ബീജിംഗ്: ചൈനയിലെ വന്‍മതിലിന് നേരെ നഗ്‌നമായ പൃഷ്ഠഭാഗം കാണിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത ജപ്പാനില്‍ നിന്നുള്ള വിനോദസഞ്ചാരികളെ രണ്ടാഴ്ച തടവിലിട്ടശേഷം നാടുകടത്തി. ജപ്പാന്‍ സ്വദേശികളായ യുവതിയും യുവാവുമാണ് ചൈനീസ് അധികൃതരുടെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത്. ചൈനയെയും രാജ്യത്തിന്റെ പൈകൃതകത്തെയും അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതിനാണ് നടപടിയെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്.

വന്‍മതിലില്‍ നിതംബം പ്രദര്‍ശിപ്പിച്ച് ചിത്രം പകര്‍ത്തിയ 20-കാരായ വിനോദസഞ്ചാരികള്‍ക്കെതിരെയാണ് കടുത്ത നടപടി സ്വീകരിച്ചത്. ബീജിംഗിലെ ലോക പൈതൃക കേന്ദത്തിനടത്തുവച്ചായിരുന്നു ഇരുവരുടെയും മോശം പ്രവൃത്തി.യുവാവാണ് വന്‍മതിലിനുനേരെ തന്റെ പൃഷ്ഠഭാഗം കാണിച്ചത്. യുവതിയാണ് ഇതിന്റെ ചിത്രവും വീഡിയോയും പകര്‍ത്തിയത്. സംഭവം അറിഞ്ഞതോടെ യുവതിക്കും യുവാവിനും എതിരെ കടുത്ത പ്രതിഷേധമാണ് ചൈനയിലെങ്ങും ഉയര്‍ന്നത്.

പഴയകാലത്തില്‍ നിന്ന് ജപ്പാന്‍ ഇതുവരെ മാറിയിട്ടില്ലെന്നതിന് തെളിവാണ് യുവതി പകര്‍ത്തിയ ചിത്രങ്ങള്‍ എന്നായിരുന്നു കൂടുതല്‍ പേരും ആരോപിച്ചത്. ഇതിനെത്തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റുചെയ്ത തടവിലാക്കുകയും നാടുകടത്തുകയും ചെയ്തത്.എന്നാല്‍ തങ്ങള്‍ ചൈനയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വെറും തമാശയ്ക്കുവേണ്ടി ചെയ്തതാണെന്നുമാണ് യുവതിയും യുവാവും പറയുന്നത്.

എന്നാല്‍ ആരും ഇത് മുഖവിലയ്ക്ക് എടുത്തില്ല. തമാശയ്ക്കുവേണ്ടിയാണ് തങ്ങള്‍ ഇങ്ങനെ ചെയ്തതെന്നാണ് ജപ്പാന്‍ എംബസിക്ക് ഇവര്‍ എഴുതി നല്‍കിയ വിശദീകരണത്തിലും പറയുന്നത്.ചൈനയില്‍ പൊതുസ്ഥലത്ത് നഗ്‌നതാപ്രദര്‍ശം നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവരെ കര്‍ശന ശിക്ഷയ്ക്കും വിധേയരാക്കാറുണ്ട്. ദമ്പികളെ ശിക്ഷിച്ച നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ഈ വര്‍ഷം ജനുവരി മൂന്നിനാണ് സംഭവം നടന്നതെന്ന് ടോക്യോ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നഗ്‌നതാ പ്രദര്‍ശനം നടത്തിക്കൊണ്ട് ചിത്രം പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ശരീരത്തിന്റെ അരയ്ക്ക് താഴേക്കുള്ള ഭാഗം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്നത് ചൈനയില്‍ കുറ്റകരമാണ്. സംഭവത്തില്‍ ബീജിങ്ങിലെ ജാപ്പനീസ് എംബസി പ്രതികരിച്ചിട്ടില്ല.

തങ്ങള്‍ ചെയ്തത് വെറും തമാശയായിരുന്നുവെന്ന് സഞ്ചാരികള്‍ ജാപ്പനീസ് എംബസിയോട് പറഞ്ഞെന്ന് റിപ്പോര്‍ട്ടുണ്ട്. വന്‍മതിലില്‍ നിന്നുകൊണ്ടാണ് സഞ്ചാരികള്‍ ഇത്തരം പ്രവൃത്തി ചെയ്തത് എന്നതിനാല്‍ രാജ്യത്ത് ഇരുവര്‍ക്കുമെതിരെ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. സോഷ്യല്‍ മീഡിയയിലൂടെ പൊട്ടിത്തെറിച്ചുകൊണ്ടാണ് പലരും ഈ വിഷയത്തില്‍ പ്രതികരണമറിയിക്കുന്നത്. വന്‍മതിലിനോട് ചെയ്ത ഏറ്റവും നാണംകെട്ട കാര്യം എന്നാണ് ചൈനീസ് നടന്‍ ചെന്‍-യിതിയാന്‍ പ്രതികരിച്ചത്. ജപ്പാനില്‍നിന്നുള്ള സഞ്ചാരികളെ വിലക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.

ബീജിങ്ങില്‍ നിന്നും അറുപതു കിലോമീറ്റര്‍ അകലെയുള്ള ബാഡ്ലിങ്ങിലാണ് വന്‍മതിലിന്റെ വളരെ കൃത്യമായി സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്ന ഭാഗം. ചൈനയിലെത്തുന്ന വിദേശ സഞ്ചാരികള്‍ ഇവിടെയാണ് സന്ദര്‍ശിക്കുന്നത്. വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിരിക്കുന്നതും ഇവിടമാണ്. ഇരുപതിനായിരം കിലോമീറ്റര്‍ നീളമുള്ള വന്‍മതിലിന്റെ വളരെ മനോഹരമായ ഭാഗമാണിത്. മിംഗ് ഡൈനാസ്റ്റിയുടെ കാലത്ത് 1505 ലാണ് ഈ ഭാഗത്തെ മതില്‍ നിര്‍മ്മിച്ചത്.