ന്യൂഡല്‍ഹി: മസൂദ് അസര്‍ ജെയ്‌ഷെ മുഹമ്മദിന്റെ തലവനാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍. ഇന്ത്യയിലെ പാവങ്ങളുടെ ജീവനാണ് പഹല്‍ഗാമില്‍ ജെയ്‌ഷെ മുഹമ്മദിന്റെ കുതന്ത്രം എടുത്തത്. ഇന്ത്യന്‍ 'കുടുംബത്തില്‍' കയറിയുള്ള കളി. പഹല്‍ഗാമിലെ വിനോദ സഞ്ചാരികളെ ചോദ്യം ചെയ്തുള്ള കൊല. മതമറിയാനായിരുന്നു ചോദ്യം ചെയ്യല്‍. സ്ത്രീകളെ വെറുതെ വിട്ടു. ഇന്ത്യന്‍ കുടുംബങ്ങളെ അനാഥമാക്കുക എന്നതായിരുന്നു ആ തീവ്രവാദ ബുദ്ധി. നിരവധി സ്ത്രീകളുടെ സിന്ദുരം ആ ആക്രമണത്തില്‍ മാഞ്ഞു. തിരിച്ചടിയെ കുറിച്ച് ഒരിക്കല്‍ പോലും മസൂദ് അസര്‍ പ്രതീക്ഷിച്ചേ ഉണ്ടായിരുന്നില്ല. പക്ഷേ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു തിരിച്ചടി. സാധാരണക്കാരെ മതത്തിന്റെ പേരില്‍ ഭീകരരാക്കി മാറ്റി ചാവേറുകളായി ഇന്ത്യയിലേക്ക് പറഞ്ഞു വിടുന്ന മസൂദ് അസര്‍ പാകിസ്ഥാനിലെ സുരക്ഷിത കേന്ദ്രത്തിലാണ് കഴിഞ്ഞത്. ഒരിക്കലും ഈച്ച പോലും വരില്ലെന്ന് കരുതിയ സുരക്ഷിത ഇടം. ഇവിടെയാണ് കുടുംബത്തിലെ പ്രിയപ്പെട്ടവരേയും പാര്‍പ്പിച്ചത്. ഈ കേന്ദ്രമാണ് ഇന്ത്യ തകര്‍ത്തത്. പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടി നല്‍കിയ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് തലവനും പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ മൗലാന മസൂദ് അസറിന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടതായി വിവരം. മസൂദ് അസറിന്റെ സഹോദരി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. താനും മരിക്കുന്നതായിരുന്നു നല്ലത് എന്നാണ് ഈ കനത്ത നഷ്ടത്തില്‍ മസൂദ് അസറിന്റെ പ്രതികരണം. ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയുണ്ടാവും എന്നും മസൂദ് അസ്ഹര്‍ പ്രസ്താവനയിറക്കി. ഇനി ആക്രമിച്ചാല്‍ ഇതിലും വലുത് അസര്‍ നേരിടേണ്ടി വരും. മസൂദ് അസറിനെ തല്‍കാലം വെറുതെ വിട്ട ഇന്ത്യ ഭാവിയില്‍ ഈ തീവ്രവാദിയേയും വകവരുത്തുമെന്ന് ഉറപ്പാണ്. മസൂദ് അസറിന്റെ വിലാപത്തോടെ ഇന്ത്യ തകര്‍ത്തത് പാക് ഭീകരകേന്ദ്രങ്ങളാണെന്നും വ്യക്തമായി. ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകനായ മസൂദ് അസറിന്റെ ജന്മനാടാണ് ബഹാവല്‍പുര്‍.

ഇന്ത്യന്‍ സേനകളുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' അരങ്ങേറിയത് പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളില്‍. ബഹാവല്‍പുര്‍, കോട്ലി, മുരിഡ്കെ തുടങ്ങിയ ഒമ്പതിടങ്ങളിലാണ് ഇന്ത്യന്‍ സേനകള്‍ ആക്രമണം നടത്തിയത്. പാക് ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ എന്നിവയുടെ പ്രധാനതാവളങ്ങള്‍ കൂടിയാണ് ഇവിടം. ഇന്ത്യന്‍ തിരിച്ചടിയുടെ പ്രധാനലക്ഷ്യം പാകിസ്താനിലെ ബഹാവല്‍പുരായിരുന്നു. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനകേന്ദ്രമാണ് ബഹാവല്‍പുര്‍. പാകിസ്ഥാനിലെ ഏറ്റവും വലിയ 12-ാമത്തെ നഗരം. വലിയ ജനസംഖ്യയുള്ള സ്ഥലം. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നതിനിടെയിലാണ് ജെയ്‌ഷെ ആസ്ഥാനമൊരുക്കിയത്. ആരും തങ്ങളെ ഇവിടെ എത്തി ആക്രമിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു ഇത്. ലാഹോറില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബഹാവല്‍പുരിലെ ജാമിയ മസ്ജിദ് സുബ്ഹാനള്ള കോംപ്ലക്സ് എന്ന 'ഉസ്മാന്‍ അലി കാമ്പസ്' ആണ് ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം. 'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ബഹാവല്‍പുരിലെ ഉസ്മാന്‍ അലി കാമ്പസ്. ജെയ്ഷെ മുഹമ്മദിന്റെ റിക്രൂട്ട്മെന്റ ഹബ്ബായി പ്രവര്‍ത്തിക്കുന്നയിടം കൂടിയാണ് 18 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന 'ഉസ്മാന്‍ അലി കാമ്പസ്'. ജെയ്ഷെ മുഹമ്മദിന്റെ പരിശീലനക്ലാസുകളും സാമ്പത്തിക ഇടപാടുകളുടെയും പ്രധാനകേന്ദ്രം.

അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് 'ഉസ്മാന്‍ അലി കാമ്പസ്'. അല്‍-റഹ്‌മത് ട്രസ്റ്റ് വഴിയാണ് ജെയ്ഷെ മുഹമ്മദ് ഇവിടേക്കുള്ള പണം സ്വരൂപിച്ചിരുന്നത്. 2012-ല്‍ ഭീകരപരിശീലന കേന്ദ്രം ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ജെയ്ഷെ ഇവിടെ സജ്ജമാക്കി. 18 ഏക്കറുള്ള കാമ്പസില്‍ ഗ്രാന്‍ഡ് സെന്‍ട്രല്‍ മോസ്‌ക്, മദ്രസ തുടങ്ങിയവയ്ക്ക് പുറമേ നീന്തല്‍ക്കുളം, ജിംനേഷ്യം, കുതിരാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 2002-ല്‍ ജെയ്ഷെ മുഹമ്മദിനെ നിരോധിതസംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്ര സഭ ഭീകരനായി പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍ നിരോധനമേര്‍പ്പെടുത്തിയിട്ടും ജെയ്ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനം സജീവമായിരുന്നു. ബഹാവല്‍പുരിലെ ആസ്ഥാനം കേന്ദ്രീകരിച്ച് വിപുലമായ രീതിയിലായിരുന്നു ജെയ്ഷെയുടെ പ്രവര്‍ത്തനം. പാകിസ്ഥാന്‍ സൈനികകേന്ദ്രവും തൊട്ടടുത്തുണ്ട്. ബഹാവല്‍പുരില്‍ രഹസ്യ ആണവകേന്ദ്രമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. പാക്കിസ്ഥാനിലും, പാക് അധീന കശ്മീരിലുമുള്ള ഒമ്പത് ഭീകര ക്യാംപുകള്‍ ആക്രമിച്ച് 70 ഭീകരരെ വധിച്ചതായാണ് സൈന്യം വ്യക്തമാക്കിയത്. 25 മിനിറ്റ് കൊണ്ടാണ് ഇന്ത്യ 24 മിസൈലുകള്‍ പ്രയോഗിച്ചത്. അതില്‍ ഏറെയും പതിച്ചത് 'ഉസ്മാന്‍ അലി കാമ്പസിലായിരുന്നു'.

പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂര്‍ ലാഹോറില്‍ നിന്നും 400 കിമീ മാറിയാണ് സ്ഥിതി ചെയ്യുന്നത്. ജയ്‌ഷെ റിക്രൂട്ട്‌മെന്റ് അടക്കം പ്രബോധനപരിശീലന പരിപാടികളും ഫണ്ട് റൈസിങ്ങുമുള്‍പ്പെടെയുള്ള പാക്കിസ്താന്റെ പ്രധാന പ്രവര്‍ത്തങ്ങള്‍ നടക്കുന്ന കേന്ദ്രമാണിത്. ഏകദേശം പതിനെട്ട് ഏക്കറോളം നീണ്ട് കിടക്കുന്ന ഈ പ്രദേശം ഏറ്റവും സൂരക്ഷിത കേന്ദ്രമായി ഭീകരര്‍ കരുതിവരുന്നു. പള്ളിയും സെമിനാരിയും ഉള്‍പ്പടെ ചേര്‍ന്നുകിടക്കുന്ന കേന്ദ്രമാണിത്. പ്രത്യേക രീതിയിലാണ് ഈ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. വലിയൊരു പള്ളിയും അറുനൂറോളം ട്രെയിനികള്‍ക്ക് പരിശീലനം നടത്താന്‍ ഉതകുന്നതുമായ മദ്രസയും ഈ കോംപ്ലക്‌സിലുണ്ട്. ജയ്‌ഷെ മുഹമ്മദ് സ്ഥാപകനായ മൗലാന മസൂദ് അസര്‍ ജനിച്ചതും വളര്‍ന്നതും ഈ സുരക്ഷാകവചങ്ങള്‍ക്കുള്ളിലാണ്. പാക്കിസ്ഥാന്‍ 31കോര്‍പ്‌സ്, ആര്‍മി കന്റോണ്‍മെന്റില്‍ നിന്നും മൈലുകള്‍ മാത്രം അകലത്തിലാണ് ഈ ഭീകരകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.