ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീ ബാർ ചെയ്ത് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതിൽ 30 പേർ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ളവരാണെന്ന് എൻടിഎ അറിയിച്ചു. ബീഹാറിൽ മാത്രം 17 വിദ്യാർത്ഥികളെയാണ് എൻടിഎ ഡീ ബാർ ചെയ്തത്.

അതേ സമയം പരീക്ഷ ക്രമക്കേട് അന്വേഷിക്കുന്ന സിബിഐ സംഘത്തിനു നേരെ ബിഹാറിൽ ആക്രമണവുമുണ്ടായി. ആക്രമണത്തിനു നേതൃത്വം നൽകിയ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ നവാഡയിലാണ് സംഭവം നടന്നത്.

വിവാദത്തെ തുടർന്ന് ഗ്രേസ് മാർക്ക് ലഭിച്ചവർക്കുള്ള ഇന്നത്തെ പുനഃപരീക്ഷ എഴുതിയത് 813 പേർ മാത്രമാണ്. ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരിൽ 750 പേർ പരീക്ഷയ്ക്ക് എത്തിയില്ല. ചണ്ഡീഗഡ്, ഛത്തീസ്‌ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. 52 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് പുനഃ പരീക്ഷയ്ക്ക് എത്തിയത്. ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

സുപ്രീം കോടതി വിധിയെ തുടർന്നാണ് ഗ്രേസ് മാർക്ക് നൽകപ്പെട്ട 1563 പേർക്കായി വീണ്ടും നീറ്റ് പരീക്ഷ നടത്തിയത്. ഇത്രയും വിദ്യാർത്ഥികൾക്കായി ഏഴ് പരീക്ഷാകേന്ദ്രങ്ങളാണ് സജ്ജമാക്കിയിരുന്നത്. 602 പേർ പരീക്ഷ എഴുതേണ്ടിയിരുന്ന ഛത്തീസ്‌ഗഢിൽ 311 പേർ ഹാജരായില്ല. 291 പേരാണ് പരീക്ഷയെഴുതിയത്. ഗുജറാത്തിൽ നിന്നുള്ള ഏകവിദ്യാർത്ഥി പരീക്ഷയെഴുതി. ഹരിയാണയിലെ 494 വിദ്യാർത്ഥികളിൽ 287 പേരാണ് പരീക്ഷയെഴുതിയത്. 207 പേർ ഹാജരായില്ല. മേഘാലയയിൽ 464 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. ഇവരിൽ 234 പേർ ഹാജരായപ്പോൾ 230 പേർ പരീക്ഷ എഴുതിയില്ല.

2024-ലെ മെഡിക്കൽ പ്രവേശനത്തിനായി മെയ്‌ അഞ്ചിന് നടന്ന നീറ്റ്-യു.ജി. പരീക്ഷയിലെ ക്രമക്കേടുകളിൽ സിബിഐ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ദിവസമാണ് നീറ്റ് പുനഃപരീക്ഷ നടന്നത്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിനിടെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയിൽ സിബിഐ. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ കേസെടുത്ത സിബിഐ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ പരാതിയെ തുടർന്നാണ് വിഷയത്തിൽ സിബിഐ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഹാർ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ സംഘം തിരിഞ്ഞ് അന്വേഷണം നടത്തും.

കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള കേന്ദ്രസർക്കാർ ഉത്തരവ് ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്. പിന്നാലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ സിബിഐ ഏറ്റെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തവരെ സിബിഐ കസ്റ്റഡിയിൽ വാങ്ങും. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം പൊതു പരീക്ഷകളിൽ ക്രമക്കേട് തടയുന്ന പബ്ലിക് എക്‌സാമിനേഷൻ പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ് ആക്ട് 2024 പ്രാബല്യത്തിൽ വന്നിരുന്നു. പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാനും വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധരാണെന്നും, ക്രമേക്കേടിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾക്കും സംഘങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു.

രാജ്യത്ത് ഏകീകൃതമായി നടത്തുന്ന പരീക്ഷകൾ സുതാര്യവും സുഗമവുമാണെന്ന് ഉറപ്പുവരുത്താൻ വിദഗ്ദ സമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചിട്ടുണ്ട്. ഐസ്ആർഒ മുൻ ചെയർമാൻ ഡോ കെ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ സമിതി രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകും.