വാഷിങ്ടന്‍: വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവയ്ക്കും. വിദ്യാഭ്യാസ നയം ഓരോ സംസ്ഥാനങ്ങളും നടപ്പാക്കുന്ന രീതി മടക്കി കൊണ്ടുവരുമെന്ന് നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. വൈറ്റ് ഹൗസ് ഇക്കാര്യം സ്ഥിരീകരിച്ചു.

വിദ്യാഭ്യാസ വകുപ്പ് പൊളിച്ചെഴുതാനുളള നീക്കം യുഎസ് കോണ്‍ഗ്രസ് അംഗീകരിക്കേണ്ടതുണ്ട്. വകുപ്പ് പൂട്ടുന്നതിന്റെ ഭാഗമായി, കഴിഞ്ഞ ആഴ്ച വിദ്യാഭ്യാസ വകുപ്പിലെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ട്രംപിന്റെ ഉത്തരവിനു മുന്നോടിയായി അതിനെ ചോദ്യം ചെയ്ത് ഒരുപറ്റം ഡെമ്രോക്രാറ്റിക് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍മാര്‍ രംഗത്തെത്തി. കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പ് പിരിച്ചു വിടുന്നതില്‍ നിന്ന് ട്രംപിനെ തടയണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കേസ് ഫയല്‍ ചെയ്തു.

ട്രംപും അദ്ദേഹത്തിന്റെ ഉപദേശകന്‍ ഇലോണ്‍ മസ്‌കും ചേര്‍ന്ന് വിവിധ സര്‍ക്കാര്‍ പരിപാടികളും യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയോടെ നിര്‍ത്തലാക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ ഒരു കാബിനറ്റ് തലത്തിലുള്ള ഏജന്‍സി നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ ആദ്യ തീരുമാനമായിരിക്കും വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുന്നതിലൂടെ സംഭവിക്കുക.

യുഎസ് സെനറ്റില്‍ 5347 ഭൂരിപക്ഷമാണ് ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. എന്നാല്‍ കാബിനറ്റ് തലത്തിലുള്ള ഏജന്‍സിയെ നിര്‍ത്തലാക്കുന്നതു പോലുള്ള പ്രധാന നിയമനിര്‍മാണങ്ങള്‍ക്ക് 60 വോട്ടുകള്‍ വേണം. അതായത് ട്രംപിന്റെ നീക്കം നടപ്പിലാകണമെങ്കില്‍ ഏഴു ഡെമോക്രാറ്റുകളെങ്കിലും പിന്തുണയ്ക്കണം.

വിദ്യാഭ്യാസ വകുപ്പ് നിര്‍ത്തലാക്കുന്നതിനും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അധികാരം സംസ്ഥാനങ്ങള്‍ക്ക് തിരികെ നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുന്ന ഉത്തരവാണ് പുറത്തിറങ്ങുക.