കുവൈത്ത്: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. തൊഴിലാളി ക്യാമ്പിലുണ്ടായിരുന്ന മുഴുവൻ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടർന്നു പിടിച്ചതെന്നാണ് വിവരം. 20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയിൽ തിക്കും തിരക്കും ഉണ്ടായി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി പേർ ചികിത്സയിലാണ്. അഞ്ച് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

മംഗെഫിൽ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 25 മലയാളികൾ മരിച്ചതായാണ് വിവരം. ഇതിലുൾപ്പെട്ട കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീറിനെ(33) തിരിച്ചറിഞ്ഞു. മറ്റുള്ളവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. തീപിടിത്തത്തിൽ ഇതുവരെ 49 പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ അൻപതിലേറെപ്പേർക്കു പരുക്കുണ്ട്. ഇതിൽ 7 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ കൂടിയേക്കാം.

പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാർ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിലെ വിവിധ ഫ്ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. പുലർച്ചെ ആളുകൾ നല്ല ഉറക്കത്തിലായിരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

താഴെ നിലയിൽ നിന്നാണ് തീ ആളിപ്പടർന്നതെന്നാണ് വിവരം. കടുത്ത പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് പലരും മരിച്ചത്. പലരും രക്ഷപ്പെടാനായി കെട്ടിടത്തിൽനിന്നും താഴേക്ക് ചാടുകയായിരുന്നു. ഇവരിൽ പലരും മരിക്കുകയും ചിലർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അഗ്‌നിശമനസേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പരിക്കേറ്റവരുടെ ചികിത്സക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കൽ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. മലയാളികളടക്കം ഒട്ടേറെ പേർ താമസിക്കുന്ന തൊഴിലാളി ക്യാമ്പാണിത്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അൽ അദാൻ ആശുപത്രിയിൽ 30 ഇന്ത്യക്കാർ ചികിത്സയിലുണ്ട്. അൽ കബീർ ആശുപത്രിയിൽ ചികിത്സയിലുള്ളത് 11 പേരാണ്. 10 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഫർവാനിയ ആശുപത്രിയിൽ 6 പേർ ചികിത്സയിലുണ്ട്. 4 പേരെ ഡിസ്ചാർജ് ചെയ്തു. പരിക്ക് പറ്റി ചികിത്സയിൽ ഉള്ളവർ മിക്കവരും ഇന്ത്യക്കാരാണ്. മുഴുവൻ സഹായവും നൽകുമെന്ന് അംബാസഡർ അറിയിച്ചു.

കുവൈത്തിൽ തീപിടിത്തത്തിൽ മരണപ്പെട്ടവർക്ക് യുഎഇ ആദരാഞ്ജലികൾ നേർന്നു. അതേസമയം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുത്തതായി റിപ്പോർട്ട്. മുതിർന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്. ആകെ 46 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്‌നിബാധയുണ്ടായത്. പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തത്തിൽ മരിച്ചവരിൽ കൊല്ലം സ്വദേശിയെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീറാണ് മരിച്ചത്. തീപിടിത്തത്തിൽ മരിച്ച 36 പേരെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇതിൽ 15 പേർ ഇന്ത്യക്കാരെന്നാണ് വിവരം. പാക്കിസ്ഥാനിൽ നിന്നും ഈജിപ്തിൽ നിന്നുള്ള ഒരാളും ഫിലിപ്പീൻസിൽ നിന്നുള്ള രണ്ടുപേരും മരിച്ചവരിൽ ഉൾപ്പെടും. ഷെബീർ, രജിത്ത്, അലക്‌സ്, ജോയൽ, അനന്ദു, ഗോപു, ഫൈസൽ തുടങ്ങിയവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മലയാളികൾ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അനിൽ മിശ്രി, രഞ്ജിത് പ്രസാദ്, ഷൈജു പറക്കൽ, പിള്ള, റോജൻ മടയിൽ, അനുമോൻ പനകലം, ജിതിൻ (മധ്യപ്രദേശ്), ശ്രീനു, ശ്രീവത്സലു (ആന്ധ്രാപ്രദേശ്), ശിവശങ്കർ (നേപ്പാൾ), പ്രവീൺ (മഹാരാഷ്ട്ര), സന്തോഷ് (മുംബൈ) തുടങ്ങിയവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കൊല്ലം സ്വദേശികളാണ് പരിക്കേറ്റവരിലേറെയും എന്നാണ് ലഭിക്കുന്ന വിവരം. ജബ്രിയ മുബാറക് ആശുപത്രിയിലും അദാൻ, ഫർവാനിയ, അമീരി, മുബാറക്ക് എന്നീ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

താഴത്തെ നിലയിൽ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ച മുറിയിലേക്കു തീ പടർന്നതാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്ന് അഗ്‌നിരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്‌ളാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവർക്കും പരുക്കേറ്റത്. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്. കെട്ടിടത്തിൽ ലിഫ്റ്റുണ്ടായിരുന്നില്ലെന്നും പടികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫ്‌ളാറ്റിലെ മറ്റു താമസക്കാർ പറഞ്ഞു.