- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരു കോടിക്കായി നിയമപോരാട്ടം അനിവാര്യത
തിരുവനന്തപുരം : ഒരു കോടി രൂപ സമ്മാനത്തിനായി സുകുമാരിയമ്മ നിയമ നടപടിക്ക്. സമ്മാനത്തുക കൈമാറുന്നതു സംബന്ധിച്ച് ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നിന്നു വ്യക്തമായ മറുപടി ലഭിക്കാത്തതിനാലാണ് സുകുമാരിയമ്മയുടെ ഈ നീക്കം. അടിച്ച ഭാഗ്യക്കുറി ടിക്കറ്റ് വഴിയോര വിൽപനക്കാരിയിൽ നിന്നു ലോട്ടറി കച്ചവടക്കാരൻ തട്ടിയെടുത്തതാണെന്നു പൊലീസ് റിപ്പോർട്ട് നൽകിയിട്ടും ലോട്ടറി വകുപ്പിന് അനക്കമില്ല. മനസാക്ഷിയെ ഞെട്ടിച്ച ഈ തട്ടിപ്പിൽ പണം നൽകാതിരിക്കാനാണ് ലോട്ടറി വകുപ്പിന്റെ നീക്കമെന്നാണ് സൂചന. അതുകൊണ്ട് തന്നെ നിയമ പോരാട്ടം നിർണ്ണായകമാകും.
സമ്മാനത്തുക കൈമാറാൻ കോടതിയുടെ അനുമതി വേണ്ടിവരുമെന്ന് ലോട്ടറി ഡയറക്ടറേറ്റ് അറിയിച്ചു. ടിക്കറ്റ് തട്ടിയെടുത്തുവെന്നു കാട്ടി സുകുമാരിയമ്മ നൽകിയ പരാതിയിൽ കഴമ്പുണ്ടെന്നാണ് മ്യൂസിയം പൊലീസ് റിപ്പോർട്ട്. സുകുമാരിയമ്മ കോടതിയേയും സമീപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയാണ് ടിക്കറ്റിന്റെ യഥാർത്ഥ ഉടമയെ പ്രഖ്യാപിക്കേണ്ടത്. കോടതി തീരുമാനമുണ്ടാകുന്നതു വരെ സമ്മാനത്തുക ആർക്കും നൽകില്ല.
മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂർ സ്വദേശി സുകുമാരിയമ്മയുടെ (72) പക്കൽനിന്നു ലോട്ടറി കച്ചവടക്കാരൻ കണ്ണൻ ബോധപൂർവം ടിക്കറ്റ് തട്ടിയെടുത്തെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഭാഗ്യക്കുറി ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. സുകുമാരിയമ്മ ടിക്കറ്റ് എടുത്തതിനും ഇതു കണ്ണൻ തട്ടിയെടുത്തതിനും സാക്ഷികളുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി. എന്നിട്ടും ലോട്ടറി വകുപ്പ് നടപടികൾ എടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സുകുമാരിയമ്മ നിയമ പോരാട്ടത്തിന് ഇറങ്ങുന്നത്.
തൊപ്പിക്കച്ചവടം നടത്തുന്ന സുകുമാരിയമ്മയും ലോട്ടറിക്കച്ചവടം നടത്തുന്ന കണ്ണനും പരിചയക്കാരാണ്. സുകുമാരിയമ്മ എടുത്ത ഒരേ സീരീസ് നമ്പറിലുള്ള 12 ടിക്കറ്റിൽ ഒരെണ്ണത്തിനാണ് ഒരു കോടി രൂപ സമ്മാനം അടിച്ചത്. തൊട്ടടുത്തു കച്ചവടം നടത്തുന്ന സാവിത്രിയും ടിക്കറ്റ് വാങ്ങുമ്പോൾ അടുത്തുണ്ടായിരുന്നു. ഇതേ ടിക്കറ്റുകൾ സാവിത്രിയും ആവശ്യപ്പെട്ടെങ്കിലും സുകുമാരിയമ്മ പതിവായി എടുക്കുന്നതിനാൽ 'അമ്മയ്ക്കേ കൊടുക്കൂ ' എന്നു പറഞ്ഞാണ് കണ്ണൻ ടിക്കറ്റ് നൽകിയത്. സാവിത്രിയുടെ മൊഴിയും ഈ കേസിൽ നിർണ്ണായകമാണ്.
