ബെയ്‌റൂട്ട്: തങ്ങളുടെ മേധാവി ഹസന്‍ നസ്രള്ള ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ഇസ്രയേലിന് എതിരെ പോരാട്ടം തുടരുമെന്നും തങ്ങളുടെ നേതാവ് സഹരക്തസാക്ഷികള്‍ക്കൊപ്പം ചേര്‍ന്നതായും ഹിസ്ബുള്ള അറിയിച്ചു. ' ശത്രുവിനെതിരെ ജിഹാദ് തുടരുമെന്നും ഗസ്സയ്ക്കും ഫലസ്തീനും പിന്തുണ തുടരുമെന്നും ലെബനനിലെ ജനതയ്ക്ക് വേണ്ടി ഇസ്രയേലിനെ ചെറുക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നതായി ഹിസ്ബുള്ള നേതൃത്വം വ്യക്തമാക്കി.

അതേസമയം, ഇസ്രയേലിന് എതിരെ ഒറ്റക്കെട്ടായി നീങ്ങണമെന്നും ഹിസ്ബുളളയെ പിന്തുണയ്ക്കണമെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി ആഹ്വാനം ചെയ്തു. ഇസ്രയേലിന്റെ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാന്റെ രാജ്യത്തലവനും, റവല്യൂഷറണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ചുമതലയുമുള്ള ഖമനേയി കൂടുതല്‍ സുരക്ഷിതമായ ഇടത്തേക്ക് നീങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

മേഖല വന്‍ യുദ്ധത്തിലേക്ക് വഴുതി വീഴുമെന്ന ആശങ്ക നിലനില്‍ക്കെ, ഇത് തങ്ങളുടെ ആയുധ ശേഖരത്തിലെ അവസാന ആയുധമല്ലെന്നും തങ്ങളെ ഭീഷണിപ്പെടുത്തുന്ന ആരെയും എതിരിടുമെന്നും ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഹിസ്ബുളളയുടെ അധികാര ശ്രേണിയിലെ ഓരോ നേതാവിനെയും വകവരുത്തിയെന്നും ഇസ്രയേലി പ്രതിരോധ സേന അവകാശപ്പെട്ടു. ' ഞങ്ങള്‍ തിരഞ്ഞു, തകര്‍ത്തു' എന്ന കുറിപ്പാണ് എക്‌സില്‍ പങ്കുവച്ചത്. ഹിസ്ബുള്ള അധികാര ശ്രേണിയുടെ രൂപരേഖയും പങ്കുവച്ചു. ഇതില്‍ ഓരോ നേതാവിന്റെയും ചിത്രത്തിന് മുകളില്‍ എലിമിനേറ്റഡ് എന്ന് കുറിച്ചിട്ടുണ്ട്.




നസ്രള്ളയുടെ മരണത്തോടെ എല്ലാം അവസാനിച്ചോ?

ബെയ്‌റൂട്ടിന് തെക്ക് ദഹിയെയിലാണ് ഹിസ്ബുള്ളയുടെ ആസ്ഥാനം. അവിടെ യോഗം നടക്കുന്നത് മണത്തറിഞ്ഞ് ഇസ്രയേല്‍ സൈന്യത്തിന്റെ കിറുകൃത്യമായ വ്യോമാക്രമണം. ഹിസ്ബുള്ള മേധാവി ഹസന്‍ നസ്‌റള്ളയുടെ മരണം ഇതുവരെയുള്ള യുദ്ധത്തിലെ ഇസ്രയേലിന്റെ ഏറ്റവും വലിയ വിജയമാണ്. മൂന്നുപതിറ്റാണ്ട്് അധികാരത്തിലിരുന്ന നസ്‌റള്ളയാണ് ഈ തീവ്ര ഗ്രൂപ്പിനെ ഈ നിലയില്‍ വളര്‍ത്തിയെടുത്തത്.

1992 ഫെബ്രുവരി മുതല്‍ ഈ ഷിയ നേതാവാണ് ഹിസ്ബുള്ളയുടെ തലപ്പത്ത്. ലെബനനിലെ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, രൂപീകരിച്ച സായുധ ഗ്രൂപ്പിനെ രാഷ്ട്രീയ കക്ഷിയായും പ്രാദേശിക ശക്തിയായും മാറ്റിയെടുത്തത്് നസ്‌റള്ളയാണ്.

64 കാരനായ നസ്‌റള്ളയുടെ നേതൃത്വത്തില്‍, ഹിസ്ബുള്ള ഇസ്രയേലിന് എതിരെ നിരവധി യുദ്ധങ്ങള്‍ നയിച്ചു. സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സദിനെ അധികാരത്തില്‍ ഉറപ്പിക്കാന്‍ തുണയായി. ഹസന്‍ നസ്‌റള്ളയുടെ മരണം ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പിന് വന്‍ തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല, ലെബനനെ ആകെ തന്നെ അസ്ഥിരമാക്കുന്നതാണ് ഈ മരണം. വളരെ അപൂര്‍വമായി മാത്രമേ നസ്രളള പുറത്ത് പ്രത്യക്ഷപ്പെടാറുള്ളു. ഷിയ മുസ്ലീം അനുയായികള്‍ക്കിടയില്‍ കള്‍ട്ട് പദവി തന്നെയുണ്ട് അദ്ദേഹത്തിന്. ലെബനനില്‍ യുദ്ധത്തിന് പുറപ്പെടാനോ, സമാധാനത്തിന്റെ വെള്ളക്കൊടി വീശാനോ അധികാരമുള്ള ഏക നേതാവ്.

ഹനസന്‍ നസ്രള്ള ഇനി ലോകത്തില്‍ ഭീകരത വിതയ്ക്കാന്‍ ഉണ്ടാകില്ല, ഇസ്രയേലിന്റെ ഐഡിഎഫ് വക്താവ് ആഹ്ലാദത്തോടെ പറഞ്ഞു.

ഹിസ്ബുള്ളയുടെ ദക്ഷിണ മുന്നണിയിലെ കമാന്‍ഡര്‍ അലി കര്‍ക്കിയും മറ്റുചില കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.




രാത്രി മുഴുവന്‍ ബെയ്‌റൂട്ടിനെ നിലംപരിശാക്കിയ വ്യോമാക്രമണം ഇന്നുവീണ്ടും അതിശക്തമായി പുനരാരംഭിച്ചു. വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ ആറ് അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങള്‍ നിലംപരിശായി. ആറുപേര്‍ കൊല്ലപ്പെട്ടെന്നും 91 പേര്‍ക്ക് പരുക്കേറ്റെന്നും ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നസ്രള്ളയുടെ മരണത്തോടെ, ഹിസ്ബുള്ളയുടെ പ്രവര്‍ത്തനത്തിന്റെ ശരിയായ ദിശയില്‍ മാറുമെന്നാണ് ഇസ്രയേലിന്റെ പ്രതീക്ഷ. നസ്രള്ളയുടെ മരണത്തോടെ എല്ലാം അവസാനിച്ചെന്ന് ഇസ്രയേല്‍ കണക്കുകൂട്ടുന്നുമില്ല. ഇസ്രയേലിന് ഭീഷണിയായ ആരെയും നേരിടുമെന്ന് ഇസ്രയേല്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹാലെവി പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച വൈകിട്ട് മുതല്‍ നസ്രള്ളയെ കുറിച്ച് വിവാരമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഹിസ്ബുള്ളയോട് അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. 2006 ല്‍ ഇസ്രയേലുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടയാളാണ് നസ്രള്ളയെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.