തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡിമാരുടെ പ്രായപരിധി 65 വയസ്സാക്കി നിശ്ചയിച്ചിരിക്കെ, വ്യവസായ വകുപ്പില്‍ ഈ പ്രായം പിന്നിട്ട എംഡിമാര്‍ക്കു പുനര്‍നിയമനം നല്‍കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം വിവാദത്തില്‍. യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് എം ഡിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരന്‍ വിനയ കുമാറിനെ മാറ്റിയത് തീര്‍ത്തും അപ്രതീക്ഷിതമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരിയുടെ മരണത്തിന് പിന്നാലെ തന്നെ ഇതിനുള്ള കരുനീക്കം തുടങ്ങിയിരുന്നു. ചീട്ടുകളി അടക്കം ചര്‍ച്ചയാക്കി കോടിയേരിയുടെ ഭാര്യാ സഹോദരനെ മാറ്റിവയര്‍ തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് വേണ്ടി മാനദണ്ഡങ്ങള്‍ പോലും അട്ടിമറിക്കുന്നു. വ്യവസായ വകുപ്പിലെ പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് അഴിച്ചു പണി നടത്തിയ പിണറായി മന്ത്രിസഭയുടെ ഏറ്റവും പുതിയ പരിഷ്‌കാരം തനിക്ക് വേണ്ടപ്പെട്ടവരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരാനുള്ള അവസരമൊരുക്കല്‍ കൂടിയായി. സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ(സി.എ.ജി.) റിപ്പോര്‍ട്ട് വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭയുടെ പുതിയ നീക്കം. പ്രായപരിധിയുമായി ബന്ധപ്പെട്ട് 2015ല്‍ നിലവില്‍ വന്ന ചട്ടങ്ങളെ കാറ്റില്‍ പറത്തിയാണ് എംഡിമാര്‍ക്കു പുനര്‍നിയമനം നല്‍കുന്നത്.

ചീട്ട് കളി വിവാദത്തില്‍ കുടുങ്ങിയ കോടിയേരി ബാലകൃഷണറെ ഭാര്യ സഹോദരന്‍ വിനയ കുമാറിനെതിരെ വകുപ്പ് തല അന്വേഷണം നടന്നിരുന്നു. ട്രിവാന്‍ഡ്രം ക്ലബില്‍ വിനയകുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി. മുറിയില്‍ നിന്നും അഞ്ചരലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു. കേസില്‍ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഷ്റഫ്, സീതാറാം, സിബി ആന്റണി, മനോജ്, വിനോദ്, അമല്‍, ശങ്കര്‍, ശിയാസ്, വിനയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ചീട്ടുകളിക്കേസില്‍ പൊലീസ് പൊക്കിയപ്പോള്‍ പൊലീസ് രേഖകളില്‍ വിനയകുമാര്‍ അച്ഛന്റെ പേര് മാറ്റിപ്പറഞ്ഞു രക്ഷപ്പെടാനും ശ്രമം നടത്തി. എന്നാല്‍ എല്ലാം വാര്‍ത്തയാക്കിയാണ് അയാളെ പോലീസും സര്‍ക്കാറും നാട്ടിച്ചത്. അതേസമയം മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പി ആര്‍ ഒ ആയിരിക്കെയാണ് 2006ല്‍ കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലയളവില്‍ ഇയാള്‍ സംസ്ഥാന സര്‍വ്വീസില്‍ സ്ഥിര നിയമനം നേടുകയായിരുന്നു. പിന്നീടാണ് യുഡിഎഫ് ഭരണകാലത്ത് അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയാണ് ഇയാളെ പൊതുമേഖലാ സ്ഥാപനത്തിന്റെ എം ഡിയായി നിയമിക്കപ്പെട്ടത്. ഇടതു സര്‍ക്കാര്‍ വന്നപ്പോഴും ആ പദവിയില്‍ കോടിയേരിയുടെ അളിയന്‍ തുടര്‍ന്നു. പക്ഷേ കോടിയേരിയുടെ മരണത്തോടെ തന്നെ വിനയകുമാറിനെ നീക്കം.

65 വയസ്സ് പൂര്‍ത്തിയായതിനാല്‍ കഴിഞ്ഞ ഡിസംബറില്‍ കാലാവധി അവസാനിച്ച സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്), മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എംഡിമാര്‍ക്കാണ് മുന്‍കാല പ്രാബല്യത്തോടെ പുനര്‍നിയമനം നല്‍കി പിണറായി വിജയന്‍ പുതിയ മാതൃക സൃഷ്ടിച്ചത്. വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡിമാരെ നിയമിക്കാന്‍ കേരള പബ്ലിക് എന്റര്‍പ്രൈസസ് സിലക്ഷന്‍ ആന്‍ഡ് റിക്രൂട്മെന്റ് ബോര്‍ഡ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കെയാണു ബോര്‍ഡിനെ മറികടന്നുള്ള വകുപ്പിന്റെ നീക്കം. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ താല്‍പ്പര്യമാണ് നിറയുന്നത്. 2015ലാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡി, സിഇഒ എന്നിവരുടെ പ്രായ പരിധി 65 വയസ്സായി ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് നിശ്ചയിച്ചത്. കോര്‍പറേഷനുകള്‍, സ്വയംഭരണ, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ എന്നിവയിലെ എംഡി, സെക്രട്ടറി, ഡയറക്ടര്‍ സിഇഒ എന്നിവയുടെ പ്രായപരി ധിയും 65 വയസ്സാക്കിയിരുന്നെങ്കിലും 2022ല്‍ ഇളവു നല്‍കി 70 ആക്കി. വിദഗ്ധരെ നിയമിക്കുന്നതിനു തടസ്സമാകുമെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞത്.

എന്നാല്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡി, സിഇഒ എന്നിവരുടെ പ്രായപരിധി 65 വയസ്സായി തുടരുമെന്ന് ഇതേ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവുകള്‍ ലംഘിച്ചാണ് പുതിയ നിയമനങ്ങള്‍. പൊതുമേഖലയിലെ പരിഷ്‌കരണത്തിനുള്ള ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫര്‍മേ ഷന്‍(ബിപിടി) ശുപാര്‍ശ പ്രകാരമാണു പുനര്‍നിയമനം എന്നാണ് വ്യവസായ വകുപ്പ് അവകാശപ്പെടുന്നത്. പുതിയ എംഡിമാരെ നിയമിക്കാന്‍ കേരള പബ്ലിക് എന്റര്‍ പ്രൈസസ് സിലക്ഷന്‍ ആന്‍ഡ് റിക്രൂട്‌മെന്റ് ബോര്‍ഡ് കൂടുതല്‍ സമയം ചോദിച്ചതും കാരണമായി 1 ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എം ഡിമാരെ നിയമിക്കാന്‍ 3 മാസത്തിലധികം സമയമെടുക്കാറില്ലെന്നു ബോര്‍ഡ് പറയുന്നു. പുനര്‍ നിയമനം നല്‍കിയിരിക്കുന്നതാക ഒട്ടെ ഒരു വര്‍ഷത്തേക്കാണ്. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി ടി.ജി.ഉല്ലാസ് കുമാറിനെയും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി കെ.ലക്ഷ്മിനാരായണനെയും ആണ് പുനര്‍നിയമിക്കുന്നത്.