ലണ്ടന്‍: കവന്‍ട്രിയോട് തൊട്ടുരുമ്മി കിടക്കുന്ന ഫോള്‍സ്ഹില്ലിനെ കുറിച്ച് ഡൂംസ്‌ഡേ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത് ലേഡി ഗൊഡിവയുടെ ആസ്ഥാനമായിട്ടാണ്. കവന്‍ട്രിയിലെ പാവപ്പെട്ടവരുടെ സാഹചര്യം തുറന്ന് കാണിക്കാന്‍ ചാരനിറമുള്ള കുതിരപ്പുറത്ത് നഗ്‌നയായി സഞ്ചരിച്ച ലേഡി ഗൊഡിവയുടെ നാട് ഇപ്പോള്‍, ആധുനിക കവന്‍ട്രിയുടെ പ്രാന്തപ്രദേശമാണ്. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍ക്കൊപ്പം വളരെ ദുരൂഹമായ സാഹചര്യങ്ങളും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഫോള്‍സ്ഹില്ല്‌സ് റോഡ് ഇതിന്റെ രണ്ടായി പകുത്തിട്ടുണ്ട്. ഇരുവശങ്ങളിലും ചെറു വീടുകളും, വിലക്കുറഞ്ഞ വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളും, ഫ്രൈഡ് ചിക്കന്‍ വില്‍ക്കുന്ന ഷോപ്പുകളും ഒപ്പം ടര്‍ക്കിഷ് മാതൃകയിലുള്ള ബാര്‍ബര്‍ ഷോപ്പുകളുമൊക്കെ നിരനിരയായി കിടക്കുന്നു.

പോലീസിന്റെ കണക്കുകള്‍ അനുസരിച്ച് ഇവിടം അക്രമങ്ങള്‍ക്കും, ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും, കൊള്ളയ്ക്കും കത്തിക്കുത്തിനുമെല്ലാം ഏറെ കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലമാണ്. നഗരത്തില്‍ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന രണ്ടാമത്തെ ഇടമാണിത്. കറുത്ത ചില്ലുകളുള്ള മെഴ്സിഡസും റേഞ്ച് റോവറുകളുമെല്ലാം വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. ഈ പ്രദേശത്തിന്റെ സമ്പന്നത വിളിച്ചോതുന്ന ദൃശ്യങ്ങളാണിവ. ഫോള്‍സ്ഹില്ലിലെ പ്രധാന തെരുവിലെ ഏറ്റവും വലിയ കട ഒരു ഫര്‍ണീച്ചര്‍ കടയാണ്. അതിനു മുന്‍പിലായി ഉയര്‍ന്ന ഒരു കൊടിമരത്തില്‍ പാലസ്തീനിയന്‍ പതാക പാറിക്കളിക്കുന്നു.

തൊട്ടടുത്തായി ഉണ്ടായിരുന്നത്,അനേകം ടര്‍ക്കിഷ് ബാര്‍ബര്‍ഷോപ്പുകളില്‍ ഒന്നായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ടാണ് ഈ9 പ്രദേശത്ത് ഇത്തരം ബാര്‍ബര്‍ ഷോപ്പുകള്‍ മുളച്ചു പൊന്താന്‍ തുടങ്ങിയത്.ഒരൊറ്റ നിരയില്‍ തന്നെ ഇത്തരത്തിലുള്ള നാലും അഞ്ചും ബാര്‍ബര്‍ ഷോപ്പുകള്‍ കാണാം. കവണ്‍ട്രിയുടെ ഭൂപടം പരിശോധിച്ചാല്‍ മനസ്സിലാകുന്നത് നഗരത്തില്‍ മാത്രം 120 ബാര്‍ബര്‍ ഷോപ്പുകള്‍ ഉണ്ടെന്നാണ്. എന്നാല്‍, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.

