ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷയില്‍ വ്യാപക ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നെന്ന് കണ്ടെത്താനായില്ലെന്നും പുനഃപരീക്ഷയുണ്ടാകില്ലെന്നും സുപ്രീംകോടതി. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ പരീക്ഷ റദ്ദാക്കാന്‍ ഉത്തരവിടുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പില്‍ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുനഃപരീക്ഷയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച ജാര്‍ഖണ്ഡിലും പാട്‌നയിലുമുണ്ടായെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അന്വേഷണങ്ങള്‍ അന്തിമഘട്ടത്തിലല്ല. പരീക്ഷാ നടത്തിപ്പില്‍ പോരായ്മകളുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായിട്ടില്ലെന്നും വിധി പ്രസ്താവത്തിലുണ്ട്. പരീക്ഷകളുടെ ഭാവി നടത്തിപ്പിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും പുനഃപരീക്ഷ നടത്തണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് ഇന്ന് പരിഗണിച്ച് വിധി പ്രഖ്യാപിച്ചത്. വിധി പ്രസ്താവനയ്ക്കിടയിലാണ് നീറ്റ് പുനഃപരീക്ഷ നടത്തേണ്ടെന്ന് വ്യക്തമാക്കിയത്. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചീഫ് ജസ്റ്റിസ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തേണ്ടതില്ല.

ഈ പരീക്ഷയെഴുതിയത് 23 ലക്ഷം പേരാണ്. അതില്‍തന്നെ 20 ലക്ഷം പേര്‍ യോഗ്യത നേടിയിട്ടുണ്ട്. പരീക്ഷ റദ്ദാക്കിയാല്‍ അവരെ സംബന്ധിച്ച് ഇത് വലിയ രീതിയിലുള്ള പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഈ വിഷയത്തില്‍ നേരത്തെ തന്നെ എന്‍.ടി.എയും സി.ബി.ഐയും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. വ്യാപക ചോര്‍ച്ച നടന്നിട്ടില്ലെന്നായിരുന്നു എന്‍.ടി.എ. വാദം. ഈ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത ഹര്‍ജിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് മാര്‍ക്ക് ലിസ്റ്റ് പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി എന്‍.ടി.എയോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ തന്നെ ചില വിദ്യാര്‍ഥികള്‍ക്ക് അവിശ്വസനീയമായ വിധത്തില്‍ മാര്‍ക്ക് നല്‍കിയെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

ക്രമക്കേട് നടത്തിയ വിദ്യാര്‍ഥികളെ തരംതിരിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടുണ്ടെന്നും കോടതി പറഞ്ഞു. വിശദ വാദത്തിനു ശേഷമാണ് സുപ്രീം കോടതിയുടെ വിധി. സിബിഐ റിപ്പോര്‍ട്ട് അടക്കം പരിഗണിച്ച ശേഷമാണ് നടപടി. ആറു ദിവസം നീണ്ട വാദത്തില്‍ നാല്‍പതിലേറെ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

പുനഃപരീക്ഷ വേണമെങ്കില്‍ അതിനുള്ള സാഹചര്യം വേണം. കൂടുതല്‍ പ്രദേശങ്ങളില്‍ ക്രമക്കേടുകള്‍ നടന്നുവെന്നതിനു തെളിവില്ല. ചില സ്ഥലങ്ങള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായെന്ന് മനസിലായിട്ടുണ്ട്. 155 വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ഗുണം കിട്ടിയിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കാളികളായിട്ടുണ്ടെങ്കില്‍ ഭാവിയില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.