ടെൽ അവീവ്: ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ അക്രമത്തിന് ശക്തമായ തിരിച്ചടി നൽകി ഇസ്രയേൽ. 'ഓപ്പറേഷൻ അയേൺ സ്വോർഡ്സ്' എന്ന പേരിലാണ് രാജ്യം തിരിച്ചടിക്കുന്നത്. ഗസ്സാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഡസൻകണക്കിന് യുദ്ധവിമാനങ്ങൾ അയച്ചുവെന്ന് ഇസ്രയേൽ സൈന്യം എക്സിൽ കുറിച്ചു. തിരിച്ചടി ഭയന്ന് ഗസ്സയിലെ ഇസ്രയേലുമായി അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിൽനിന്ന് നൂറുകണക്കിന് ഫലസ്തീനികളാണ് പലായനം ചെയ്തത്. 

ഹമാസിന്റെ ആക്രമണത്തിൽ 22 ഇസ്രയേലികൾ കൊല്ലപ്പെട്ടതായും 545 പേർക്ക് പരിക്കേറ്റതായാണ് ഇസ്രയേൽ ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള വിവരമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുദ്ധത്തിൽ തന്റെ രാജ്യം ജയിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീഡിയോ പ്രസ്താവനയിലൂടെ പറഞ്ഞു. ''ഇസ്രയേൽ പൗരന്മാരേ, നമ്മൾ യുദ്ധത്തിലാണ്. ഇതു വെറും ഏറ്റുമുട്ടൽ അല്ല, സംഘർഷമല്ല, യുദ്ധമാണ്. നമ്മൾ വിജയിക്കും. അക്രമം നടത്തിയ ശത്രു ഒരിക്കലും ചിന്തിക്കാത്ത തരത്തിലുള്ള വില ഇക്കാര്യത്തിൽ നൽകേണ്ടിവരും,' നെതന്യാഹു വിഡിയോ സന്ദേശത്തിൽ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നെതന്യാഹു പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെത്തി.

രാജ്യത്തിനെതിരെ അക്രമം നടത്തിയതിലൂടെ ഹമാസ് ഗുരുതരമായ തെറ്റ് ചെയ്തതായി ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഫലസ്തീനിയൻ സംഘം ഒരു യുദ്ധം ആരംഭിച്ചിരിക്കുന്നു. യുദ്ധത്തിൽ ഇസ്രയേൽ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ സൈനിക ആസ്ഥാനത്ത് നടന്ന സുരക്ഷാ കാബിനറ്റ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധത്തിനു തയാറാണെന്ന് ഐഡിഎഫ് വ്യക്തമാക്കി. ഇസ്രയേലിലെ ജനങ്ങളെ ഐഡിഎഫ് സംരക്ഷിക്കുമെന്നും ഈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ഹമാസ് കനത്ത വില നൽകേണ്ടി വരുമെന്ന്ും ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. ഗസ്സ മുനമ്പിനു സമീപമുള്ള പട്ടണങ്ങളിലെ താമസക്കാരോട് വീടുകളിൽ തുടരാനും പൊതുജനങ്ങൾ ബോംബ് ഷെൽട്ടറുകൾക്കു സമീപം തുടരാനും ഇസ്രയേൽ സൈന്യം നിർദ്ദേശം നൽകിയിട്ടുണ്ട്.

സമീപകാലത്തെ ഏറ്റവും വലിയ സംഘർഷമാണ് ശനിയാഴ്ച രാവിലെ ആരംഭിച്ചത്. ഓപ്പറേഷൻ അൽ - അഖ്സ ഫ്‌ളഡ് എന്നു വിശേഷിപ്പിക്കുന്ന സൈനിക നീക്കം ഇസ്രയേലിനെതിരെ ആരംഭിച്ചതായി ഹമാസിന്റെ സൈനിക വിഭാഗം നേതാവ് മുഹമ്മദ് ഡീഫാണ് പരസ്യ പ്രസ്താവനയിൽ അറിയിച്ചത്. ഇസ്രയേലിലേക്ക് 5000 റോക്കറ്റുകൾ വർഷിച്ചതായും ഡീഫ് അറിയിച്ചു.

കരമാർഗവും കടൽമാർഗവും ഹമാസ് പോരാളികൾ ഇസ്രയേലിൽ പ്രവേശിച്ചെന്നാണു വിവരം. സെൻട്രൽ ഗസ്സയിലും ഗസ്സ സിറ്റിയിലും സ്‌ഫോടനങ്ങളുണ്ടായി. ദക്ഷിണ ഇസ്രയേലിൽ നുഴഞ്ഞുകയറിയ ഹമാസ് പോരാളികൾ വഴിയാത്രക്കാരെ ആക്രമിക്കുന്ന നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്‌ഡെറോത്തിൽ വീടുകൾ ഹമാസ് പോരാളികൾ പിടിച്ചെടുത്തെന്നും ഒഫാകിം നഗരത്തിൽ ഇസ്രയേലികളെ ബന്ദികളാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. .

