ന്യൂയോർക്ക്: നാൾ ഇതുവരെ ആയിട്ടും അമേരിക്കൻ ആകാശത്ത് ആശങ്കകൾ ഒഴിയുന്നില്ല.വീണ്ടുമൊരു വിമാനത്തെ കാണാതായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അലാസ്കയിൽ നിന്നും പറന്നുയർന്ന ഒരു ചെറുവിമാനമാണ് കാണാതായിരിക്കുന്നത്. പറന്നുയർന്ന് 39 മിനിറ്റിന് ശേഷമാണ് വിമാനത്തെ കാണാതാകുന്നത്. എയർപോർട്ട് കൺട്രോൾ സെന്റർ പരമാവധി കണക്റ്റ് ചെയ്യാൻ ശ്രമിച്ചിട്ടും വിമാനത്തെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. സംഭവത്തിൽ അധികൃതർ തിരച്ചിൽ ഉർജിതമാക്കിയിട്ടുണ്ട്.

അലാസ്കയിൽ നിന്ന് പത്ത് യാത്രക്കാരുമായി പറന്നുയർന്ന വിമാനം കാണാനില്ലെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. വിമാനം കണ്ടെത്താനായുള്ള തിരച്ചിൽ ഇപ്പോൾ പുരോ​ഗമിക്കുകയാണ്. ടേക്ക് ഓഫ് ചെയ്ത് ഏകദേശം 39 മിനിട്ടുകൾ പിന്നിട്ട ശേഷം വിമാനം പെട്ടെന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നുവെന്നാണ് വിവരം. അലാസ്കയിലാണ് സംഭവം നടന്നത്.

പൈലറ്റ് ഉൾപ്പെടെ 10 പേരുമായ പോയ സെസ്ന 208 ബി ഗ്രാൻഡ് കാരവൻ വിമാനമാണ് കാണാതായത്. വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.37 ന് ഉനലക്ലീറ്റിൽ നിന്ന് പുറപ്പെട്ടെന്നും നോർട്ടൺ സൗണ്ട് ഏരിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കുകയും 3.16 ന് അവസാനമായി വിവരങ്ങൾ കൈമാറുകയും ചെയ്തെന്നാണ് റിപ്പോർട്ട്. കാണാതായ വിമാനം കണ്ടെത്താനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അലാസ്കയിലെ പൊതുസുരക്ഷാ വകുപ്പിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

നോമിലെയും വൈറ്റ് മൗണ്ടനിലെയും പ്രദേശവാസികളുടെ സഹായത്തോടെയാണ് തെരച്ചിൽ നടത്തുന്നത്. മോശം കാലാവസ്ഥയും ദൃശ്യപരതയില്ലാത്തതും വ്യോമമാർ​ഗമുള്ള തെരച്ചിലിന് വെല്ലുവിളിയായതിനാൽ കരമാർ​ഗമുള്ള തിരച്ചിലാണ് പുരോ​ഗമിക്കുന്നത്. കോസ്റ്റ് ഗാർഡും അഗ്നിരക്ഷാ സേനയും വ്യാപകമായ പരിശോധനകൾ നടത്തുന്നുണ്ടെന്ന് നോമിലെ വളണ്ടിയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

അതേസമയം, കഴിഞ്ഞ ആഴ്ച ഫിലാഡൽഫിയയിൽ ഉണ്ടായ വിമാനാപകടത്തിൽ നാല് പേർ കൊല്ലപ്പെടുകയും വാഷിംഗ്ടൺ ഡിസിയിൽ സൈനിക വിമാനവും ജെറ്റും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെട്ടിരിന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയിൽ നിന്ന് വീണ്ടുമൊരു വിമാനം കാണാതായെന്ന വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.