ലണ്ടൻ: ലോകത്തിൽ തന്നെ ഏറ്റവുമധികം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള മരം. ലോകമാസകലം നിരവധിപേരുടെ ഡെസ്‌ക്ടോപ് ഡിസ്‌പ്ലേയിലൂടെ പരിചിതമായാ സിക്കമോർ ഗ്യാപ് ട്രീ മുറിച്ചു കളഞ്ഞത് ലോകമെമ്പാടും ചർച്ചയായ വിഷയമാണ്.

ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് ഇന്നലെ പൊലീസ് കോടതിയിൽ ഹാജരാക്കി. ഇത് മുറിച്ചു കളയുക വഴി ഇവർ വരുത്തിയ നഷ്ടം കോടികളാണ് എന്നാണ് പൊലീസ് കണക്കാക്കിയിരിക്കുന്നത്. ഡാനിയൽ ഗ്രഹാം (38), ആഡം കാരുതേഴ്‌സ് (31) എന്നിവരെയാണ് കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ഇതിൽ ഗ്രഹാം കുറ്റം നിഷേധിച്ചെങ്കിലും കാരുതേഴ്സ് പ്രത്യേകിച്ച് പ്രതികരണമൊന്നും നടത്തിയില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള, ജനങ്ങആൾ അത്രയേറെ സ്‌നേഹിച്ചിരുന്ന ഈ മരം കഴിഞ്ഞ സേപ്റ്റംബറിലായിരുന്നു മുറിച്ചു മാറ്റിയ നിലയിൽ കണ്ടെത്തിയത്. അന്ന് ഏറെ ജനരോഷം ഉയർത്തിയ സംഭവമായിരുന്നു അത്. നോർത്തംബർലാൻഡിലെ ഒരു ഗ്രാമീണ മേഖലയിലായിരുന്നു ഈ മരം നിന്നിരുന്നത്.

ലോകത്തിൽ തന്നെ ഏറ്റവുമധികം ഫോട്ടോഗ്രാഫുകളിൽ സ്ഥാനം പിടിച്ച മരം എന്ന ഖ്യാതി നേടിയ ഇത് യുനെസ്‌കോ പൈതൃക സഥലമായി പ്രഖ്യാപിച്ചിട്ടുള്ള ഹാർഡിയൻ മതിലിലെ ഒരു വിടവിലാണ് സ്ഥിതിചെയ്യുന്നത്. വിനോദ സഞ്ചാരികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരിടം കൂടിയാണിത്. മദ്ധ്യകാലം വരെ ചരിത്രമുള്ള ഇവിടം ഇതിനു മുൻപ 1908 - 1911 കാലത്തും 1982- 1987 കാലത്തും ഉദ്ഖനനം ചെയ്യപ്പെട്ടിരുന്നു. ഹാർഡിയൻസ് ചുമരുമായി റോമൻ സംസ്‌കാരത്തിനുള്ള തെളിവുകൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ ഉദ്ഖനനം നടന്നത്.

ഈ മരം മുറിച്ചു മാറ്റിയ സംഭവം അറിഞ്ഞ് 2000 ൽ അധികം അനുശോചന സന്ദേശങ്ങൾ ലഭിച്ചതായി നോർത്തംബർലാൻഡ് നാഷണൽ പാർക്ക് അധികൃതാർ അറിയിച്ചു. കാർലിസിൽ, മിൽബെക്ക് സ്റ്റേബിൾസിൽ താമസിക്കുന്ന വ്യക്തിയാണ് ഡാനിയൽ ഗ്രഹാം. കുംബ്രിയയിലെ വിഗ്ടണിലുള്ള ചർച്ച് സ്ട്രീറ്റിലാാണ് ആഡം താമസിക്കുന്നത്. ഇവർ എന്തിനാണ് ഇത് മുറിച്ചു മാറ്റിയത് എന്ന് വ്യക്തമാക്കിയിട്ടില്ല.