ഡെയ്ലി മെയില്‍ നടത്തിയ അന്വേഷണത്തില്‍, കെന്റിലെ തീരദേശ റിസോര്‍ട്ടുകലീലും, അതുപോലെ ബക്കിംഗ്ഹാംഷയറിലെ ചില്‍റ്റേണ്‍സിലും മറ്റു ചില സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ടര്‍ക്കിഷ് ബാര്‍ബര്‍ ഷോപ്പുകളുടെ അമിത സാന്നിദ്ധ്യം കണ്ടെത്തി എന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലങ്കാഷയര്‍ തീരത്തു നിന്നും മാറി, ഒരു ടാക്സ് ഹെവന്‍ ആയി പരിഗണിക്കപ്പെടുന്ന ഐല്‍ ഓഫ് മാനിലും ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൈ വൈകോമ്പിന് അടുത്തുള്ള ഹാസില്‍മിയര്‍ ഗ്രാമത്തില്‍ മൂന്ന് ടര്‍ക്കിഷ് ബാര്‍ബര്‍ ഷോപ്പുകലാണത്രെ ഉള്ളത്. ഒന്നില്‍ പോലും മുടിവെട്ടാന്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. ബാര്‍ബര്‍മാരാണെങ്കില്‍, തെളിഞ്ഞ വെളിച്ചത്തില്‍ തങ്ങളുടെ മൊബൈലുകള്‍ നോക്കി സമയം കളയുകയായിരുന്നു. ഈ ബാര്‍ബര്‍മാരെല്ലാം തന്നെ നിയമവിധേയമായി തൊഴില്‍ ചെയ്യുന്നവരായതിനാല്‍, ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടു എന്ന് തെളിയിക്കുന്ന തെളിവുകള്‍ ഒന്നും തന്നെയില്ല. എന്നാല്‍, നിലവിലെ സാമ്പത്തിക കാലാവസ്ഥയില്‍ ഇവര്‍ എങ്ങനെ അതിജീവനം നടത്തുന്നു എന്നത് തീര്‍ത്തും അദ്ഭുതം ഉയര്‍ത്തുന്ന കാര്യമാണ്.

കെന്റ് തീരങ്ങളിലെ ബാര്‍ബര്‍ ഷോപ്പുകളില്‍ പലതിലും സമാനമായ സാഹചര്യമാണ് ഉള്ളത്. ചില്ലറ വില്പന മേഖലയിലെ വിവരങ്ങള്‍ നല്‍കുന്ന ഒരു പ്രാദേശിക ഡാറ്റാ കമ്പനി പറയുന്നത് നിലവില്‍ ബ്രിട്ടനില്‍ 18,624 ബാര്‍ബര്‍ ഷോപ്പുകള്‍ ഉണ്ടെന്നാണ്. 2018 ലേതിനേക്കാള്‍ 50 ശതമാനം കൂടുതലാണിത് മാത്രമല്ല, ഇതില്‍ 665 എണ്ണം കഴിഞ്ഞ വര്‍ഷം മാത്രമാണ് തുറന്നത് എന്ന് നാഷണല്‍ ഹെയര്‍ ആന്‍ഡ് ബ്യൂട്ടി ഫൗണ്ടേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടെയാണ് ഈ ബാര്‍ബര്‍ ഷോപ്പുകളെ കുറിച്ച് സംശയങ്ങള്‍ ഉയരുന്നത്.

മയക്കുമരുന്ന് കച്ചവടത്തില്‍ നിന്നും, ബ്രിട്ടനിലേക്ക് ചാനല്‍ വഴി ആളെ കയറ്റുന്നതില്‍ നിന്നും ലഭിക്കുന്ന പണം വെളുപ്പിക്കുന്നതിനുള്ള ഉപാധികളാണ് ഇത്തരം ബാര്‍ബര്‍ ഷോപ്പുകളീല്‍ പലതുമെന്ന് നേരത്തെ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തിലുള്ള പല ബാര്‍ബര്‍ ഷോപ്പുകളുടെയും ഉടമസ്ഥര്‍, മനുഷ്യക്കടത്തിന് നേതൃത്വം നല്‍കുന്ന വിഭാഗത്തില്‍ പെടുന്ന കുര്‍ദ്ദുകളും അല്‍ബേനിയക്കാരുമാണ്. ഇതോടൊപ്പം തന്നെ കാര്‍ വാഷുകളും, നെയില്‍ സലൂണുകളുമൊക്കെ ഇവര്‍ സ്വന്തമാക്കുകയാണ്. ഇവയെല്ലാം തന്നെ ക്യാഷ് ഓണ്‍ലി ബിസിനസ്സുകളാക്കി മാറ്റുന്നതാണ് ഏറെ സംശയകരമാക്കുന്നത്.

2022 ല്‍ പ്രമുഖ മനുഷ്യക്കടത്ത് സംഘത്തലവന്‍ അറസ്റ്റിലായതോടെയാണ് ഇത്തരം ദുരൂഹമായ ബാര്‍ബര്‍ ഷോപ്പുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞത്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ നേടുന്ന പണം നിയമവിധേയമാക്കുക എന്നതാണ് ഈ ബാര്‍ബര്‍ഷോപ്പുകളില്‍ പലതിന്റെയും പ്രധാന പ്രവര്‍ത്തനം. കുഴല്‍പ്പണം വെളിപ്പിക്കുന്നതിനുള്ള ഉപാധികളായി മാറുകയാണ് ഇത്തരം ബാര്‍ബര്‍ ഷോപ്പുകളില്‍ പലതും.