ലണ്ടന്‍: ഈ മാസാരാംഭത്തില്‍ ചൈനയെ പിടിച്ചു കുലുക്കിയ ദുരൂഹ വൈറസ് ബ്രിട്ടനിലും താണ്ഡവമാരംഭിച്ചു.ജനുവരി 13 വരെയുള്ള കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ ശ്വാസ സംബന്ധിയായ പ്രശ്നങ്ങള്‍ക്ക് പരിശോധനക്ക് വിധേയരായ 20 പേരില്‍ ഒരാള്‍ക്ക് വീതം ഹ്യുമന്‍ മെറ്റന്യൂമോ വൈറ (എച്ച് എം പി വി) ബാധിച്ചിരിക്കുന്നു എന്നാണ്. പ്രാധാധിക്യമുള്ളവരെയാണ് ഇത് ഗുരുതരമായി ബാധിച്ചിരിക്കുന്നത്. ശൈത്യകാലത്ത് ഇത്രയധികം പേര്‍ക്ക് ഈ രോഗം ബാധിക്കുന്നത് ഇതാദ്യമായാണ്. മാത്രമല്ല, ഡിസംബര്‍ ആരംഭത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ രേഖപ്പെടുത്തിയ രോഗികളുടെ എണ്ണത്തിന്റെ ഇരട്ടിയോളം വരും ഇപ്പോഴുള്ള രോഗികള്‍. യൂറോപ്പിലാകെ ഇത് ആശങ്കയായി മാറുന്നുണ്ട്.

നിലവില്‍ ഇംഗ്ലണ്ടിലെ എച്ച് എം പി വിയുടെ നില അത്ര ഗുരുതരമല്ല എന്നാണ് യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി (യു കെ എച്ച് എസ് എ) പറയുന്നത്. 8,000 സാമ്പിളുകളുടെ പരിശോധാഫലത്തെ അടിസ്ഥാനമാക്കിയാണ് ഈ അനുമാനത്തില്‍ എത്തിയത്. ചൈനയിലെ ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞു കവിയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് എച്ച് എം പി വിയെ കുറിച്ചുള്ള ആശങ്ക ലോകമെങ്ങും പടര്‍ന്നത്. ഇനിയും മരിക്കാത്ത കോവിഡോര്‍മ്മകളായിരുന്നു മനുഷ്യനെ ഏറെ ഭയത്തിലാഴ്ത്തിയത്.

എച്ച് എം പി വി എന്ന, അധികം അറിയാത്ത, എന്നാല്‍ അസാധാരണമല്ലാത്ത ഒരു വൈറസാണ് രോഗബാധക്ക് കാരണമെന്ന് അന്നുതന്നെ പ്രാദേശിക മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സാധാരണയായി ഒരു ജലദോഷത്തോളം മാത്രം അപകടകാരിയായ ഈ വൈറസ് പക്ഷെ ചിലരില്‍ അതീവ ഗുരുതരമായ രോഗലക്ഷണങ്ങള്‍ക്ക് കാരണമായേക്കാം. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഇംഗ്ലണ്ടില്‍ പരിശോധനക്ക് വിധേയരായ കുട്ടികളില്‍ ഏഴ് ശതമാനം പേരില്‍ എച്ച് എം പി വിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.

മാസാരംഭത്തില്‍ ഇത് പത്ത് ശതമാനമായിരുന്നു എന്നോര്‍ക്കണം. കുട്ടികളില്‍ രോഗബാധ കുറയുമ്പോള്‍ വൃദ്ധരില്‍ അത് വര്‍ദ്ധിച്ചു വരികയാണ് എന്നതാണ് ഏറെ ആശങ്കാജനകമായ വസ്തുത. അടുത്തിടെ ആശുപത്രികളിലെത്തി പര്‍ശോധനക്ക് വിധേയരായ 80 വയസ്സിന് മേല്‍ പ്രായമുള്ളവരില്‍ 7.3 ശതമാനം പേര്‍ എച്ച് എം പി വി ബാധിതരാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ പകുതിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഇരട്ടിയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 65 മുതല്‍ 79 വരെ പ്രായമുള്ളവര്‍ക്കിടയിലും രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.

കൂനിന്മേല്‍ കുരുവായി കുരങ്ങുപനിയും

എച്ച് എം പി വി പടരുന്നത് ആശങ്കപ്പെടുത്തുന്നതിനിടയിലാണ് അതിമാരകമായ കുരങ്ങു പനി ബ്രിട്ടനില്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചത്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവുമധികം അപകടകാരിയും മാരകവുമായ ക്ലേഡ് 1 ബി മ്യൂട്ടേഷന്‍ സംഭവിച്ച ഇനമാണ് ബ്രിട്ടനില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് ബാധിക്കുന്ന പത്തില്‍ ഒരാള്‍ വീതം മരണപ്പെടുമെന്നതാണ് ഇതിനെ ഏറ്റവും മാരക വേര്‍ഷന്‍ ആക്കുന്നത്. ഇതുവരെ ഏഴുപേരിലാണ് ബ്രിട്ടനില്‍ ഇത് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇവര്‍ക്ക് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായത് എന്നത് ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍, അടുത്തിടെ ഇവര്‍ ഉഗാണ്ട സന്ദര്‍ശിച്ചു മടങ്ങിയെത്തിയിരുന്നതായി യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. ക്ലാഡ് 1 ബി ഇനം ഏറെ മാരകമാണെങ്കിലും, ബ്രിട്ടനില്‍, വ്യാപകമായി പടരാന്‍ സാധ്യത തീരെയില്ലെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖര്‍ കാണുന്നത്. യു കെ എച്ച് എസ് എ ചീഫ് മെഡിക്കല്‍ അഡ്വൈസര്‍ പ്രൊഫസര്‍ സൂസന്‍ ഹോപ്കിന്‍സും പറയുന്നത് വ്യാപകമായ രീതിയില്‍ ഇത് യുകെയെ ബാധിക്കില്ല എന്നുതന്നെയാണ്.

രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണ വിധേയരാക്കിയിട്ടുണ്ട്. രോഗം കൂടുതല്‍ വ്യാപകമാകാതിരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. കഴിഞ്ഞ ഒക്ടോബര്‍ 27 ന് ആയിരുന്നു ബ്രിട്ടനിലെ ആദ്യ കുരങ്ങു പനി സ്ഥിരീകരിച്ചത്. ഫ്‌ലൂവിന് സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിക്കായിരുന്നു ഇത് സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗിയെ റോയല്‍ ഫ്രീ ഹോസ്പിറ്റലിന്റെ ഹൈല്‍ ലെവല്‍ ഐസൊലേഷന്‍ യൂണിറ്റിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നവംബറില്‍ മറ്റ് നാല് പേര്‍ക്കു കൂടി ഈ രോഗം സ്ഥിരീകരിച്ചിരുന്നു.