തൃശ്ശൂർ: സുഹൃത്തുക്കൾക്കൊപ്പം ഹോസ്റ്റൽ നടത്തുന്ന ജോലിക്കെത്തിയ മലയാളി യുവാവിനെ അർമേനിയയിൽ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന പരാതിയുമായി കുടുംബം. ഇരിങ്ങാലക്കുട സ്വദേശി വിഷ്ണുവിനെ (30) അർമേനിയയിൽ ബന്ദിയാക്കിയതായാണ് കുടുംബത്തിന്റെ പരാതി. മോചനദ്രവ്യമായി വീട്ടുകാർ ഒന്നരലക്ഷം നൽകിയിട്ടും യുവാവിനെ മോചിപ്പിക്കാൻ അക്രമി സംഘം തയ്യാറായില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 യ്ക്ക് മുൻപ് 2.5 ലക്ഷം നൽകിയില്ലെങ്കിൽ വിഷ്ണുവിനെ വധിക്കുമെന്നാണ് തടവിലാക്കിയവർ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

മകനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും നോർക്കയ്ക്കും അമ്മ ഗീത പരാതി നൽകിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി അബ്ദുൽ ഖാദർ പ്രതികരിച്ചു.

സുഹൃത്തുക്കൾക്കൊപ്പം ഹോസ്റ്റൽ നടത്തുന്ന ജോലിക്കാണ് വിഷ്ണു അർമേനിയയിൽ എത്തിയത്. ഇതിനായി എട്ടര ലക്ഷത്തോളം രൂപ ചെലവായിരുന്നു. എന്നാൽ ഹോസ്റ്റൽ വിഷ്ണുവിനെ ഏൽപ്പിച്ച് കുറച്ച് നാളുകൾക്ക് ശേഷം സുഹൃത്തുക്കൾ ഇവിടെ നിന്നും പോയി. ഹോസ്റ്റലിൽ താമസക്കാരുടെ എണ്ണം കുറഞ്ഞതോടെ വരുമാനം കുറഞ്ഞതിനാലായിരുന്നു ഇത്.

ഹോസ്റ്റലിന്റെ ഉടമസ്ഥനാണ് വിഷ്ണുവിനെ ബന്ദിയാക്കിയിരിക്കുന്നതെന്ന് അമ്മ ഗീത പറഞ്ഞു. പത്ത് ലക്ഷം രൂപയാണ് മോചനദ്രവ്യമായി ചോദിക്കുന്നത്. ഹോസ്റ്റൽ നടത്തിപ്പിന് ഏറ്റെടുത്ത വകയിൽ കിട്ടാനുള്ള പണത്തിന് വേണ്ടിയാണ് ഇതെന്നാണ് വിവരം. വ്യാപാരത്തിൽ ഉണ്ടായ നഷ്ടം ചോദിച്ച് വിഷ്ണുവിന്റെ സുഹൃത്തുക്കളും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് അമ്മ പറയുന്നു.

വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ കാണിച്ചെന്നും, തൊഴിൽസ്ഥലത്തെ സാമ്പത്തിക ബാധ്യത വിഷ്ണുവിന്റെ മേൽ കെട്ടിവച്ചെന്നും കുടുംബം ആരോപിച്ചു. ഭീഷണിയെ തുടർന്നു വീട്ടുകാർ ഒന്നര ലക്ഷം രൂപ നൽകിയെങ്കിലും ചൊവ്വാഴ്ചയ്ക്കുള്ളിൽ രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണു കുടുംബം പറയുന്നത്.

"ഒരു മകനാണുള്ളത്. ഭർത്താവിനു സുഖമില്ല. മറ്റ് വരുമാന മാർഗങ്ങളുമില്ല. പലരോടും സഹായം ചോദിച്ചു. എനിക്കിനി ഒന്നും ചെയ്യാനാവില്ല" വിഷ്ണുവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ഇരിങ്ങാലക്കുട സ്വദേശിയായ ഷാരൂഖ് വഴിയായിരുന്നു വിഷ്ണു അർമേനിയയിലെത്തിയത്. ആറ് ലക്ഷത്തോളം രൂപയായിരുന്നു ഷാരൂഖ് വിസയ്ക്കായി വിഷ്ണുവിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി 19നാണ് വിഷ്ണു അർമേനിയയിലേക്ക് പോയത്. യാരവൻ എന്ന സ്ഥലത്തെ ഹോസ്റ്റലിലായിരുന്നു വിഷ്ണുവിന് ജോലി. എന്നാൽ ഹോസ്റ്റൽ വിഷ്ണുവിനെ ഏൽപ്പിച്ച് കുറച്ച് നാളുകൾക്ക് ശേഷം സുഹൃത്തുക്കൾ മടങ്ങുകയായിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്. ഷാരൂഖിനൊപ്പം മലയാളികളായ മുഹമ്മദ്, ഷിബു, അമീർ എന്നിവരുമുണ്ടായിരുന്നു.

സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന ആവശ്യം ശക്തമാണ്. കുടുംബത്തിന്റെ പരാതി ലഭിച്ചതായി നോർക്ക സിഇഒ അജിത് കോളശേരി പ്രതികരിച്ചു. എംബസിയുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.