ചാരുംമൂട്: വൈറലാകാൻ അതിസാഹസികത കാട്ടിയവർക്ക് സമൂഹിക സേവന ശിക്ഷ. കായംകുളം -പുനലൂർ റോഡിൽ ഇന്നോവ കാറിന്റെ ഡോറിലിരുന്ന് തലപുറത്തേക്കിട്ട് അപകടകരമായ രീതിയിൽ സാഹസിക യാത്രയാണ് മാതൃകാ ശിക്ഷയ്ക്ക് വഴിയൊരുക്കുന്നത്. മാവേലിക്കര ജോയിന്റ് ആർടിഒ ആണ് യുവാക്കൾക്ക് നല്ലനടപ്പിന് കമ്യൂണിറ്റി സർവീസ് ശിക്ഷ നൽകിയത്.

കാറിന്റെ മുകളിലിരുന്ന് അപകടകരമായി യാത്ര ചെയ്ത കേസിൽ യുവാക്കൾക്ക് സാമൂഹിക സേവനമാണ് ശിക്ഷ. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ സംഘം കെപി റോഡിലൂടെ അപകടകരമായ വിധത്തിൽ കാർ ഓടിച്ചത്. ഡ്രൈവർ അൽഖാലിദ് ബിൻസാജിറിന്റെ ലൈസൻസ് റദ്ദാക്കി.

മോട്ടർ വാഹനവകുപ്പ് എടുത്ത കേസിലാണ് ഡ്രൈവർ ഉൾപ്പെടെ 4 യുവാക്കൾക്ക് ഇന്നലെ മാവേലിക്കര മോട്ടർ വാഹനവകുപ്പ് ഓഫിസിൽ നിന്ന് വ്യത്യസ്തമായ ശിക്ഷ നൽകിയത്. വാഹനത്തിന്റെ നാല് ഡോറുകളുടെയും മുകളിലിരുന്ന് അഭ്യാസപ്രകടനം നടത്തിയ അഫ്ത്താലി അലി, ബിലാൽ നാസർ, മുഹമ്മദ് നജാദ്, സജാസ് എന്നിവർ നാളെ മുതൽ മുതൽ നാല് ദിവസം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ്രത്രിയിലെ ഓർത്തോ വിഭാഗത്തിലും ഒപി വിഭാഗത്തിലും സഹായികളായി നിൽക്കണം.

തുടർന്നുള്ള മൂന്നുദിവസം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികൾക്ക് ആവശ്യമായ സേവനം നൽകണം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ആദിക്കാട്ടുകുളങ്ങരയിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. നൂറനാട് പൊലീസിന്റെ കൈയിലാണ് ഈ വാഹനം. മാവേലിക്കര ജോയിന്റ് ആർടിഒ: എം.ജി.മനോജാണ് പ്രതികൾക്ക് ശിക്ഷ നൽകിയത്. ശിക്ഷാ വിധിയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്.

പുറത്തുവന്ന ദൃശ്യങ്ങളിൽ ഒരു ഇന്നോവ കാറിൽ നാല് യുവാക്കൾ ഡോറിന് മുകളിലിരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തൊട്ടുപിന്നാലെ ആർടിഒ ഉദ്യോഗസ്ഥർ കാറിന്റെ ഉടമസ്ഥന്റെ വീട്ടിലെത്തി കാർ കസ്റ്റഡിയിലെടുക്കുകയും യുവാക്കൾക്കെതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു.

യുവാക്കളുടെ വീട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് സന്നദ്ധ സേവനം നൽകി മാതൃകാപരമായ ശിക്ഷ നൽകാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. ഇത് യുവാക്കളും അംഗീകരിച്ചിട്ടുണ്ട്.