തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചികിത്സാ പ്രതിസന്ധി പരിഹരിച്ചതായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവെച്ചതായുള്ള വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് സുരേഷ് ഗോപി പ്രശ്നത്തില്‍ ഇടപെട്ടത്. ന്യൂറോ ഇന്റര്‍വെന്‍ഷനല്‍ വിഭാഗത്തിലെ ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. മറ്റു വിഭാഗത്തിലെ ശസ്ത്രക്രിയകള്‍ക്ക് മാറ്റമില്ലായിരുന്നു. ശ്രീചിത്രയിലെ പ്രശ്‌നം പരിഹരിച്ച് കഴിഞ്ഞുവെന്നും ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളെത്തിക്കാനുള്ള നിയമപരമായ മാര്‍ഗ്ഗങ്ങള്‍ നടക്കു എന്നും മാധ്യമങ്ങളില്‍ വന്ന അത്ര ഗൗരവമുള്ള പ്രശ്‌നമല്ല എന്നും സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചികിത്സാ പ്രതിസന്ധിയില്‍ വകുപ്പു മേധാവികളുമായി ഡയറക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പങ്കെടുത്തു. ശസ്ത്രക്രിയ ഉപകരണങ്ങളെത്തിക്കാനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ നടക്കും. ചെറിയ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. അതിനെല്ലാം സാങ്കേതിക പരിഹാരം ഉണ്ടാകും. രണ്ട് ദിവസത്തിനകം ശസ്ത്രക്രിയകള്‍ പുനരാരംഭിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അതേസമയം, ഇന്നും ശസ്ത്രക്രിയ മുടങ്ങിയതോടെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. യോഗം പൂര്‍ത്തിയായ ഉടനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡയറക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധവുമായെത്തിയത്.

ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കുള്ള കരാറുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രിചിത്ര പുതുക്കിയിരുന്നില്ല. താത്കാലികമായി കരാര്‍ നീട്ടി നീട്ടി, പഴയ വിലയില്‍ തന്നെയായിരുന്നു ഉപകരണങ്ങള്‍ എത്തിച്ചിരുന്നത്. ഇതോടെ കരാറുകാര്‍ ഉപകരണങ്ങള്‍ എത്തിക്കാതെയായി. ബാക്കിയുണ്ടായിരുന്ന സ്റ്റോക്കും എടുത്തുകൊണ്ടുപോയി. ഇന്ന് മുതല്‍ ശസ്ത്രക്രിയകള്‍ മുടങ്ങുമെന്ന് കാട്ടി വ്യാഴാഴ്ച തന്നെ ഡോക്ടര്‍മാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നിട്ടും കരാറുകള്‍ പുതുക്കാനുള്ള ഒരു നടപടിയുമെടുത്തില്ലെന്നാണ് ആരോപണം. കേന്ദ്രപദ്ധതിയായ അമൃതില്‍ ചേര്‍ന്ന് ഉപകരണങ്ങള്‍ എത്തിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടില്ല. രോഗികളുടെ ജീവന്‍ വച്ച് പന്താടുമ്പോഴും ഒരു വിശദീകരണത്തിനും ശ്രിചിത്ര അധികൃതര്‍ തയ്യാറായിരുന്നില്ല.

ശസ്ത്രക്രിയാ ഉപകരണങ്ങളുടെ സ്റ്റോക്ക് തീര്‍ന്നെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയില്ലാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇന്ന് നടത്താനിരുന്ന പത്ത് ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. ചര്‍ച്ചയ്ക്കുശേഷവും രണ്ടു ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കിയെങ്കിലും സ്ഥാപന ഡയറക്ടറുടെ ഭാഗത്തുനിന്നടക്കം ഇതുവരെ വിശദീകരണം വന്നിട്ടില്ല. അധികൃതര്‍ അറിയിക്കുമ്പോഴും അടുത്ത ദിവസങ്ങളിലും ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യമാണുള്ളത്.

ന്യൂറോ - ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലെ ശസ്ത്രക്രിയകളാണ് ഇന്ന് മുടങ്ങിയത്. ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് കൊടുത്തിട്ടും ശ്രിചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് നടപടിയെടുത്തില്ലെന്നാണ് ആരോപണം. ന്യൂറോ - ഇന്റര്‍വെഷന്‍ഷണല്‍ റേഡിയോളജി വിഭാഗത്തില്‍ ഇന്ന് മുതല്‍ നടക്കാനിരുന്ന ശസ്ത്രക്രിയകളെല്ലാം മാറ്റിവെച്ചു. കന്യാകുമാരി സ്വദേശിയായ ഏഴ് വയസുകാരിയുടെ മുതല്‍ നേമം സ്വദേശിയായ 73കാരന്റെ ശസ്ത്രക്രിയ വരെ മാറ്റിവെച്ചിട്ടുണ്ട്.

ലിവര്‍ ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള തുടര്‍ ശസ്തക്രിയകളടക്കും മാറ്റിവെച്ചവയിലുണ്ട്. കന്യാകുമാരി,തേനി, മധുര തുടങ്ങി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികളും ശസ്ത്രക്രിയ മാറ്റിവച്ചതോടെ രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞു. ഇനി എന്ന് ശസ്ത്രക്രിയ നടത്തുമെന്ന് ഇവരെ അറിയിച്ചിട്ടില്ല. മറ്റ് ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്‌തെത്തുന്ന അടിയന്തര ചികിത്സയും മുടങ്ങും. ശസ്ത്രക്രിയ മാറ്റിവെച്ച രോഗികളില്‍ ചിലര്‍ മറ്റിടങ്ങളില്‍ ചികിത്സ തേടി.

ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിന്റെ ശസ്ത്രക്രിയകള്‍ ഇന്നുമുതല്‍ നിലയ്ക്കും. മൂന്നു ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകളെല്ലാം മാറ്റി. 15 എണ്ണമാണ് മാറ്റിയത്. രോഗികളെ ഇക്കാര്യം ഫോണില്‍ വിളിച്ച് അറിയിച്ചു. ഉപകരണങ്ങളുടെ ക്ഷാമം കാരണം നിശ്ചയിച്ചപ്രകാരം ശസ്ത്രക്രിയ നടക്കില്ലെന്നും എപ്പോള്‍ ശരിയാകുമെന്ന് പറയാനാകില്ലെന്നുമാണ് ആശുപത്രിയില്‍ നിന്ന് രോഗികള്‍ക്ക് നല്‍കുന്ന അറിയിപ്പ്.

അടിയന്തര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു തുടങ്ങി. ശസ്ത്രക്രിയയ്ക്കായി അഡ്മിറ്റ് ചെയ്ത കുട്ടികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അഡ്മിറ്റ് ചെയ്ത 3,4 വയ്സ് പ്രായമുള്ള കുട്ടികളെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മറ്റ് വിഭാഗങ്ങളയും വരും ദിവസങ്ങളില്‍ പ്രതികൂലമായി ബാധിക്കും. 2023ന് ശേഷം ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികളുമായി ശ്രീചിത്ര കരാര്‍ പുതുക്കിയിട്ടില്ല.