ബെയ്‌റൂത്ത്: വടക്കന്‍ ലെബനനില്‍, ഹിസ്ബുള്ളയും ഇസ്രയേലി സൈന്യവും തമ്മില്‍ കടുത്ത പോരാട്ടം തുടരുന്നു. ഇസ്രയേല്‍ സൈനിക വക്താവാണ് ഇത് അറിയിച്ചത്. ഇസ്രയേല്‍ പ്രതിരോധ സേന( ഐ ഡി എഫ്) യുടെ വ്യോമാക്രമണത്തിന് തിരിച്ചടിയായി അതിര്‍ത്തിയിലെ നിരവധി ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹിസ്ബുള്ള റോക്കറ്റുകള്‍ തൊടുത്തുവിട്ടു.

അതിര്‍ത്തി ഗ്രാമങ്ങളായ ഷ്തുല, മെറ്റുല, അവിവിം എന്നിവ കൂടാതെ ഇസ്രയേലിന്റെ വടക്കന്‍ തുറമുഖ നഗരമായ ഹൈഫയും ടെല്‍അവീവും ലക്ഷ്യമാക്കിയായിരുന്നു റോക്കറ്റുകള്‍ പായിച്ചത്. കരയുദ്ധം തുടങ്ങുന്നതിന്റെ ഭാഗമായി ഗസ്സയില്‍ ഹമാസിനെ എതിരിടാന്‍ നിയോഗിച്ചിരുന്ന 98 ാം ഡിവിഷനെയാണ് തെക്കന്‍ ലബനനിലെ ഗ്രാമങ്ങളിലെ ആക്രമണത്തിനായി തിരിച്ചുവിട്ടത്. വ്യോമസേനയും പീരങ്കിപ്പടയും കരസൈനികര്‍ക്ക് പിന്തുണ നല്‍കി. അതിനിടെ 20 ഓളം ലെബനീസ് പട്ടണങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കരയുദ്ധത്തിന് ഇന്നലെയാണ് പച്ചക്കൊടി വീശിയത്.




ഇസ്രയേലി പട്ടണങ്ങള്‍ക്ക് ഭീഷണിയായ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങള്‍ തച്ചുതകര്‍ക്കാനാണ് പരിശ്രമമെന്ന് സൈനിക വക്താവ് റെയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. ഇസ്രയേലി ഗ്രാമങ്ങളോട് ചേര്‍ന്നുള്ള ലെബനീസ് ഗ്രാമങ്ങളെ സൈനിക താവളങ്ങളായി ഹിസ്ബുള്ള മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബര്‍ 7 ന് ഹമാസ് കടന്നുകയറി ശൈലയില്‍ ഇസ്രയേലികളുടെ വീടുകളിലേക്ക് ഇരച്ചുകയറി നിരപരാധികളായവരെ കൂട്ടക്കുരുതി നടത്തി അധിനിവേശത്തിനായി ഹിസ്ബുള്ള പദ്ധതിയിട്ടിരുന്നെന്നും ഹഗാരി പറഞ്ഞു.

ഇപ്പോള്‍, പരിമിതമായ രീതിയിലാണ് സൈനിക നടപടിയെങ്കിലും, ഭീകര സംഘടനയെ തകര്‍ക്കും വിധം ഓപ്പറേഷന്‍ വ്യാപിപ്പിക്കണമെന്ന് ഇസ്രയേല്‍ സര്‍ക്കാരിലെ തീവ്രപക്ഷക്കാര്‍, വിശേഷിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിലെ പോലുള്ളവര്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണത്തില്‍ നിന്ന് രക്ഷയ്ക്കായി ലക്ഷക്കണക്കിന് ഇസ്രയേലികള്‍ ഷെല്‍റ്ററുകളില്‍ അഭയം തേടി. മധ്യഇസ്രയേലില്‍ ഉടനീളം സൈറനുകള്‍ മുഴങ്ങി. ഹിസ്ബുള്ള തൊടുത്തുവിട്ട ഒരു റോക്കറ്റ് ഫാര്‍ കാസ്സന്‍ പട്ടണത്തിലെ ഒരു റോഡില്‍ പതിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ചുരുങ്ങിയ തോതില്‍ ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയതോടെയാണ് ലെബനനില്‍ നിന്ന് ഹിസ്ബുള്ളയുടെ മിസൈല്‍-റോക്കറ്റ് ആക്രമണം രൂക്ഷമായത്.


ടെല്‍അവീവിന് സമീപമുള്ള ഇസ്രയേലി സൈനിക താവളമായ ഗിലോട്ടിനെ ലക്ഷ്യമാക്കി റോക്കറ്റുകള്‍ തൊടുത്തതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ഫാദി 4 റോക്കറ്റുകളാണ് സൈനിക ഇന്റലിജന്‍സ് യൂണിറ്റിനും മൊസാദ് ആസ്ഥാനത്തിനും നേരേ തൊടുത്തുവിട്ടത്. ഇവ ലക്ഷ്യം കണ്ടുവോയെന്ന് ഹിസ്ബുള്ള വ്യക്തമാക്കിയില്ല.