കവന്‍ട്രി: ശിവഗിരി മഠത്തിന്റെയും ശിവഗിരി ആശ്രമം യുകെയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മെയ് രണ്ട്, മൂന്ന്, നാല് തീയതികളില്‍ കവന്‍ട്രിയില്‍ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു ഹാര്‍മണി 2025 ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.

ശ്രീനാരായണ ഗുരുദര്‍ശനങ്ങളുടെ ആഗോള വ്യാപനം ലക്ഷ്യമിട്ട്, കവന്‍ട്രിയില്‍ വച്ച് നടക്കുന്ന ഈ മഹാസമ്മേളനം നിരവധി പ്രമുഖരെയും ആഗോള തലത്തിലെ തത്ത്വചിന്തകരെയും പങ്കെടുപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ശിവഗിരി ധര്‍മ്മസംഘം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ മുഖ്യരക്ഷാധികാരിയായും കെ ജി ബാബുരാജന്‍ (പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്) ചെയര്‍മാനായും ഓര്‍ഗനൈസിംഗ് കമ്മറ്റി സെക്രട്ടറി സ്വാമി വീരേഷ്വരാനന്ദ എന്നിവര്‍ അടങ്ങുന്ന കമ്മറ്റിക്ക് രൂപം കൊടുത്തു, സമത്വം, സമാധാനം എന്നീ മൂല്യങ്ങള്‍ ലോകത്താകമാനം പ്രചരിപ്പിക്കുക എന്നതാണ് ഈ ഹാര്‍മണിയുടെ പ്രധാന ലക്ഷ്യം.

സാംസ്‌കാരിക, സാമൂഹ്യ, മതേതര മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ സമ്മേളനത്തില്‍ പ്രമുഖ രാഷ്ട്രീയ, സാംസ്‌കാരിക, വ്യവസായ, സന്നദ്ധ സേവന രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗുരുദര്‍ശനങ്ങളില്‍ വിശ്വാസമുള്ളവര്‍ പങ്കെടുക്കുന്ന ഈ സമ്മേളനം ആഗോള തലത്തില്‍ സമാധാനവും ധാര്‍മ്മികതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മതസൗഹാര്‍ദ്ദവും മാനവീയതയും ഉന്നതരാക്കുന്നതിനായി വിവിധ മതവിഭാഗങ്ങളില്‍ നിന്നുള്ള ആഗോള നേതാക്കളെ അണിനിരത്തുന്ന സര്‍വ്വമത സമ്മേളനം ഹാര്‍മണിയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കും. എല്ലാ മതങ്ങളിലും നിലനില്‍ക്കുന്ന ഏകത്വ സന്ദേശം ലോകത്തിന് മുന്നിലെത്തിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.

മഹാത്മാ ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മില്‍ 1925-ല്‍ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടെ 100-ാം വാര്‍ഷികം ഹാര്‍മണിയില്‍ ഉറ്റുനോക്കുന്ന ഒരു പ്രധാന ഘട്ടമാണ്. ഈ സന്ദര്‍ഭത്തില്‍ സാമൂഹിക നവോത്ഥാനവും സമത്വവുമെങ്ങനെയാണ് രണ്ടുപേരും പ്രചരിപ്പിച്ചതെന്നതിനെക്കുറിച്ച് വിവിധ സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കപ്പെടും.

ആഗോള തലത്തില്‍ വ്യവസായ മേഖലയില്‍ അതുല്യ സംഭാവനകള്‍ നല്‍കുന്ന വ്യക്തിത്വങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആദരവിനുള്ള അന്താരാഷ്ട്ര ബിസിനസ് അവാര്‍ഡ് നൈറ്റ് ഈ സമ്മേളനത്തിന്റെ പ്രധാന ഭാഗമായിരിക്കും. ഈ മഹത്തായ ചടങ്ങില്‍ പങ്കെടുത്ത് ശ്രീനാരായണ ഗുരുവിന്റെ ആത്മീയ സന്ദേശം ലോകവ്യാപകമാക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ശിവഗിരി ആശ്രമം യുകെ അറിയിച്ചു.