- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു ദിവസം ഉച്ചഭക്ഷണം കഴിച്ചില്ല; ചൊവ്വാഴ്ച കഴിച്ചേ മതിയാകൂവെന്ന് തീരുമാനിച്ചു; ഹോട്ടലിലെ തിരക്ക് കാരണം ഒരു മണിക്കൂര്‍ വേണ്ടി വന്നു ഭക്ഷണം കഴിക്കാന്‍; വയറു നിറച്ച് മിനി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകുമ്പോള്‍ കണ്ടത് ഭയന്ന് കുതിച്ചു വരുന്നവരെ; പഹല്‍ഗാമില്‍ കണ്ണൂരിലെ ലാവണ്യയ്ക്കും കുടുംബത്തിനും അത്ഭുത രക്ഷപ്പെടല്‍
കണ്ണൂര്‍: കണ്ണൂര്‍ എസ്എന്‍ പാര്‍ക്ക് നന്ദനം അപ്പാര്‍ട്മെന്റിലെ ലാവണ്യാ ആല്‍ബിയും കുടുംബവും കശ്മീരിലെ ഭീകരാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചെറിയൊരു തീരുമാനമില്ലായിരുന്നുവെങ്കില്‍ ഈ കുടുംബവും ഭീകരരുടെ തോക്കിന് മുന്നില്‍ അകപ്പെട്ടേനെ. ഏതായാലും അത്ഭുതകരമായ രക്ഷപ്പെടലിന്റെ കാരണം അവര്‍ തുറന്നു പറയുകയാണ്. ഉച്ചഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചതാണ് ലാവണ്യയെയും കുടുംബത്തേയും രക്ഷിച്ചത്.
വസ്ത്രവ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്ന ലാവണ്യയും ഭര്‍ത്താവ് ആല്‍ബി ജോര്‍ജും മക്കളായ അനുഷ്‌കയും അവന്ദികയും അനന്ദികയും അടങ്ങുന്ന കുടുംബവും ബന്ധുക്കളും 19-നാണ് കശ്മീരിലെത്തിയത്. കച്ചവടാവശ്യത്തിന് വസ്ത്രം വാങ്ങുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിനൊപ്പം വിനോദസഞ്ചാരവും പ്ലാനിലുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ 10.30-ഓടെയാണ് ശ്രീനഗറില്‍നിന്ന് പെഹല്‍ഗാമിലേക്ക് തിരിച്ചത്. ഉച്ചയോടെ എത്തി. രണ്ടുദിവസം ഉച്ചഭക്ഷണം ഒഴിവാക്കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. ഹോട്ടലില്‍ തിരക്കായതിനാല്‍ ഭക്ഷണം കിട്ടാനും കഴിക്കാനും വൈകി. അതുകൊണ്ട് മാത്രം ആ സമയം അവര്‍ ആ കുന്നിന്‍ മുകളിലുണ്ടായിരുന്നില്ല.
ഭക്ഷണം കഴിക്കാതെ പോയിരുന്നുവെങ്കില്‍ ആക്രമണം നടക്കുമ്പോള്‍ ഞങ്ങള്‍ അവിടെയുണ്ടാകുമായിരുന്നുവെന്ന് ലാവണ്യ തിരിച്ചറിയുന്നു. ഭക്ഷണം കഴിച്ചശേഷം ഉച്ചയ്ക്ക് 2.30-ന് മിനിസ്വിറ്റ്സര്‍ലന്‍ഡ് എന്ന് വിശേഷിപ്പിക്കുന്ന താഴ് വരയിലേക്ക് പോയി. അപ്പോള്‍ കണ്ട കാഴ്ച ഞെട്ടലായി. ഭീതിയില്‍ താഴെ ഇറങ്ങി വരുന്നവരെയാണ് കണ്ടത്. 200-ഓളം കുതിരസവാരിക്കാരും വാഹനങ്ങളും കുതിച്ചുവരുന്നത് കണ്ടത്. ആക്രമണം നടന്നതറിഞ്ഞ് ആ ഭാഗത്തുനിന്ന് മടങ്ങുകയായിരുന്നു ഇവര്‍. ഒരുമണിക്കൂറോളം ഗതാഗതതടസ്സമുണ്ടായി. ഇതോടെ അവര്‍ വഴി മാറി. അപ്പോഴും സംഭവത്തിന്റെ തീവ്രത ഇത്രയും വലുതാണെന്ന് മനസ്സിലാക്കിയിരുന്നില്ലെന്ന് ലാവണ്യ പറഞ്ഞു. ആല്‍ബിയുടെ അച്ഛന്‍ ടി.ആര്‍. ജോര്‍ജും അമ്മ കുഞ്ഞമ്മയും ബന്ധുക്കളും കൂടെയുണ്ടായിരുന്നു. പെഹല്‍ഗാമിലെ ഹോട്ടലിലാണ് അവര്‍ കഴിയുന്നത്. വെള്ളിയാഴ്ച രാത്രി മടങ്ങും. അങ്ങനെ അവര്‍ ഭാഗ്യം കൊ്ണ്ടു രക്ഷപ്പെട്ടു.
ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ (68) മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതില്‍ നടപടി ആരംഭിച്ചു. രാമചന്ദ്രന്‍ തിങ്കളാഴ്ചയാണ് കാശ്മീരിലേക്ക് പോയത്. മകളുടെ മുന്നില്‍വച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് മകള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്നാണ് ലഭ്യമാകുന്ന വിവരം. കൊല്ലപ്പെട്ട 28പേരുടെയും മൃതദേഹങ്ങള്‍ ശ്രീനഗറില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം ശ്രീനഗറില്‍ തന്നെ നടത്തും. മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ രണ്ട് ദിവസം വരെ കാലതാമസമെടുത്തേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 27 പുരുഷന്‍മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് വിവരം.
ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേര്‍ ചികിത്സയിലുണ്ട്. ഒരു നേപ്പാള്‍ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യന്‍ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്. ഭീകരര്‍ക്കായി സുരക്ഷാസേനയും ജമ്മുകാശ്മീര്‍ പൊലീസും സംയുക്ത തെരച്ചില്‍ തുടരുകയാണ്. പഹല്‍ഗാം, ബൈസ രണ്‍, അനന്ത് നാഗ് മേഖലകളിലാണ് പരിശോധന. അതേസമയം, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിക്ക് പുറമെ യുപിയിലും സുരക്ഷ കൂട്ടി വിനോദ സഞ്ചാര മേഖലകളില്‍ നിരീക്ഷണം കര്‍ശനമാക്കും.