ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി യാത്ര ഒരു ദിവസം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ തിരികെയെത്തി. സൗദിയില്‍ നിന്നും മോദി എത്തിയത് വ്യക്തമായ തീരുമാനങ്ങളുമായാണ്. മുന്‍നിശ്ചയപ്രകാരം ഇന്നു രാത്രിയായിരുന്നു പ്രധാനമന്ത്രിയുടെ സൗദി യാത്ര അവസാനിക്കേണ്ടിയിരുന്നത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഭീകരാക്രമണ വാര്‍ത്ത വിവരം പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി അടിയന്തര ഇടപെടലുകള്‍ നടത്തിയിരുന്നു. അഭ്യന്തര മന്ത്രി അമിത് ഷായെ ശ്രീനഗറിലാണ്. പാകിസ്ഥാനില്‍ പരിശീലനം കിട്ടിയവരാണ് ആക്രമണം നടത്തിയത് എന്നാണ് വിലയിരുത്തല്‍. അതിനിടെ പാകിസ്ഥാനെ ലക്ഷ്യമിട്ട് അതിര്‍ത്തിയില്‍ ഇന്ത്യ ഷെല്‍ ആക്രമണം തുടങ്ങി. പഹല്‍ഗാമിന് തൊട്ടടുത്ത മേഖലയിലാണ് ആക്രമണം നടത്തിയത്. ടറ്റാ പാനിയിലാണ് ഷെല്ലാക്രമണം ഉണ്ടായത്. ആക്രമണം നടത്തിയ ഭീകരരെ ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 28 പേരാണ് കൊല്ലപ്പെട്ടത്. നിലവിലെ സാഹചര്യത്തില്‍ ഭീകരര്‍ക്ക് തിരിച്ചടി നല്‍കാന്‍ എല്ലാ പിന്തുണയും ലോക രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കും. അമേരിക്കയും ഇസ്രയേലും റഷ്യയും പിന്തുണ അറിയിച്ചിട്ടുണ്ട്. തിരിച്ചടിയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തീരുമാനിക്കും.

കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡില്‍ എന്‍. രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി.ദക്ഷിണ കശ്മീരില്‍ 'മിനി സ്വിറ്റ്സര്‍ലന്‍ഡ്' എന്നറിയപ്പെടുന്ന പഹല്‍ഗാമിലെ ബൈസരണ്‍ താഴ്വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനികവേഷത്തിലെത്തിയ ഭീകരര്‍ സഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പുരുഷന്മാരെ തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായി ബന്ധമുള്ള 'ദ് റസിസ്റ്റന്‍സ് ഫ്രണ്ട്' (ടിആര്‍എഫ്) ഉത്തരവാദിത്തമേറ്റു. 2019ലെ പുല്‍വാമ ആക്രമണത്തിനു ശേഷമുള്ള കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. എന്നാല്‍ ടിആര്‍എഫിന് പിന്നില്‍ ലക്ഷകര്‍ ഇ തോയിബ എന്നാണ് വിലയിരുത്തല്‍. ആളുകളെ തിരഞ്ഞുപടിച്ചാണ് കൊല നടത്തിയത്. ആളുകളുടെ ഐഡന്റിറ്റി കാര്‍ഡ് അടക്കം പരിശോധിച്ചാണ് കൊന്നത്. പോയിന്റ് ബ്ലാങ്കിലാണ് പലരേയും വെടിവച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ശ്രീനഗറില്‍ നിന്ന് അധിക വിമാന സര്‍വീസുകള്‍ നടത്തും. വിനോദ സഞ്ചാരികള്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കുമായി പ്രത്യേക ഹെല്‍പ്‌ഡെസ്‌ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. അനന്ത്‌നാഗ്: 01932222337, 7780885759, 9697982527, 6006365245. ശ്രീനഗര്‍: 01942457543, 01942483651,7006058623. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും യുഎഇ, നേപ്പാള്‍ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരുക്കേറ്റു. കൊച്ചിയില്‍ നാവികസേനാ ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി വിനയ് നര്‍വലും (26) തെലങ്കാന സ്വദേശിയായ ഇന്റലിജന്‍സ് ബ്യൂറോ ഓഫിസര്‍ മനീഷ് രഞ്ജനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.