നറക്കെടുപ്പ് ദിവസം 5 മണിയോടെ സുകുമാരിയമ്മയെ തേടി എത്തിയ കണ്ണൻ ഇവർ എടുത്ത ടിക്കറ്റിനു 500 രൂപ വീതം 6000 രൂപ സമ്മാനം ഉണ്ടെന്ന് പറഞ്ഞു. ചായ കുടിച്ചിട്ട് വരുമ്പോൾ പണം തരാമെന്നു പറഞ്ഞ് കണ്ണൻ ചായക്കടയിലേക്ക് പോയി. ഈ സമയം സമീപത്തെ കടയിലുള്ളവർ ടിക്കറ്റിലെ അവസാന 4 അക്ക നമ്പറും ഭാഗ്യക്കുറി റിസൽറ്റ് ഷീറ്റും ഒത്തുനോക്കിയെങ്കിലും 500 രൂപയുടെ സമ്മാനത്തിന്റെ കൂട്ടത്തിൽ സുകുമാരിയമ്മയുടെ ടിക്കറ്റ് നമ്പർ കണ്ടില്ല. ഒന്നാം സമ്മാനവുമായി അവർ ഒത്തുനോക്കിയതുമില്ല. കുറച്ചു കഴിഞ്ഞപ്പോൾ കണ്ണനെത്തി.
കണ്ണനോട് ഇക്കാര്യം പറഞ്ഞപ്പോൾ 500 അല്ല 100 രൂപ വീതം 1200 ആണ് അടിച്ചതെന്ന് കണ്ണൻ മലക്കം മറിഞ്ഞു. റിസൽറ്റ് ഷീറ്റ് പിടിച്ചു വാങ്ങിയ കണ്ണൻ, സമ്മാനം ലഭിച്ച ടിക്കറ്റ് സുകുമാരിയമ്മയുടെ പെട്ടിയിൽ നിന്നും എടുത്ത ശേഷം 500 രൂപയും 700 രൂപയ്ക്കു ഭാഗ്യക്കുറിയും പകരം നൽകി കടന്നു കളഞ്ഞു. അറസ്റ്റിലാകും മുൻപ് കണ്ണൻ ഭാഗ്യക്കുറി ടിക്കറ്റ് ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിൽ സമർപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ഇടപെട്ടതിനാൽ പണം കൈമാറ്റം നടന്നില്ല. എന്നാൽ ഈ പണം സുകുമാരിയമ്മയ്ക്ക് കൊടുക്കുന്നതിലും വ്യക്തതയില്ല.
ടിക്കറ്റ് തട്ടിയെടുത്തയാൾ അത് ബാങ്ക് ഓഫ് ബറോഡയിൽ സമർപ്പിച്ചിട്ടുണ്ട്. ടിക്കറ്റിന്മേൽ പരാതിയും കേസുമുണ്ടെന്ന് പൊലീസ് അറിയിച്ച സാഹചര്യത്തിൽ ബാങ്കിൽ നിന്ന് ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക അവകാശപ്പെടാനാകില്ലെന്നും ലോട്ടറി ഡയറക്ടറേറ്റ് അധികൃതർ പറഞ്ഞു.. മെയ് 15ന് നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ സമ്മാനാർഹമായ ടിക്കറ്റാണ് തട്ടിയെടുത്തത്. അറസ്റ്റിലായ കണ്ണൻ റിമാൻഡിലാണ്.