- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരും
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവർഷം എത്തുന്നതിന് സാഹചര്യങ്ങൾ അനുകൂലമായെന്ന് കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കി. രണ്ടാഴ്ചയിലേറെയായി സംസ്ഥാനത്ത് മഴ തകർത്ത് പെയ്യുമ്പോഴും തെക്കു പടിഞ്ഞാറൻ കാലവർഷം എത്തിയെന്ന പ്രഖ്യാപനം നീളുന്നതെന്തുകൊണ്ടാണെന്നുള്ള ആകാംക്ഷ ഉയർന്നിരുന്നു. പിന്നാലെയാണ് കാലവർഷം മണിക്കൂറുകൾക്കുള്ളിൽ എത്തുമെന്ന അറിയിപ്പ് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയത്.
കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റ് എന്നിവയോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളിൽ ബുധനാഴ്ച അതി ശക്തമായ മഴക്കും മെയ് 29 മുതൽ ജൂൺ രണ്ടു വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിലും കർണാടകയിലും ലക്ഷദ്വീപിലുമായി തുടർച്ചയായി 2 ദിവസം 2.5 മില്ലിമീറ്ററോ അതിൽ കൂടുതലോ മഴ, അറബിക്കടലിലെ പടിഞ്ഞാറൻ കാറ്റിന്റെ ശക്തിയുടെ തോത്, ഭൂമിയിൽ നിന്ന് ഉയരത്തിലേക്കു പോകുന്ന ചൂടിന്റെ വികരണത്തിന്റെ തോത് കുറഞ്ഞിരിക്കുക എന്നീ ഘടകങ്ങൾ ഒത്തുവരുമ്പോഴാണ് കാലവർഷം എത്തിയെന്ന പ്രഖ്യാപനം വരുന്നത്.
ഇത്തവണ മെയ് 31നു കാലവർഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂൺ എട്ടിനായിരുന്നു കാലവർഷത്തിന്റെ വരവ്. കഴിഞ്ഞ 5 വർഷത്തിനിടെ 2022ലാണ് കാലവർഷം മേയിൽ എത്തിയത്. അന്ന് മെയ് 29നാണ് മൺസൂൺ എത്തിയതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാധ്യത. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം ജില്ലയിലും മഴ ശക്തമായി. ഉച്ച തിരിഞ്ഞ് ജില്ലയിൽ കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് ഓറഞ്ചായി മാറി. രാവിലെ യെലോ അലർട്ട് ആയിരുന്നു.
മഴയുടെ തീവ്രത കുറഞ്ഞെങ്കിലും മധ്യകേരളത്തിൽ മഴക്കെടുതികൾ ഒഴിയുന്നില്ല. വെള്ളത്തിൽ മുങ്ങിയ കളമശേരിയിൽ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. മൂന്നു മണിക്കൂർ നിന്ന് പെയ്ത മഴയിൽ നിന്ന് കൊച്ചി കരകയറി വരുന്നതേയുള്ളൂ. ലഘുമേഘവിസ്‌പോടനത്തിൽ മുങ്ങിയ കളമശേരിയിൽ വെള്ളം ഇറങ്ങി. ആകെ മുങ്ങിയ മൂലേപ്പാടമാണ് തിരിച്ചു വരാൻ പാട് പെടുന്നത്. വെള്ളം ഇരച്ച് എത്തുകയായിരുന്നു. കിട്ടിയ സാധനങ്ങൾ വീടിന്റെ മുകളിലത്തെ നിലയിൽ എത്തിച്ചു. ബാക്കി എല്ലാം നശിച്ചു. കാറും ബൈക്കുമെല്ലാം കെട്ടിവലിച്ചുകൊണ്ടുപോവുകയായിരുന്നു.
ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴയിലും കായംകുളത്തും വീടുകൾ നശിച്ചു. ആലപ്പുഴയിൽ മൂന്ന് ദിവസമായി ശക്തമായ കാറ്റും മഴയും തുടരൂകയാണ്. തലവടി പട്ടമന അഞ്ചിൽ മണിയുടെ വീടിന്റെ മേൽക്കര കാറ്റിൽ പറന്നുപോയി. മേൽക്കൂര 200 മീറ്റർ അകലെയാണ് പതിച്ചത്. കാഴ്ച ശക്തി കുറവുള്ള മണി വീട്ടിൽ നിന്ന് ഇറങ്ങിയോടിയെങ്കിലും ഓട് വീണും വീഴ്ചയിലും നെഞ്ചത്തും കൈക്കും പരിക്കേറ്റു.സമീപവാസിയായ പട്ടമന അഞ്ചിൽ ലീലാമ്മ രാമചന്ദ്രന്റെ വീട്ടിന്റെ അടുക്കളയുടെ ഷീറ്റും പറന്നു പോയി. അമ്പലപ്പുഴയിൽ ദൈവത്തിങ്കൽ വീട്ടിൽ പ്രതീപിന്റെ വീടിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. കുടുബംങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
പ്രതീപും ഭാര്യയും രണ്ട് പെൺമക്കളും കിടന്നിരുന്ന മുറികളടെ സമീപത്തെ ഭാഗമാണ് തകർന്നത്. കായംകുളത്ത് വിവിധ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. കായംകുളം നഗരസഭയിൽ ചേരാവള്ളി, മുരിക്കും മൂടിന് തെക്കുവശം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് അതിരൂക്ഷമായിരിക്കുന്നത്. പ്ലാമൂട്ടിൽ ചന്ദ്രന്റെ ഭിന്നശേഷിക്കാരിയായ മകളെയും കുടുംബത്തെയും കായംകുളം ഫയർഫോഴ്‌സ് എത്തി വീട്ടിൽ നിന്നും മാറ്റി.