മുംബൈ : മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബ സിദ്ധിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയ് സംഘം. സാമൂഹികമാധ്യമങ്ങളിലൂടെയാണ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തത്. കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാഗങ്ങളെന്ന് അറസ്റ്റിലായ മൂന്നു പ്രതികളും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. കൂടുതല്‍ പ്രതികളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മഹാരാഷ്ട്ര പൊലീസ് അന്വേഷണം നാലു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു.

ബോളിവുഡുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ ബിഷ്‌ണോയിക്കും സംഘത്തിനും പങ്കുണ്ടോയെന്ന സംശയത്തിലായിരുന്നു പോലീസ്. അതിനിടെയാണ് കൊലപാതകത്തിന്റ ഉത്തരവാദിത്തം സംഘം ഏറ്റെടുക്കുന്നത്. നേരത്തേ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് നേരെയുണ്ടായ വധശ്രമക്കേസില്‍ പ്രതിയായിരുന്നു ലോറന്‍സ് ബിഷ്‌ണോയി. സല്‍മാന്‍ ഖാന്റെ വധശ്രമവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്.

ഷിബു ലോങ്കര്‍ എന്ന അക്കൗണ്ട് കേന്ദ്രീകരിച്ചാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. ബിഷ്ണോയി സംഘത്തിലെ അസോസിയേറ്റായ ശുഭം രാമേശ്വര്‍ ലോങ്കര്‍ എന്നയാളായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഷ്ണോയി സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ശുഭം. അനധികൃതമായി ആയുധം കൈവശം വെച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് ശുഭം ലോങ്കര്‍. ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനായ അന്‍മോള്‍ ബിഷ്ണോയിയുമായി ബന്ധപ്പെടാറുണ്ടെന്ന് മുമ്പ് ചോദ്യം ചെയ്യലില്‍ പോലീസിനോട് ഇയാള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നതെന്നും ശ്രദ്ധേയമാണ്. ബാബാ സിദ്ദിഖി സംഘടിപ്പിക്കാറുള്ള വന്‍ ഇഫ്താര്‍ പാര്‍ട്ടികളില്‍ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഉള്‍പ്പടെയുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കാറുണ്ടായിരുന്നു. താരങ്ങളുമായി അടുപ്പമുണ്ടായിരുന്നയാളായാണ് സിദ്ദിഖി അറിയപ്പെട്ടിരുന്നത്. സല്‍മാനും ഷാരൂഖും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചത് 2013 ല്‍ സിദ്ദിഖി നടത്തിയ പാര്‍ട്ടിയില്‍ വെച്ചായിരുന്നെന്നും സിദ്ദിഖിയാണ് ഇതിന് മുന്‍കൈ എടുത്തതെന്നും വാര്‍ത്തകളുണ്ടായിരുന്നു. സല്‍മാന് നേരെയുണ്ടായ വധശ്രമവുമായി ഈ കേസിനുള്ള ബന്ധങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

ബാന്ദ്ര ഈസ്റ്റിലെ നിര്‍മല്‍ നഗറിലെ സീഷന്‍ സിദ്ദിഖിയുടെ ഓഫീസിന് സമീപത്ത് വെച്ചാണ് രാത്രി 9.30 ഓടെ സിദ്ദിഖി ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിര്‍ത്തത്. നെഞ്ചിന് വെടിയേറ്റ സിദ്ദിഖിയെ ഉടന്‍ തന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി തന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ഉത്തര്‍പ്രദേശ് ഹരിയാന സ്വദേശികളാണ് പിടിയിലായത്. ഇവര്‍ തന്നെയാണ് സിദ്ദിഖിയെ വധിച്ചതെന്നാണ് സൂചന. പ്രതികളില്‍ ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും വാര്‍ത്തയുണ്ട്.

രണ്ടുമാസമായി ബാബാ സിദ്ധിഖിയെ നിരീക്ഷിച്ചിരുന്നുവെന്നും തോക്ക് ലഭിച്ചത് മുന്ന് ദിവസം മുമ്പെന്നുമാണ് പ്രതികള്‍ നല്‍കിയ മൊഴി. മൂന്നാമനെ പിടികൂടി ചോദ്യം ചെയ്യപ്പോഴും ഇത് തന്നെയായിരുന്നു പ്രതികരണം. പ്രതികള്‍ കുര്‍ള്ളയില്‍ 14000 രൂപ മാസ വാടകയില്‍ ഒരുമാസമായി കഴിയുകയായിരുന്നു സംഘം. നാലു പേര്‍ അവിടെ താമസിച്ചിരുന്നുവെന്നാണ് ഉടമ പൊലിസിനെ അറിയിച്ചത്. കൊലപാതകം നടക്കുമ്പോള്‍ പ്രദേശത്ത് കൂടുതല്‍ പേര്‍ സഹായിക്കാനായി ഉണ്ടായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രദേശത്തു നിന്നും ലഭിക്കാവുന്ന സിസിടിവി ദൃശ്യങ്ങളോക്കെ പൊലീസ് ശേഖരിച്ചു കഴിഞ്ഞു.

ഹരിയാന ഉത്തര്‍പ്രദേശ് സ്വദേശികളായ പ്രതികള്‍ പരിചയപ്പെടുന്നത് പഞ്ചാബില്‍ ജയിലില്‍ കഴിയവേയാണ്. പ്രതികളുടെ വീടുകളില്‍ പരിശോധന നടത്താന്‍ പൊലീസ് ഇരു സംസ്ഥാനങ്ങളോടും ആവശ്യപെട്ടു. തോക്ക് എവിടെ നിന്നെന്ന് ലഭിച്ചുവെന്ന് കണ്ടെത്താന്‍ ഗുജറാത്ത് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ഡല്‍ഹി പൊലീസ് പ്രത്യേക സംഘത്തെ മഹാരാഷ്ട്രയിലേക്ക് അയച്ചു. മുംബൈ ക്രൈംബ്രാഞ്ചിലെ 15 സംഘങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് പോയിരിക്കുന്നത്.

വലിയ സുരക്ഷയുണ്ടായിരുന്ന ബാബ സിദ്ധിഖി മരിച്ചത് ഞെട്ടലോടെയാണ് രാഷ്ട്രീയ സിനിമാ വ്യവസായ ലോകം ഉള്‍കോണ്ടത്. മഹാരാഷ്ട്രയിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. സല്‍മാന്‍ ഖാന്റെ അടുത്ത സുഹുത്താണ് ബാബാ സിദ്ധിഖി. കൊലപാതകം ലോറന്‍സ് ബിഷ്‌ണോയി എങ്കില്‍ സല്‍മാന്‍ ഖാനെ ഭീക്ഷണിപെടുത്താനാണോയെന്ന സംശയം പൊലീസിനുണ്ട്. നടന്റെ വീടിന് സുരക്ഷ ശക്താക്കി. ബാബാ സിദ്ധിഖിയുടെ സംസ്‌കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ രാത്രി 8 മണിക്ക് നടക്കും.