രാജ്യം സന്ദർശിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾക്കായി മൊറോക്കോ പുതിയ നിയമം പ്രാബല്യത്തിൽ വരുത്തി. അവിവാഹിതരായ ദമ്പതികളും, അവിവാഹിതരായ സ്ത്രീകളും, വിവാഹ ലൈസൻസ് ഹാജരാക്കിയില്ലെങ്കിൽ ഹോട്ടൽമുറികളിൽ താമസിക്കുന്നതിനെ വിലക്കുന്ന നിയമം ഇതോടെ അപ്രസക്തമാവുകയാണ്. വ്യക്തികളോട് വിവാഹ സർട്ടിഫിക്കറ്റ് ചോദിക്കുന്നത് നിയമവിരുദ്ധമായ കാര്യമാണെന്നും, ഹോട്ടലുകളിൽ വിവാഹ സർട്ടിഫിക്കറ്റ് ചോദിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും നീതിന്യായ മന്ത്രി അബ്ദെലത്തീഫ് ക്വാബി പാർലമെന്റിൽ പ്രസ്താവിച്ചു.

മൊറോക്കോയിൽ അവിവാഹിതർക്കും ഒരു മുറിയിൽ ഒരുമിച്ച് താമസിക്കാം. എന്നാൽ, പുരുഷനായാലും സ്ത്രീ ആയാലും വിവാഹം കഴിക്കാത്ത ഒരു മൊറോക്കോ പൗരൻ ഒരു വിദേശ പൗരനോടൊപ്പം ഹോട്ടൽ മുറികളിൽ താമസിക്കരുത് എന്ന നിയമമുണ്ട്. പുതിയ നിയമത്തിനെതിരെ ഇസ്ലാമിസ്റ്റ് പാർട്ടി ഓഫ് ജസ്റ്റിസ് രംഗത്ത് വന്നു. പാർട്ടി നേതാവ് അബു സെയ്ദ് പറയുന്നത് ഇത്തരമൊരു നീക്കം കുടുംബ ബന്ധങ്ങൾ തകരുന്നതിനും എയ്ഡ്‌സ് പോലുള്ള രോഗങ്ങളുടെ വ്യാപനത്തിനും ഇടയാക്കുമെന്നാണ്.

കുടുംബങ്ങൾ തകരുമ്പോൾ, നിയമവിരുദ്ധമായ ഒരു പുതിയ തലമുറ രൂപം കൊള്ളുമെന്നും അവിഹിത ബന്ധത്തിലെ സന്തതികൾ കുടുംബങ്ങൾക്കും സമൂഹത്തിനും ഭീഷണിയാകുമെന്നും സെയ്ത് പറയുന്നു. വിവാഹേതര ലൈംഗികബന്ധങ്ങൾ തകരുന്നതിനായിട്ടായിരുന്നു പതിറ്റാണ്ടുകൾക്ക് മുൻപ് അത്തരമൊരു നിയമം ഉണ്ടാക്കിയത്. മോറോക്കൻ നിയമ പ്രകാരം വിവാഹേതര ലൈംഗികബന്ധം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

മൊറോക്കൻ സമൂഹമാധ്യമങ്ങളിലും പുതിയ നീക്കവുമായി ബന്ധപ്പെട്ട് സമ്മിശ്ര അഭിപ്രായങ്ങളാണ് ഉയർന്നു വരുന്നത്. കാലത്തിനൊത്ത മാറ്റം എന്ന് ചിലർ പറയുമ്പോൾ, കുടുംബമൂല്യങ്ങൾ ഉയർത്തിക്കാട്ടിയണ് മറ്റുള്ളവർ എതിർക്കുന്നത്.