ലണ്ടന്‍: ബ്രിട്ടണില്‍ പുതിയ ചര്‍ച്ച. നികുതിദായകന്റെ ചെലവില്‍ സംരക്ഷണം വേണമെന്ന ആവശ്യമുന്നയിച്ച് നല്‍കിയ പരാതി അപ്പീല്‍ കോടതി തള്ളിക്കളഞ്ഞതിനു ശേഷമുള്ള ഹാരിയുടെ പൊട്ടിത്തെറി അനാവശ്യമായിപ്പോയെന്ന് സംസാരം. മറ്റൊരു രാജാവും അഭിമുഖീകരിക്കാത്ത അനന്യസാധാരണമായ എന്നാല്‍ അതീവ സങ്കീര്‍ണ്ണമായ നിയമ പ്രശ്നങ്ങളായിരുന്നു രാജാവ് അഭിമുഖീകരിച്ചതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ പറയുന്നു. ഡെയ്ലി മെയില്‍ ലേഖകനും ചാള്‍സ് ത്രീ: ദി ഇന്‍സൈഡ് സ്റ്റോറി എന്ന പുസ്തകത്തിന്റെ രചയിതാവുമായ റോബര്‍ട്ട് ഹാര്‍ഡ്മാന്‍ പറയുന്നത്, പിതാവ് തന്നെക്കുറിച്ച് ആലോചിച്ചു പോലുമില്ല എന്ന് ഹാരി പറഞ്ഞത് സത്യമല്ല എന്നാണ്.

ഹാരിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കം പരിഹരിക്കാന്‍ ചാള്‍സ് രാജാവ് ഇടപെട്ടില്ല എന്ന് പറയുന്നത് തികച്ചും അസംബന്ധമാണെന്നും ഹാര്‍ഡ്മാന്‍ പറയുന്നു. യു കെയിലെ നീതിനിര്‍വ്വഹണ സംവിധാനത്തിന്റെ അടിത്തറ എന്ന് പറയുന്നത് രാജാവാണ്. നിയമപരമായ അധികാരങ്ങളും അവകാശങ്ങളും എല്ലാം ആരംഭിക്കുന്നത് രാജാവിന്റെ കോടതികളില്‍ നിന്നാണ്. അങ്ങനെ, ഭരണഘടനാ പരമായി, നിയമവ്യവസ്ഥയുടെ തലപ്പത്ത് ഇരിക്കുന്ന രാജാവ്, അദ്ദേഹത്തിനു കീഴിലുള്ള കോടതികളിലെ നടപടികളില്‍ ഇടപെടുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും ഹാര്‍ഡ്മാന്‍ ചൂണ്ടിക്കാട്ടുന്നു.

അനാവശ്യ ആരോപണങ്ങള്‍ ഹാരി പിന്‍വലിക്കാതെ, കുടുംബ കലഹം പൊതുവേദികളില്‍ വിഴുപ്പലക്കുന്നതിനായി ഉപയോഗിക്കുന്നത് നിര്‍ത്താതെ രാജാവും ഹാരിയും തമ്മില്‍ ഇനിയൊരു ഒത്തുപോക്ക് ഉണ്ടാകില്ല എന്നാണ് ഹാര്‍ഡ്മാന്‍ പറയുന്നത്. കഴിഞ്ഞ ദിവസം ബി ബി സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജാവിനും രാജകുടുംബത്തിനും എതിരെ കടുത്ത ആരോപണങ്ങളുമായി ഹാരി എത്തിയത്. തന്റെ പിതാവ് ഇനി എത്രനാള്‍ ജീവിച്ചിരിക്കും എന്നറിയില്ല എന്ന് പറഞ്ഞ ഹാരി, ഒരു പുസ്തകം എഴുതിയതിന് തന്റെ കുടുംബാംഗങ്ങള്‍ ഒരിക്കലും തന്നോട് പൊറുക്കില്ല എന്നും പറഞ്ഞിരുന്നു.

മകന്‍ പറയുന്നത് കേട്ട് രാജാവ് തര്‍ക്കത്തില്‍ ഇടപെട്ടിരുന്നെങ്കില്‍ അത് വലിയൊരു ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുമായിരുന്നു എന്നാണ് നിയമജ്ഞരും പറയുന്നത്. മാത്രമല്ല, അത്തരമൊരു നടപടിയില്‍ നിന്നും രാജാവിന് പിന്മാറേണ്ടിയും വരുമായിരുന്നു. യു കെയുടെ നീതിന്യായ വ്യവസ്ഥയുടെ സ്രോതസ്സ് എന്ന് പറയുന്നത് രാജാവാണ്. അതുകൊണ്ടാണ് യു കെയിലെ കോടതികളില്‍ രാജാവിന്റെ കോട്ട് ഓഫ് ആംസ് ജഡ്ജിനു മുകളിലായി സ്ഥാപിച്ചിരിക്കുന്നത് എന്നും ഹാര്‍ഡ്മാന്‍ ചൂണ്ടിക്കാട്ടുന്നു. അത്തരത്തില്‍, രാജ്യത്തിലെ നീതിന്യായ വ്യവസ്ഥയുടെ തലവന്‍ കോടതി വ്യവഹാരങ്ങളില്‍ ഇടപെടുന്നത് നീതീകരിക്കാന്‍ കഴിയുന്നതല്ല എന്നും അദ്ദേഹം പറയുന്നു.

താന്‍ എഴുതിയ രാജാവിന്റെ ജീവചരിത്രത്തില്‍, ഒരു വിദഗ്ധനെ ഉദ്ധരിച്ച് എഴുതിയ ഭാഗവും ഹാര്‍ഡ്മാന്‍ പരാമര്‍ശിച്ചു. രാജാവിന്റെ മകന്‍, രാജാവിന്റെ മന്ത്രിമാര്‍ക്കെതിരെ, രാജാവിന്റെ കോടതിയില്‍ കേസിനു പോകുന്ന, ഒട്ടും സ്വാഗതാര്‍ഹമല്ലാത്ത സാഹചര്യമാണ് രാജാവ് അഭിമുഖീകരിക്കുന്നത് എന്നാണ് ആ വാചകം. അച്ഛന്‍ തന്നോട് കേസുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചില്ല എന്നാണ് ഹാരി ആരോപിക്കുന്നത്. എന്നാല്‍, രാജാവ് ഇക്കാര്യം പരാതിക്കാരനുമായി സംസാരിച്ചിരുന്നെങ്കില്‍ കേസ് തന്നെ ഒരുപക്ഷെ ഇല്ലാതെയായേനെ. അത് പല നിയമചര്‍ച്ചകള്‍ക്കും വഴി തെളിക്കുകയും ഒരുപക്ഷെ വലിയൊരു ഭരണഘടനാ പ്രതിസന്ധിയില്‍ തന്നെ കലാശിക്കുകയും ചെയ്തേനെ എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.