഖണ്ഡ് 1, ഹരിയാന 1 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്.

അപകടത്തിൽ മരിച്ച 49 പേരിൽ 46 പേരും ഇന്ത്യക്കാരാണ്. കൊച്ചിയിലെത്തിയ വ്യോമസേന വിമാനം മലയാളികളുടെ മൃതദേഹങ്ങൾ കൈമാറിയ ശേഷം ഡൽഹിയിലേക്ക് പുറപ്പെട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് അനുഗമിക്കുന്നുണ്ട്. അപകടത്തിൽ 23 മലയാളികളടക്കം 49 പേരാണ് മരിച്ചത്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഐ.സി.യുവിൽ കഴിയുന്ന ഏഴു പേരിൽ നാലു പേർ മലയാളികളാണ്.

ബുധനാഴ്ച പുലർച്ച നാലു മണിക്കാണ് കുവൈത്തിലെ മൻഗഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാമ്പിൽ തീപിടിച്ചത്. പ്രവാസി മലയാളി വ്യവസായി കെ.ജി. എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻ.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തിൽപെട്ടത്. കെട്ടിടത്തിൽ 196 പേരായിരുന്നു താമസിച്ചിരുന്നത്. കെട്ടിടത്തിൽ തീയും പുകയും നിറഞ്ഞതോടെ ശ്വാസംമുട്ടിയാണ് കൂടുതൽ മരണങ്ങളും. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും ചിലർ താഴേക്ക് ചാടുകയും ചെയ്തു. തൊഴിലാളികൾ ഉറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത് മരണസംഖ്യ ഉയരാൻ കാരണമായി.