- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോടനാട് നീലകണ്ഠൻ കോന്നി ആനത്താവളത്തിൽ ചരിഞ്ഞതെങ്ങനെ?
കോന്നി: കോന്നി സുരേന്ദ്രന് ശേഷം ആനത്താവളത്തിലെ തലയെടുപ്പിന്റെ പ്രതീകമായിരുന്ന കോടനാട് നീലകണ്ഠൻ ആന ചരിഞ്ഞ സംഭവത്തിൽ ദുരൂഹത. എരണ്ടക്കെട്ടാണ് നീലകണ്ഠന്റെ ജീവനെടുത്തതെന്ന് ആനത്താവളം അധികൃതർ പറയുന്നുണ്ടെങ്കിലും ആന്തരിക അവയവങ്ങളിലെ ക്ഷതവും അണുബാധയും മരണ കാരണമായേക്കാമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇത് സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തും.
ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ മേൽനോട്ടത്തിൽ കോട്ടൂർ, കോടനാട് ആനക്കളരികളിലെ ഡോക്ടർമാരും ആനചികിത്സാ വിദഗ്ദ്ധരും ഉൾപ്പെട്ട സംഘമായിരിക്കുംവനം വകുപ്പിന് പുറമെ സമാന്തര അന്വേഷണം നടത്തുന്നത്. ആവശ്യമെങ്കിൽ തമിഴ്‌നാട് മുതുമല ആനവളർത്തൽ സങ്കേതത്തിലെ വിദഗ്ധരുടെ സഹായവും തേടും.
ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തിയാണ് ആനയുടെ ജഡം സംസ്‌കരിച്ചത്. ആന്തരിക അവയവങ്ങളുടെ ഉൾപ്പടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കും. നേരത്തെയും ദുരൂഹ സാഹചര്യങ്ങളിൽ കോന്നി ആനത്താവളത്തിൽ ആനകൾ ചരിഞ്ഞിട്ടുണ്ട്. ഇതും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയേക്കും.
നാല് വർഷത്തിനിടെ ചരിഞ്ഞത് നാല് ആനകൾ
കോന്നി ആനത്താവത്തിലെ താപ്പാന മണിയൻ, കുട്ടിയാനകളായ പിഞ്ചു, മണികണ്ഠൻ എന്നിവ മാസങ്ങളുടെ വ്യത്യാസത്തിൽ 2020 21 കാലഘട്ടത്തിൽ ചരിഞ്ഞിരുന്നു. കഴിഞ്ഞ മാസം 30 ന് ചരിഞ്ഞ കോടനാട് നീലകണ്ഠനാണ് അവസാനത്തേത്. 75 വയസുണ്ടായിരുന്ന മണിയന് എരണ്ടക്കെട്ടും നാലു വയസുകാരൻ പിഞ്ചുവിന് ഹെർപ്പിസ് രോഗവും ആറുമാസം പ്രായമുണ്ടായിരുന്ന മണികണ്ഠന് ഉദരസംബന്ധമായ അസുഖമായിരുന്നെന്നാണ് ആനത്താവളം അധികൃതരുടെ വിശദീകരണം.
അന്നും ആനകളുടെ മരണത്തിൽ ചികിത്സാ പിഴവും അശാസ്ത്രീയ പരിചരണവും സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയർന്നിരുന്നു. കുട്ടിയാന കൊച്ചയ്യപ്പൻ, കുട്ടിക്കൊമ്പൻ കൃഷ്ണ, പിടിയാനകളായ പ്രീയദർശിനി, ഈവ, മീനു എന്നിവരാണ് ആനത്താവളത്തിൽ അവശേഷിക്കുന്നത്.
ആനത്താവളത്തിൽ വിദഗ്ദ്ധ ഡോക്ടർമാരില്ല
കേരളത്തിലെ പ്രധാന ആനവളർത്തൽ കേന്ദ്രമാണെങ്കിലും കോന്നി ആനത്താവളത്തിൽ ആനകളെ ചികിത്സിക്കാൻ വിദഗ്ദ്ധരായ ഡോക്ടർമാരില്ലാത്തതാണ് പ്രധാന പ്രതിസന്ധി. സാധാരണ വെറ്റിനറി ഡോക്ടർമാരെ ഡെപ്യൂട്ടേഷനിൽ എത്തിച്ച് ചികിത്സ നൽകുകയാണ് പതിവ്. ഇവർ മുൻ പരിചയമുള്ള ഡോക്ടർമാരുടെയും വിദഗ്ദ്ധ വൈദ്യന്മാരുടെയും ഉപദേശങ്ങൾ തേടാറുമില്ല.
നേരത്തെ ആനകളുടെ ഇഷ്ടഭക്ഷണമായിരുന്ന പനംപട്ടയും തെങ്ങോലയും ഒക്കെ നൽകിയിരുന്നെങ്കിലും ഇപ്പോൾ ഇവയൊന്നും നൽകാറില്ല. പകരം പശുവിനുള്ള പുല്ലും ചോറും കഞ്ഞിയുമൊക്കെയാണ് നൽകുന്നത്. ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് ആനകളുടെ ഇഷ്ട ഭക്ഷണങ്ങൾ വനം വകുപ്പ് ഒഴിവാക്കിയിരിക്കുന്നത്. ഇതും ആനകളെ ആരോഗ്യപരമായി തളർത്തുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.