ന്യൂഡല്‍ഹി: ഹിന്ദി അടിച്ചേല്‍പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ. തമിഴ് ഭാഷയുടെ വികസനത്തിനായി കാര്യമായി ഒന്നും ചെയ്യാത്ത സ്റ്റാലിനാണ് കേന്ദ്ര സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്‌മെന്റുകളില്‍ പോലും പ്രാദേശിക ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കുന്ന നരേന്ദ്ര മോദി സര്‍ക്കിരിനെ കുറ്റപ്പെടുത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു. ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കുമേല്‍ നിര്‍ബന്ധിതമായി ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന സ്റ്റാലിന്റെ പ്രസ്താവനയ്ക്കാണു മറുപടി.

ഹിന്ദി ഭാഷ കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന വാദവും വിവാദവും തമിഴ്നാട്ടില്‍ വലിയ വികാരമാണ് രാഷ്ട്രീയ മണ്ഡലത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. സ്റ്റാലിന്റെ ഈ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് അമിത് ഷാ നല്‍കിയത്. സംസ്ഥാനത്ത് തമിഴില്‍ എഞ്ചിനീയറിംഗ്-മെഡിക്കല്‍ വിദ്യാഭ്യാസം അവതരിപ്പിക്കണമെന്ന് അദ്ദേഹം സ്റ്റാലിനോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ റാണിപേട്ടില്‍ സിഐഎസ്എഫ് 56-ാമത് റൈസിംഗ് ഡേ ആഘോഷം ഉദ്ഘാടനം ചെയ്യവെയാണ് അമിത് ഷാ വിമര്‍ശനം ഉന്നയിച്ചത്.

സിഐഎസ്എഫ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ അവരുടെ പ്രാദേശിക ഭാഷയില്‍ എഴുതാന്‍ അനുവദിച്ചത് മോദി സര്‍ക്കാരാണെന്ന് ഷാ പറഞ്ഞു. സെന്‍ട്രല്‍ ആംഡ് പൊലീസ് സേനയില്‍ ഇതുവരെ മാതൃഭാഷയില്‍ പരീക്ഷ സാദ്ധ്യമായിരുന്നില്ല. ഇംഗ്‌ളീഷും ഹിന്ദിയും മാത്രമാണ് അനുമതി. എന്നാല്‍ 2023ല്‍ 13 പ്രാദേശിക ഭാഷയില്‍ പരീക്ഷയെഴുതാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇംഗ്‌ളീഷ്, ഹിന്ദി പരീക്ഷകളില്‍ മാത്രമായിരുന്ന ഈ പരീക്ഷ പ്രാദേശിക ഭാഷകളിലും അനുവദിക്കണം എന്ന സ്റ്റാലിന്റെ പ്രതിഷേധത്തിന് പിന്നാലെയാണ് അന്ന് അനുമതി നല്‍കിയത്.

മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്സുകള്‍ക്ക് തമിഴ് ഭാഷയിലുള്ള പാഠ്യപദ്ധതി അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) വഴി പ്രാദേശിക ഭാഷകള്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചായിരുന്നു സ്റ്റാലിന്റെ സമൂഹമാധ്യമ പോസ്റ്റ്. ബിജെപിയുടെ ശ്രമങ്ങള്‍ തമിഴ്നാടിന്റെ ഭാഷാപരമായ സ്വത്വത്തിന് ഭീഷണിയാണെന്നും അദ്ദേഹം കുറിച്ചിരുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഹിന്ദി നിര്‍ബന്ധമാക്കിയതിനെ വിമര്‍ശിച്ചാണ് സ്റ്റാലിന്‍ സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. അമിത് ഷായുടെ മറുപടിയ്ക്ക് തിരികെ ശക്തമായ രീതിയില്‍ സ്റ്റാലിന്‍ പ്രതികരിച്ചു. എല്‍കെജി വിദ്യാര്‍ത്ഥി പിഎച്ച്ഡി സ്‌കോളര്‍ക്ക് ക്‌ളാസെടുക്കും പോലെയാണ് കേന്ദ്ര സമീപനമെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. ദേശീയ വിദ്യാഭ്യാസ നയം-2020 അനുസരിച്ച് 2030ല്‍ പൂര്‍ത്തിയാക്കുമെന്ന് പറയുന്ന പലകാര്യങ്ങളും തമിഴ്നാട് ഇപ്പോഴേ നേടിക്കഴിഞ്ഞെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. ദ്രാവിഡം ഡല്‍ഹിയില്‍ നിന്നും ആജ്ഞ സ്വീകരിക്കില്ലെന്നും എന്നാല്‍ രാജ്യം പിന്തുടരുന്ന നിര്‍ദ്ദേശം നല്‍കുമെന്നും സ്റ്റാലിന്‍ പറയുന്നു.