തിരുവനന്തപുരം: ഇനി പെരുമഴക്കാലം. വേനൽ മഴ കഴിഞ്ഞാൽ ഉടൻ കാലവർഷം കേരളത്തിലെത്തും. കാലവർഷം അടുത്ത 36 മണിക്കൂറിനുള്ളിൽ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാനാണ് സാധ്യത. കാലവർഷം മെയ് 31 ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കൻ തമിഴ്‌നാടിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. തെക്കൻ ഛത്തീസ്‌ഗഢിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. മറ്റൊരു ന്യുനമർദ്ദ പാത്തി മറാത്തുവാഡയിൽ നിന്ന് തെക്കൻ തമിഴ് നാട് വഴി ചക്രവാത ചുഴിയിലേക്കു നീണ്ടുനിൽക്കുന്നു ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 6 -7 ദിവസം ഇടി മഴക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതുകഴിയുമ്പോൾ കാലവർഷവുമെത്തും.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നുമുതൽ ചൊവ്വാഴ്ച വരെ അതി തീവ്രമായ മഴയ്ക്കും മെയ് 19 മുതൽ 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ / അതിശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ചയോടെ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ചു മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തിപ്പെടുകയുമാണ്. അതിതീവ്ര മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് മൂന്ന് ജില്ലകളിൽ ഏറ്റവുമുയർന്ന മഴമുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്.

മഴ മുന്നറിയിപ്പുകൾ


റെഡ് അലർട്ട്
19-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി
20-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി

ഓറഞ്ച് അലർട്ട്
19-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം
20-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം
21-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്