തിരുവനന്തപുരം: 1968 -ലെ കേരള റവന്യൂ റിക്കവറി നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബില്ലിന് മന്ത്രിസഭായോഗം അനുമതി നൽകി. നികുതി കുടിശ്ശികയുടെ പലിശ ഈടാക്കുന്നത് കുറയ്ക്കുക, ജപ്തി വസ്തുവിന്റെ വിൽപന വിവരങ്ങൾ ഓൺലൈനായി പ്രസിദ്ധപ്പെടുത്തുക, സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ ഭാഗം കുടിശ്ശിക ബാധ്യത തീർക്കുന്നതിന് ഉതകും വിധം വിൽക്കുന്നതിനുള്ള വ്യവസ്ഥ, റവന്യു റിക്കവറിയിൽ തവണകൾ അനുവദിക്കാൻ സർക്കാരിന് അനുമതി നൽകൽ തുടങ്ങിയവയാണ് ബില്ലിലെ പ്രധാന ഭേദഗതികൾ.

ട്രോളിങ് നിരോധനം

കേരള തീരപ്രദേശത്തെ കടലിൽ ജൂൺ 10 മുതൽ ജൂലൈ 31 വരെ (ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ - രണ്ടു ദിവസവും ഉൾപ്പെടെ) 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കും.

പി.എസ്.സി അംഗം

പബ്ലിക്ക് സർവ്വീസ് കമ്മീഷനിൽ നിലവിലുള്ള ഒഴിവിലേക്ക് കോട്ടയം കാളികാവ് സ്വദേശി അഡ്വ. ബോസ് അഗസ്റ്റിനെ പരിഗണിച്ച് ഗവർണർക്ക് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

സ്റ്റേറ്റ് അറ്റോർണി

അഡ്വ. എൻ മനോജ് കുമാറിന് ഹൈക്കോടതിയിൽ മൂന്ന് വർഷക്കാലയളവിലേക്ക് സ്റ്റേറ്റ് അറ്റോർണിയായി പുനർനിയമനം നൽകും. കൊച്ചി എളമക്കര സ്വദേശിയാണ്.

തുടർച്ചാനുമതി

ലാൻഡ് റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ കളക്ടറേറ്റുകളിലെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, ബിൽഡിങ് ടാക്‌സ് യൂണിറ്റുകൾ, റവന്യൂ റിക്കവറി യൂണിറ്റുകൾ എന്നിവയിലെ 197 താല്ക്കാലിക തസ്തികകൾക്കും തുടർച്ചാനുമതി നൽകും. ആലപ്പുഴ, മലപ്പുറം, കാസർഗോഡ്, കണ്ണൂർ ജില്ലാ കളക്ടറേറ്റുകളിലെ ലാൻഡ് അക്വിസിഷൻ യൂണിറ്റുകളിലെ 20 താല്ക്കാലിക തസ്തികകൾ ഉൾപ്പെടെ 217 താല്ക്കാലിക തസ്തികകൾക്കും തുടർച്ചാനുമതിയുണ്ടാകും. 01.04.2024 മുതൽ പ്രാബല്യത്തിൽ 31.03.2025 വരെയാണ് തുടർച്ചാനുമതി.

ക്ഷാമബത്ത കുടിശ്ശിക

ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡിലെ തൊഴിലാളികളുടെ ക്ഷാമബത്ത കുടിശ്ശിക 01.07.2017 മുതൽ മുൻകാല പ്രാബല്യത്തോടെ അനുവദിക്കും.