കൊല്ലം: തുണിയലക്കുന്നതിനിടെ കാൽവഴുതി കല്ലടയാറ്റിൽ വീണ് ഒഴുകിപ്പോയ വീട്ടമ്മയ്ക്ക് മണിക്കൂറുകൾക്ക് ശേഷം അത്ഭുത രക്ഷപ്പെടൽ. ശക്തമായ ഒഴുക്കിൽപ്പെട്ട് 10 കിലോമീറ്ററോളം ദൂരം ഒഴുകി നടന്ന ഇവർ വള്ളിപ്പടർപ്പിൽ തടഞ്ഞുനിന്നതാണ് രക്ഷയായത്. കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ (64) യാണ് രണ്ടാം ജന്മത്തിലേക്കു കരതൊട്ടത്. വള്ളിപ്പടർപ്പില് കുടുങ്ങിയ ശ്യാമളയമ്മയുടെ നിലവിളി പരിസരവാസികൾ കേട്ടതാണ് രക്ഷയായത്.

ആറ്റിലൂടെ ഒഴുകി നടന്ന ഇവരെ കണ്ട് മരിച്ചെന്നാണ് കരയ്ക്കു നിന്നവർ കരുതിയത്. മൃതദേഹമെന്ന് കരുതി പലരും ഇതിന്റെ ചിത്രം പകർത്തുകയും ചെയ്തു.
ഇന്നലെ ഉച്ചയോടെ വീടിനു സമീപത്തെ കടവിൽ തുണി കഴുകാൻ എത്തിയപ്പോൾ കാൽ വഴുതി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് ശ്യാമളയമ്മ പറഞ്ഞത്. എന്നാൽ നീന്തൽ വശമില്ലാതിരുന്നതിനാൽ ഒഴുക്കിൽപ്പെട്ടു. ആറ്റിലെ ജലനിരപ്പ് ഉയർന്നിരുന്നതിനാൽ ഒഴുക്കും ശക്തമായിരുന്നു. അതിനാൽ തന്നെ വളരെ പെട്ടെന്ന് ഒഴുകിപ്പോയി.

മലർന്നു കിടന്ന നിലയിൽ ഒഴുക്കിൽപ്പെട്ട ശ്യാമളയമ്മ ചെട്ടിയാരഴികത്ത്, ഞാങ്കടവ്, കുന്നത്തൂർ പാലങ്ങളും പിന്നിട്ട് താഴേക്ക് ഒഴുകിപ്പോകുകയായിരുന്നു. കുന്നത്തൂർ പാലത്തിനു മുകളിൽ നിന്ന ചിലർ ഇവർ ഒഴുകിപ്പോകുന്നത് കണ്ടു ദൃശ്യം പകർത്തിയെങ്കിലും ജീവനുണ്ടെന്നു കരുതിയില്ല. ഉച്ചയ്ക്ക് ഒന്നരയോടെ ചെറുപൊയ്ക മംഗലശേരി കടവിനു സമീപത്തെത്തിയപ്പോഴേക്കും വള്ളിയിൽ കുടുങ്ങി. ഇതോടെ ഇവർ ഒച്ചത്തിൽ ബഹളം വെച്ചു.

നിലവിളി കേട്ടു നോക്കിയ പരിസരവാസികളായ ദീപയും സൗമ്യയുമാണു വള്ളിപ്പടർപ്പിൽ പിടിച്ചുകിടക്കുന്ന ശ്യാമളയമ്മയെ കണ്ടത്. ഇവരാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയതും പൊലീസിൽ അറിയിച്ചതും. നാട്ടുകാർ വഞ്ചിയിറക്കി കരയ്ക്ക് എത്തിച്ചു. അഗാധമായ കയമുള്ള ഉരുളുമല ഭാഗത്താണു ശ്യാമളയമ്മ വള്ളിയിൽ തങ്ങിനിന്നത്. കുഴപ്പങ്ങളൊന്നുമില്ലെന്നാണ് ആശുപത്രിയിലെ പ്രാഥമിക പരിശോധനയിൽ കണ്ടത്.