മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ രണ്ടു പേരെ കാണാതായി. ബോട്ടിലെ സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ഗഫൂർ എന്നിവരെയാണ് കാണാതായത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള 'ഇസ്ലാഹി' എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്.

ഇന്ന് പുലർച്ചെയാണ് സംഭവം. അബദ്ധത്തിൽ കപ്പൽ ബോട്ടിൽ ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴ്ന്നു. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളും കടലിൽ പെട്ടുപോയെങ്കിലും നാല് പേരെ കപ്പലിലെ ജീവനക്കാർ രക്ഷപ്പെടുത്തി. കാണാതായ രണ്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇവർക്കായി നേവിയും കോസ്റ്റുഗാർഡും തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പൊന്നാനിയിൽ നിന്ന് 38 നോട്ടിക്‌മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്. ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം. സാഗർ യുവരാജ് എന്ന കപ്പലാണ് ബോട്ടിൽ ഇടിച്ച് അപകടമുണ്ടായത്.