വത്തിക്കാന്‍: തിങ്കളാഴ്ച അന്തരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയോടുള്ള ആദര സൂചകമായി ഇറ്റലിയിലെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും മാറ്റി വച്ചു. ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗിലെ (സീരി എ) മത്സരങ്ങളാണ് മാറ്റിവച്ചത്. തിങ്കളാഴ്ച രാത്രി നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് മാറ്റിവച്ചത്.

ടൊറിനൊ-ഉദിനെസ്, കാഗില്ലാരി-ഫിയോറെന്റീന, ജനോവ-ലാസിയോ, പാര്‍മ -യുവന്റസ് മത്സരങ്ങളാണ് മാറ്റിവച്ചത്. മാറ്റിവച്ച മത്സരങ്ങളുടെ തീയതി പിന്നീട് അറിയിക്കുമെന്ന് സീരി എ ഭാരവാഹികള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പ തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.35നാണ് അന്തരിച്ചത്.

അതേസമയം, മാര്‍പ്പാപ്പയുടെ മരണത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ സ്‌നൂക്കര്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ സംപ്രേഷണം നീക്കിയത് ആരാധകരെ ചൊടിപ്പിച്ചു. മരണവാര്‍ത്ത വന്നതോടെ വൈകിയാണ് ഷെഡ്യൂള്‍ മാറ്റം അറിയിച്ചത്. പോപ്പിന്റെ മരണം ബിബിസി ന്യൂസ് സ്‌പെഷ്യല്‍ കവറേജായി ബിബിസി വണ്ണില്‍ വന്നതോടെയാണ് സ്‌നൂക്കര്‍ സംപ്രേഷണം നീക്കിയത്. ബിബിസി വണ്ണില്‍ സംപ്രേഷണം ചെയ്യേണ്ടിയിരുന്ന വണ്‍ ഡേടൈം സീരീസായ റിപ്പ്-ഓഫ് ബ്രിട്ടന്‍ ബിബിസി ടൂവിലേക്ക് മാറ്റുകയും ടുവിലെ സ്‌നൂക്കര്‍ ബിബിസി റെഡ് ബട്ടണിലേക്ക് മാറ്റിയതുമാണ് പ്രേക്ഷകരെ പ്രകോപിപ്പിച്ചത്.

നിരവധി പേര്‍ ബിബിസിക്കെതിരെ എക്‌സില്‍ തങ്ങളുടെ രോഷം ചൊരിഞ്ഞു. എന്തായാലും ഉച്ചതിരിഞ്ഞുള്ള സ്‌നൂക്കര്‍ സെഷന്‍ ബിബിസി ടുവില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.