ദുബായ്: ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം പൂർത്തിയാക്കി യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഭൂമിയിൽ തിരിച്ചെത്തി. തിങ്കളാഴ്ച യുഎഇ സമയം രാവിലെ 8.17 ന് ഫ്ളോറിഡയിൽ സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് സുരക്ഷിതമായി മടങ്ങിയെത്തിയത്.

186 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയാണ് അൽ നെയാദി ഉൾപ്പെടെയുള്ള സംഘത്തിന്റെ മടക്കം. ഫ്‌ളോറിഡയിലെ ടാംപ തീരത്ത് ആണ് സംഘം ഇറങ്ങിയത്. ആറംഗ സംഘമാണ് ഭൂമിയിലേക്ക് സുരക്ഷിതരായി തിരികെ എത്തിയത്. സ്പാഷ് ഡൗണിന് ശേഷം പേടകത്തിൽ നിന്ന് ഏറ്റവുമൊടുവിലാണ് സുൽത്താൻ അൽ നയാദി പുറത്തിയത്. ബഹിരാകാശത്ത് 186 ദിവസം ചെലവിട്ട ശേഷമാണ് സുൽത്താൻ അൽ നയാദി തിരികെ എത്തുന്നത്.

ഭൂമിയിലേക്ക് മടങ്ങുന്ന കാഴ്ച ഏവർക്കും തത്സമയം കാണാനുള്ള സൗകര്യം ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എം.ബി.ആർ.എസ്.സി) ഒരുക്കിയിരുന്നു. അൽ നെയാദിക്കൊപ്പം നാസ ബഹിരാകാശ യാത്രികരായ സ്റ്റീഫൻ ബോവൻ, വുഡി ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആന്ദ്രേ എന്നിവരുമുണ്ട്.

വൈദ്യ പരിശോധനകൾക്ക് ശേഷം സംഘാംഗങ്ങളെ ഹൂസ്റ്റണിലേക്ക് കൊണ്ടു പോകും. ഇവിടെ വച്ചാകും ബഹിരാകാശ യാത്രികർക്ക് കുടുംബാംഗങ്ങളെ കാണാൻ സാധിക്കുക. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സുപ്രധാന നേട്ടത്തിൽ അൽ നയാദിയെ അഭിനന്ദിച്ചു.

നേരത്തെ മോശം കാലാവസ്ഥയെ തുടർന്ന് സംഘത്തിന്റെ മടക്കയാത്ര നീണ്ടിരുന്നു. ബഹിരാകാശ നിലയത്തിൽ നിന്നും യാത്ര തിരിച്ച് ഞായറാഴ്ച അമേരിക്കയിലെ ഫ്‌ളോറിഡയിൽ ലാന്റ് ചെയ്യുന്ന വിധത്തിലായിരുന്നു മടക്കയാത്ര ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഫ്‌ളോറിഡയിലെ മോശം കാലാവസ്ഥയെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ഇഡാലിയ ചുഴലിക്കാറ്റ് ഫ്‌ളോറിഡയിൽ ശക്തമായതാണ് കാരണം.

ബഹിരാകാശ പര്യവേക്ഷണത്തിൽ വൻ മുന്നേറ്റം കൈവരിച്ചതിന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുഴുവൻ ടീമിനെയും അഭിനന്ദിച്ചു. യുഎഇയിലെ ജനങ്ങൾ വളരെയധികം അഭിമാനിക്കുന്നു. നിങ്ങൾ ഒരു രാജ്യത്തിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അൽ നെയാദിയെയും അദ്ദേഹത്തിന്റെ ക്രൂ-6 അംഗങ്ങളായ സ്റ്റീഫൻ ബോവൻ, വുഡി ഹോബർഗ്, റോസ്‌കോസ്മോസ് , ആന്ദ്രേ ഫെഡ്യേവ് എന്നിവർ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോൾ വേഗം കുറഞ്ഞതിന് ശേഷം പാരച്യൂട്ടുകൾ വിന്യസിക്കുകയായിരുന്നു. നാല് പ്രധാന പാരച്യൂട്ടുകളുടെ സ്ഥിരമായ മാർഗനിർദ്ദേശത്തിന് കീഴിൽ, പേടകം സെക്കൻഡിൽ 25 അടി വേഗത്തിലാണ് താഴെയിറങ്ങിയത്.

കഴിഞ്ഞദിവസം മടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ യാത്ര വൈകിപ്പിക്കുകയായിരുന്നു.ഫ്ളോറിഡ തീരത്ത് സ്പ്ലാഷ്ഡൗൺ സൈറ്റുകൾക്ക് സമീപമുള്ള പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി യുഎസ് ബഹിരാകാശ ഏജൻസി നാസയാണ് കാലതാമസം പ്രഖ്യാപിച്ചത്. ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് ഭൂമിയിലേക്കു 17 മണിക്കൂർ യാത്രയാണ് നടത്തിയത്.

ഞായറാഴ്ച രാവിലെ 8.58നായിരുന്നു സ്പ്ലാഷ്ഡൗൺ ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത്. യുഎഇയുടെ ദേശീയ ബഹിരാകാശ പ്രോഗ്രാമിന് കീഴിൽ എംബിആർഎസ്സി കൈകാര്യം ചെയ്യുന്ന പദ്ധതികളിൽ ഒന്നാണ് യുഎഇ ആസ്‌ട്രോനട്ട് പ്രോഗ്രാം. യുഎഇയിലെ ഐസിടി മേഖലയിലെ ഗവേഷണത്തിനും വികസനത്തിനും പിന്തുണ നൽകാൻ ലക്ഷ്യമിടുന്ന ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അഥോറിറ്റിയുടെ (ടിഡിആർഎ) ഐസിടി ഫണ്ടാണ് സാമ്പത്തികസഹായം ചെയ്യുന്നത്. ആറ് മാസത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് അൽ നെയാദി മടങ്ങുന്നത്. അദ്ദേഹത്തെ സ്വീകരിക്കാൻ യുഎഇ വൻ ഒരുക്കം നടത്തിയിട്ടുണ്ട്. ഇതിനിടെ റോഡിലെ ഇലക്ട്രോണിക് ബോർഡുകളിലൊക്കെ രാജ്യത്തിന്റെ പുത്രന് സ്വാഗതമോതിക്കഴിഞ്ഞു.