ജയ്പുർ: സംസ്ഥാന സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ രാജസ്ഥാൻ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ രാജേന്ദ്ര സിങ് ഗൂഢയെ നിയമസഭാ കവാടത്തിൽവെച്ച് തടഞ്ഞ് കോൺഗ്രസ് എംഎൽഎമാർ. രാഷ്ട്രീയ അഴിമതിക്കെതിരെയുള്ള തെളിവുകൾ തന്റെ കൈവശമുള്ള ചുവന്ന ഡയറിയിലുണ്ടെന്നും അത് സഭയിൽ അവതരിപ്പിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് രാജേന്ദ്ര സിങ് എത്തിയത്. അശോക് ഗെലോട്ട് സർക്കാരിൽ നിന്ന് പുറത്താക്കപ്പെട്ട രാജേന്ദ്ര സിങ് ബിജെപി എംഎൽഎമാരുടെ സഹായത്തോടെ ശൂന്യവേളയിൽ പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

സഭാ നടപടികൾ നടക്കുന്നതിനിടെയായിരുന്നു രാജേന്ദ്ര സിങ് ബലമായി സഭയിലേക്ക് കടക്കാൻ ശ്രമിച്ചത്. തുടർന്ന് സ്പീക്കറുടെ ചേംബറിന് മുമ്പിലെത്തിയെങ്കിലും കൈയിലുള്ള 'റെഡ് ഡയറി'യിലെ 'രഹസ്യം' വെളിപ്പെടുത്താൻ സാധിച്ചില്ല. സംഭവത്തെത്തുടർന്ന് ബിജെപി. എംഎ‍ൽഎ.മാർ ബഹളം വെച്ചതോടെ സഭ പിരിച്ചു വിടുകയായിരുന്നു. സഭാ കവാടത്തിൽ വെച്ച് തടഞ്ഞതിന് പിന്നാലെ രാജേന്ദ്ര സിങ് ഗൂഢ തന്റെ കൈയിലിരിക്കുന്ന റെഡ് ഡയറി ഉയർത്തിക്കാട്ടി. തുടർന്ന് സ്പീക്കർ സി.പി. ജോഷി അദ്ദേഹത്തോട് ചേംബറിലേക്ക് വരാൻ പറഞ്ഞു.

പാർലമെന്ററികാര്യ മന്ത്രി ശാന്തി ധരിവാളിന് മുമ്പിലെത്തി ഗൂഢ അദ്ദേഹവുമായി സംസാരിക്കാൻ ആരംഭിച്ചു. സ്പീക്കർ സി.പി. ജോഷിയുടെ അടുത്തേക്ക് ചുവപ്പ് ഡയറിയുമായി എത്തിയ ഗുദ്ധ അദ്ദേഹവുമായി വാദപ്രതിവാദം ഉണ്ടായി. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സുഹൃത്ത് ധർമേന്ദ്രസിങ് റാത്തോഡ് നടത്തിയ അഴിമതിയെ കുറിച്ചുള്ള വിവരങ്ങളാണ് ഡയറിയിലുള്ളത്. മുഖ്യമന്ത്രിയുടെ യഥാർഥമുഖം തുറന്നു കാണിക്കാൻ ഈ ഡയറിയിലെ നിർണായക വിവരങ്ങൾ സഹായിക്കുമെന്നും രാജേന്ദ്രസിങ് പറഞ്ഞു. ഇതോടെ ബിജെപി. എംഎ‍ൽഎമാർ ബഹളം വെക്കുകയും സഭാ നടപടികൾ തടസ്സപ്പെട്ടതോടെ സ്പീക്കർ ഇടപെട്ട് സഭ പിരിച്ചു വിടുകയായിരുന്നു.

'അമ്പതോളം വരുന്ന ആളുകളാണ് എന്നെ ആക്രമിച്ചത്. എന്നെ അവർ ഇടിച്ചു, ചവിട്ടി, നിയമസഭയിൽ നിന്ന് കോൺഗ്രസ് നേതാവ് വലിച്ചിഴച്ചു. സഭാ ചെയർമാൻ എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഞാൻ ബിജെപിയിലാണെന്നാണ് ഇപ്പോൾ എനിക്കെതിരേ ഉയരുന്ന ആരോപണം. എന്നാൽ എന്താണ് ഞാൻ ചെയ്ത തെറ്റ് എന്ന് എനിക്ക് അറിയണം. എന്റെ 'റെഡ് ഡയറി' നിയമസഭയിൽ അവതരിപ്പിക്കണമെന്നുണ്ടാണ്ടായിരുന്നു. എന്നാൽ സഭയിൽ സംസാരിക്കാൻ എന്നെ അനുവദിച്ചില്ല' നിയമസഭാ കവാടത്തിൽ തടഞ്ഞതിന് പിന്നാലെ രാജേന്ദ്ര സിങ് ഗുഢ പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

റെഡ് ഡയറിയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉള്ളതെന്നും സഭയിൽ ഇത് വെളിപ്പെടുത്തുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ചില രഹസ്യങ്ങളും ഡയറിയിൽ ഉണ്ടെന്നാണ് ആദ്ദേഹം അവകാശപ്പെടുന്നത്. ഇതോടെയാണ് അശോക് ഗെഹ്ലോത് സർക്കാർ വെട്ടിലായത്.

മണിപ്പൂരിലെ സംഘർഷങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചും രൂക്ഷവിമർശനം ഉന്നയിക്കവെയാണ് രാജേന്ദ്ര സിങ് ഗൂഢ സ്വന്തം സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങളെ ചൂണ്ടിക്കാട്ടിയത്. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ നാം പരാജയപ്പെട്ടു എന്നതാണ് സത്യമെന്ന് മന്ത്രി സഭയിൽ സ്വന്തം സർക്കാരിനെതിരേ തന്നെ വിമർശനമുന്നയിക്കുകയായിരുന്നു.

'രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയാണ്. മണിപ്പുർ വിഷയത്തിൽ വിമർശനം ഉന്നയിക്കുന്ന നമ്മൾ ആത്മപരിശോധന നടത്തണം' - ഈ വാക്കുകളാണ് മന്ത്രിക്ക് വിനയായത്. പിന്നാലെ പ്രതിപക്ഷവും ഇത് ഏറ്റെടുത്തു.

മന്ത്രിയുടെ വാക്കുകൾ ഏറ്റെടുത്ത പ്രതിപക്ഷം സത്യം പറയാൻ ധൈര്യം കാട്ടിയതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. എങ്കിലും മന്ത്രിയുടെ വാക്കുകൾ സംസ്ഥാനത്തിനാകെ നാണക്കേടാണെന്നും പ്രതിപക്ഷം വിമർശിച്ചിരുന്നു. ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, ഗ്രാമവികസനം, പഞ്ചായത്തിരാജ് എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു രാജേന്ദ്ര സിങ് ഗുഢ.