വത്തിക്കാന്‍ സിറ്റി: ഉയര്‍പ്പ് തിരുനാള്‍ ആഘോഷിച്ച് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍. വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആശംസ നേര്‍ന്നു. ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത മാര്‍പാപ്പ, ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ഏറെ നാളുകള്‍ക്ക് ശേഷമാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ബാല്‍ക്കണിയില്‍ മാര്‍പാപ്പ സന്ദേശം പങ്കുവെച്ചത്.

ഞായറാഴ്ച ഈസ്റ്ററിനോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്. എല്ലാ ബന്ദികളേയും വിട്ടയയ്ക്കണമെന്ന് ഹമാസിനോട് മാര്‍പാപ്പ ആവശ്യപ്പെട്ടു. ഗാസയില്‍ പട്ടിണി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ നടക്കുകയാണെന്നും നിരവധിപേര്‍ക്ക് ജീവഹാനിയുണ്ടാകുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി. യുക്രൈന്‍ യുദ്ധത്തേയും അദ്ദേഹം ഈസ്റ്റര്‍ സന്ദേശത്തില്‍ പരാമര്‍ശിച്ചു.

കടുത്ത ന്യുമോണിയയെ തുടര്‍ന്ന് അഞ്ചാഴ്ച ആശുപത്രിവാസം വേണ്ടിവന്ന മാര്‍പാപ്പ അതിനുമുന്‍പ് തന്നെ ഗാസയിലെ ഇസ്രയേല്‍ സൈനികാധിനിവേശത്തെ അപലപിച്ചിരുന്നു. ഗാസയിലെ ജനങ്ങളുടെ അവസ്ഥ തീവഗുരുതരവും ലജ്ജാകരവുമാണെന്നാണ് മാര്‍പാപ്പ ജനുവരിയില്‍ വിശേഷിപ്പിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ വിശ്വാസികള്‍ക്കായി അദ്ദേഹം അല്‍പനേരം ചെലവിട്ടിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്ന മാര്‍പാപ്പ ഇപ്പോഴും ചികിത്സ തുടരുകയാണ്. അതിനാല്‍ത്തന്നെ പൊതുചടങ്ങുകളില്‍നിന്ന് മാര്‍പാപ്പ വിട്ടുനില്‍ക്കുകയാണ്. ആയിരക്കണക്കിന് വിശ്വാസികളാണ് ഞായറാഴ്ചത്തെ ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കായി റോമിലെത്തിച്ചേര്‍ന്നത്.

ഗാസയിലെ സാഹചര്യം പരിതാപകരമാണെന്ന് മാര്‍പാപ്പ ചൂണ്ടികാട്ടി. ലോകത്ത് ജൂതവിരുദ്ധ മനോഭാവം വര്‍ധിച്ചുവരുന്നത് ഏറെ ആശങ്കാജനകമാണ്. ദുരിതമനുഭവിക്കുന്ന ഇസ്രയേല്‍, പലസ്തീന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നും മാര്‍പാപ്പ വ്യക്തമാക്കി. ന്യുമോണിയ ബാധിതനായി ആശുപത്രിയിലേക്കും പോകുന്നതിന് മുന്‍പും ഗാസയിലെ സാഹചര്യത്തെ അദ്ദേഹം അപലപിച്ചിരുന്നു.

പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഈസ്റ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തില്‍ കഴിയുന്ന മാര്‍പാപ്പ അല്‍പനേരമാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍കണിയില്‍ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കിയത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് നേരെ കൈവീശി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഫെബ്രുവരി 14 നാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് ആഴ്ചയോളം നീണ്ട ആശുപത്രി വാസത്തിനുശേഷം മാര്‍ച്ച് 23 നാണ് മാര്‍പാപ്പ തിരിച്ചെത്തിയത്. ആശുപത്രി വാസത്തിനുശേഷം ഫ്രാന്‍സിസ് പാപ്പ പൂര്‍ണമായി ചുമതലകള്‍ ഏറ്റെടുത്തിട്ടില്ല. പെസഹ വ്യാഴാഴ്ച മാര്‍പാപ്പ റോമിലെ റെജീന കെയ്ലി ജയില്‍ സന്ദര്‍ശിച്ചിരുന്നു.