ലോകത്തെ സംഘടനകളില്‍ ഒരു പക്ഷെ ഏറ്റവും രഹസ്യമായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നവകാശപ്പെടുന്ന ഒന്നാണ് ഫ്രീമേസണ്‍സ് ക്ലബ്ബ്. എന്നാല്‍ ഇപ്പോള്‍ ടിക് ടോക്കിലൂടെ പ്രസ്ഥാനത്തിന്റെ പല കാര്യങ്ങളും പുറത്തു വന്നിരിക്കുകയാണ്. അംഗങ്ങളുടെ ഹസ്തദാനം ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന കോഡുകളെ കുറിച്ചും അവരുടെ ഒത്തുചേരലുകളില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചുമെല്ലാം ഇപ്പോള്‍ പുറത്തു വരികയാണ്.

നൂറ്റാണ്ടുകളായി സമൂഹത്തിലെ ഏറ്റവും ആദരണീയരായ വ്യക്തികളെ, രാജാക്കന്മാരെയും രാഷ്ട്രതന്ത്രജ്ഞരെയും എഴുത്തുകാരെയും പര്യവേക്ഷകരെയും എല്ലാം പ്രസ്ഥാനം അംഗങ്ങളായി ചേര്‍ത്തിരുന്നു. എന്നാല്‍ ഫ്രീമേസണ്‍ അംഗങ്ങളുടെ നിഗൂഢമായ ആചാരങ്ങളും അവരുടെ രഹസ്യ മീറ്റിംഗുകളില്‍ അവര്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്യുന്നതെന്ന ചോദ്യങ്ങളും സംഘടനയെ കുറിച്ച്് പല കിംവദന്തികളും പ്രചരിക്കാന്‍ കാരണമായി തീര്‍ന്നു.

എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഫ്രീമേസണ്‍ അംഗങ്ങള്‍ തന്നെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും പോസ്റ്റ് ചെയ്യുകയാണ്. ലണ്ടന്‍ ഫ്രീമേസണ്‍സിന്റെ ടിക് ടോക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഒരു ക്ലിപ്പില്‍ അംഗങ്ങളുടെ പ്രത്യേക രീതിയിലുള്ള ഹസ്തദാനം, സവിശേഷമായ വസ്ത്രധാരണ രീതികള്‍ എന്നിവയെ കുറിച്ച് പല കാര്യങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ്. ഇവയെല്ലാം തന്നെ വിശ്വാസം, ഐക്യം, സാഹോദര്യത്തിന്റെ മൂല്യങ്ങള്‍ എന്നിവയെയാണ് പ്രതിനിധീകരിക്കുന്നതെന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്.

ചെറുപ്പക്കാരായ ഫ്രീമേസണ്‍ അംഗങ്ങള്‍ക്കായി രൂപീകരിച്ച ഒരു ക്ലബ്ബിന്റെ ഒരു പോസ്റ്റില്‍ സംയമനം, ധൈര്യം, വിവേകം, നീതി എന്നിവയാണ് സംഘടനയുടെ നാല് പ്രധാന ഗുണങ്ങളെന്ന് വ്യക്തമാക്കുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവരുടെ മറ്റൊരു സംഘടന തങ്ങള്‍ ഒരു മതമല്ലെന്നും വിശ്വാസത്തോടൊപ്പം കഴിയാന്‍ രൂപകല്‍പ്പന ഒന്നാണെന്നും ചൂണ്ടിക്കാട്ടുന്നു. സംഘടനയുടെ വിവിധ ചടങ്ങുകളുടെ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിരിക്കുകയാണ്.

സംഘടനയുടെ വിഭവ സമൃദ്ധമായ അത്താഴ വിരുന്നുകളും ക്രിസ്മസ് ആഘോഷങ്ങളും സ്വീയിംഗില്‍ പങ്കെടുക്കുന്നതിന്റെയും എല്ലാം ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ കാണാം. ഫ്രീമേസണ്‍ അംഗങ്ങള്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും ചെയ്യുന്നതായിട്ടാണ് അവര്‍ അവകാശപ്പെടുന്നത്. പ്രസ്ഥാനത്തിലെ അംഗങ്ങള്‍ എന്ത് കൊണ്ടാണ് വെളുത്ത കൈയ്യുറകള്‍ ധരിക്കുന്നത് എന്നതിന് ഒരാള്‍ വിശദീകരണവും നല്‍കുന്നുണ്ട്. വിശുദ്ധിയുടേയും നിഷ്‌ക്കളങ്കതയുടേയും പ്രതീകമാണ്

വെളുപ്പ് എന്നാണ് ഇവരുടെ ന്യായം.

പ്രസ്ഥാനത്തിന്റെ ചിഹ്നമായ ജ്വലിക്കുന്ന നക്ഷത്രത്തെ കുറിച്ച് അംഗങ്ങള്‍ പറയുന്നത് ഉന്നതമായ ആദര്‍ശങ്ങള്‍ക്കും നന്മക്കും വേണ്ടി പ്രവര്‍ത്തിക്കാനും വ്യക്തികളെ അവരുടെ ജീവിതത്തില്‍ അറിവും വിവേകവും തേടാന്‍ പ്രേരിപ്പിക്കുക എന്നീ ആശയങ്ങള്‍ ഈ നക്ഷത്രം

ഉള്‍ക്കൊളളുന്നു എന്നാണ്. ഫ്രീമേസണ്‍മാര്‍ ധരിക്കുന്ന ഏപ്രണ്‍ ഓരോ അംഗങ്ങളും ഏറ്റെടുക്കുന്ന വിശുദ്ധിയുടേയും ധാര്‍മ്മികതയുടേയും പ്രതീകമാണെന്നും ഇവര്‍ വിശദീകരിക്കുന്നു.

ലോകവ്യാപകമായി സംഘടനക്ക് അറുപത് ലക്ഷത്തോളം അംഗങ്ങളാണുള്ളത്. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മുതല്‍ എഴുത്തുകാരന്‍ ആര്‍തര്‍ കോണന്റോയില്‍ വരെയും കൊലപാതകിയായ ജാക്ക് ദി റിപ്പറും ഫ്രീമേസണില്‍ അംഗങ്ങളായിരുന്നു. ഏതായാലും ഒരു സംഘടനയെ ചൂഴ്ന്ന് നിന്നിരുന്ന ദുരൂഹതകള്‍ക്ക് ഇപ്പോള്‍ വിരാമമാകുകയാണ്.