പാക്കിസ്ഥാനില്‍ കൊടുംചൂടില്‍ നട്ടംതിരിയുകയാണ് ജനങ്ങള്‍. ഏപ്രില്‍മാസത്തിലെ ചൂടില്‍ പാക്കിസ്ഥാന്‍ ലോക റെക്കോര്‍ഡിടും എന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ ചൂട് ശരാശരി അമ്പത് ഡിഗ്രി സെല്‍ഷ്യസാണ്. താപനില നിരവധി പേരുടെ ജീവനെടുക്കും എന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം കാരണമാണ് ഇത്രയും കടുത്ത ചൂടിലേക്ക് രാജ്യം നീങ്ങുന്നതെന്നാണ് കരുതപ്പെടുന്നത്.

2050 ആകുമ്പോഴേക്കും കടുത്ത ചൂട് കാരണം ബ്രിട്ടനില്‍ ഓരോ വര്‍ഷവും പതിനൊന്നായിരം പേര്‍ മരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. ലോകം മുഴുവന്‍ നേരിടുന്നത് സമാനതകള്‍ ഇല്ലാത്ത ചൂടായിരിക്കും എന്നാണ് അവരുടെ വാദം. വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങള്‍, വരള്‍ച്ച, കാട്ടുതീ തുടങ്ങിയ ഗുരുതരമായ കാലാവസ്ഥ പ്രത്യാഘാതങ്ങള്‍ നേരിടുന്നതില്‍ ബ്രി്ട്ടനിലെ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണ് പരിസ്ഥിതി സംഘടനകള്‍ വിമര്‍ശനം ഉന്നയിക്കുന്നത്. സ്‌കൂളുകള്‍, ആശുപത്രികള്‍, വീടുകള്‍, റെയില്‍വേ ലൈനുകള്‍ തുടങ്ങി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം തന്നെ വര്‍ദ്ധിച്ചു വരുന്ന താപനിലയുടെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഇനിയും സജ്ജമല്ല എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നതാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ അവസ്ഥയേക്കാള്‍ മോശമായ കാര്യങ്ങളാണ് ഇനിയും വരാനിരിക്കുന്നതെന്നാണ് വിദഗ്ധരുടെ വാദം. പാകിസ്ഥാന്‍, ഇറാന്‍, ഇന്ത്യ, സൗദി അറേബ്യ എന്നിവയുള്‍പ്പെടെ രാജ്യങ്ങളിലും മധ്യപൂര്‍വ്വേഷ്യയിലും ദക്ഷിണേഷ്യയിലും ഇപ്പോള്‍ അസാധാരണമായ ചൂട് കാലാവസ്ഥയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. പാക്കിസ്ഥാനില്‍ കഴിഞ്ഞയാഴ്ച അവസാനം രേഖപ്പെടുത്തിയത് 47 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു. കാലാവസ്ഥാ വ്യതിയാനം ബ്രിട്ടനില്‍ യു.കെയിലും വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 2022 ലെ ഉഷ്ണതരംഗത്തില്‍ ബ്രിട്ടനില്‍ ആദ്യമായി താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു.

ഏതാണ്ട് മൂവായിരത്തോളം പേരാണ് ഇതുമായി ബന്ധപ്പെട്ട രോഗബാധകളെ തുടര്‍ന്ന് മരണമടഞ്ഞത്. ഇംഗ്ലണ്ടിലെ 6.3 ദശലക്ഷം വീടുകള്‍ വെള്ളപ്പൊക്ക സാധ്യതയിലാണെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് 2050 ആകുമ്പോഴേക്കും എണ്‍പത് ലക്ഷമായി ഉയരും. ഹിമാനികള്‍ മറ്റും ഉരുകുന്നത് കാരണം യു.കെയിലെ പല പ്രധാന നഗരങ്ങളും ഭാവിയില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടേണ്ടി വരും.