- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലാൻഡിങ്ങിന് തൊട്ടുമുമ്പ് ലാൻഡർ ഇമേജ് ക്യാമറ ചന്ദ്രന്റെ ചിത്രം പകർത്തിയത് ഇങ്ങനെ; ചന്ദ്രോപരിതലത്തിലെ അഗാധമായ ഗർത്തങ്ങളടക്കം ദൃശ്യമാകുന്ന വീഡിയോ പുറത്തുവിട്ട് ഐഎസ്ആർഒ; ലാൻഡറിലെ പ്രധാനപ്പെട്ട മൂന്ന് ഉപകരണങ്ങൾ പ്രവർത്തനം തുടങ്ങി; റോവർ സഞ്ചാരം തുടങ്ങുന്നു
ബെംഗളൂരു: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായി ലാൻഡിങ്ങ് സമയത്ത് വിക്രം ലാൻഡർ പകർത്തിയ പുതിയ വീഡിയോ ദൃശ്യം പുറത്തുവിട്ട് ഐഎസ്ആർഒ. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ലാൻഡറിലെ ഇമേജ് ക്യാമറ പകർത്തിയ വീഡിയോയാണ് പുറത്തുവിട്ടത്. ലാൻഡിങ്ങിന് തൊട്ടുമുമ്പ് ലാൻഡർ ഇമേജ് ക്യാമറ ചന്ദ്രന്റെ ചിത്രം പകർത്തിയത് ഇങ്ങനെയാണ് എന്ന അടിക്കുറിപ്പോടെയാണ് ഐഎസ്ആർഒ വീഡിയോ പങ്കുവെച്ചത്.
ചന്ദ്രോപരിതലത്തിലെ അഗാധമായ ഗർത്തങ്ങളും മറ്റും ദൃശ്യമാകുന്ന രണ്ട് മിനിറ്റിലേറെ ദൈർഘ്യമുള്ള വീഡിയോയാണിത്. പേടകം ചന്ദ്രോപരിതലം തൊടുന്ന നിമിഷം വരെയുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സോഫ്റ്റ് ലാൻഡിങ്ങിനിടെ ലാൻഡർ ക്യാമറകളിലൊന്നാണ് ദൃശ്യം പകർത്തിയത്. ലാൻഡറിലെ പ്രധാനപ്പെട്ട മൂന്ന് ഉപകരണങ്ങൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ കുലുക്കങ്ങൾ പഠിക്കാനുള്ള ഇൽസ, ചന്ദ്രനിലെ പ്ലാസ്മ സാന്നിധ്യം പഠിക്കുന്ന രംഭ, ചന്ദ്രോപരിതലത്തിലെ താപവ്യത്യാസങ്ങൾ പഠിക്കാൻ പോകുന്ന ചാസ്റ്റേ എന്നീ ഉപകരണങ്ങളാണ് പ്രവർത്തിപ്പിച്ച് സജ്ജമാക്കിയത്. ഇതിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്ന ജോലികൾ ഉടൻ തന്നെ തുടങ്ങും.
ദൗത്യത്തിലെ എല്ലാ പ്രവർത്തനവും മുൻനിശ്ചയിച്ച പ്രകാരം നടക്കുന്നുണ്ടെന്നും എല്ലാ സംവിധാനവും സാധാരണ നിലയിലാണെന്നും ഐഎസ്ആർഒ അറിയിച്ചു. ലാൻഡറിലെ പേലോഡുകളായ (ശാസ്ത്രീയ ഉപകരണങ്ങൾ) ഇൽസ, രംബ, ചാസ്തെ എന്നിവ ഇന്ന് ഓൺ ചെയ്തതായും ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് പഠനം നടത്തുന്ന റോവർ പ്രവർത്തനം ആരംഭിച്ചതായും ഐഎസ്ആർഒ സാമൂഹിക മാധ്യമമായ എക്സിലൂടെ വ്യക്തമാക്കി. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ഷേപ്പ് പേലോഡ് ഞായറാഴ്ച ഓൺ ചെയ്യുമെന്നും ഐഎസ്ആർഒ അറിയിച്ചു.
ലാൻഡിങ്ങ് വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ റോവർ ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയിരുന്നു. റോവർ ലാൻഡറിന്റെയും ലാൻഡർ റോവറിന്റെയും ചിത്രമെടുക്കുന്ന പ്രക്രിയയാണ് പ്രധാനം. ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി ബുനധാഴ്ച വൈകീട്ട് 6.04നാണ് ലാൻഡർ ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്തത്. ഇതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിയിരുന്നു.
ചന്ദ്രയാന്റെ നാല് ഘട്ട ലാൻഡിങ് പ്രക്രിയ കൃത്യമായിരുന്നു. ചന്ദ്രനിലിറങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് റോവർ പേടകത്തിൽ നിന്നും പുറത്തേക്ക് എത്തിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് ഇസ്രോ കടന്നത്.
ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിങ് കമാൻഡ് നെറ്റ് വർക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്‌സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്‌നലുകൾ ലാൻഡറിലേക്ക് എത്തുന്നത്.