സംഘർഷത്തെ തുടർന്നു മധ്യ - തെക്കൻ ഇസ്രയേലിലെ വിമാനത്താവളങ്ങൾ അടച്ചു. ഇസ്രയേൽ സൈനികരെ ആക്രമിക്കുന്നതിന്റെയും സൈനിക വാഹനങ്ങൾ തീവയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സൈനികരെ ബന്ദികളാക്കി ഫലസ്തീൻ പ്രദേശത്തേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു.

ആക്രമണത്തിനിടെ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) സൈനികന്റെ മൃതദേഹവുമായി ഹമാസ് പോരാളികൾ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതായി ടൈംസ് ഓഫ് ഇസ്രയേൽ ദിനപത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിന്റെ ആധികാരികത സംബന്ധിച്ചു വ്യക്തതയില്ല. ഒരു ട്രക്കിൽനിന്ന് മൃതദേഹം പുറത്തെടുക്കുന്നതും ജനക്കൂട്ടം അതിനു ചുറ്റും തടിച്ചുകൂടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഫലസ്തീനിയൻ ആയുധധാരികൾ പല നഗരങ്ങളിലും നുഴഞ്ഞുകയറിയതായും താമസക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടതായും ഇസ്രയേൽ അറിയിച്ചു. കുറഞ്ഞത് മൂന്ന് സ്‌ഫോടനങ്ങളെങ്കിലും രാജ്യത്തുണ്ടായിട്ടുണ്ട്. ജറുസലേമിനെതിരായ അക്രമം വലിയ പ്രാധാന്യത്തോടെയാണ് രാജ്യം നോക്കിക്കാണുന്നത്.

അതിനിടെ വടക്കൻ ഗസ്സ മുനമ്പിലെ ഇന്തോനേഷ്യൻ ആശുപത്രി പിടിച്ചെടുക്കാനുള്ള ശ്രമങ്ങളെ പാലസ്തീൻ അപലപിച്ചു. സംഭവത്തിൽ ഒരു ആശുപത്രി ജീവനക്കാരന് ജീവൻ നഷ്ടമായിരുന്നു. 5,000-ഓളം റോക്കറ്റുകൾ തങ്ങൾ തൊടുത്തുവിട്ടെന്നാണ് ഹമാസ് ചീഫ് കമാൻഡറായ മുഹമ്മദ് അൽ ഡെയ്ഫ് പറഞ്ഞിരുന്നത്.

തെക്കൻ ഇസ്രയേലിൽ നുഴഞ്ഞുകയറിയ ഹമാസ് പ്രവർത്തകർ വഴിയിൽ സഞ്ചരിക്കുന്നവർക്കുനേരെ ആക്രമണം അഴിച്ചുവിടുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സെ്ഡൈറോത്തിൽ വീടുകൾ ഹമാസ് പ്രവർത്തകർ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്.

ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ഹെൽപ് ലൈൻ നമ്പർ +97235226748.

പാലസ്തീൻ സായുധ സംഘമായ ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലായത്. ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊടുത്തതായാണ് ഹമാസ് അവകാശപ്പെടുന്നത്. ഇസ്രയേലിന് ഉള്ളിൽ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്.

20 മിനിറ്റിൽ 5000 റോക്കറ്റുകൾ തൊടുത്തുവെന്നാണ് ഹമാസ് അവകാശവാദം. ആക്രമണത്തിൽ അഞ്ച് പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു. 35 ഇസ്രയേൽ സൈനികരെ ബന്ധികളാക്കിയെന്നും ഹമാസ് അവകാശപ്പെട്ടു. കനത്ത അടുത്ത കാലത്തേ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പാലസ്തീൻ സായുധ സംഘമായ ഹമാസ് പുലർച്ചെ തുടക്കമിട്ടത്.

വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രത്യാക്രമണം ആരംഭിച്ചു. ഹമാസ് കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം ആരംഭിച്ചു. ഗാർസക്ക് സമീപം ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. 60 ഹമാസ് തീവ്രവാദികൾ രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്നും 14 ഇടങ്ങളിൽ പോരാട്ടം തുടരുകയാണെന്നും യുദ്ധം ആരംഭിച്ചെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. തെക്കൻ ഇസ്രയേലിൽ ഉള്ളവർ വീടിന് പുറത്തിറങ്ങരുതെന്നും നിർദ്ദേശം നൽകി

ഈയടുത്ത കാലത്ത് ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് നടന്നത്. രാജ്യത്തിന് ഉള്ളിൽ കടന്നുള്ള ഹമാസിന്റെ ആക്രമണം അപ്രതീക്ഷിതമായിരുന്നു ലോകത്തെ ഏറ്റവും ശക്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് ആ ആക്രമണമെന്നാണ് വിലയിരുത്തൽ.